2019 ജൂണിൽ യുഎഇയെ നടുക്കിയ ആ വലിയ വാഹനാപകടം, പരിക്കേറ്റ ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി
2019 ജൂണിൽ പെരുന്നാൾ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ എത്തിയ ആ വാഹനാപകടത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ് ദുബൈ റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയിന്‍റിലേക്കു വഴി മാറി അശ്രദ്ധമായി പ്രവേശിച്ചു ഹൈബാരിൽ ബസ്സിടിച്ചാണ് അപകടമുണ്ടായത്.
12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.ഇപ്പോൾ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് ദുബായ് കോടതി അഞ്ച് മില്യൺ ദിർഹം ( ഏകദേശം പതിനൊന്നര കോടി രൂപ) നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ കോടതി വിധിച്ചു. ഇത് പ്രകാരം നഷ്ടപരിഹാര തുക വിദ്യാർഥിയുടെ കുടുംബത്തിനു കൈമാറിയിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ എന്‍ജിനീയറിങ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണ് നഷ്ടപരിഹാരം ലഭിച്ചത്.
മിർസ ഖദീർ ബെയ്ഗ്, സമീറ നസീർ ദമ്പതികളുടെ മകനാണ്.പെരുന്നാൾ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ എത്തിയ വാഹനാപകടം യു.എ.ഇ യിലെ വലിയ അപകടങ്ങളിലൊന്നായിരുന്നു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്‌സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിർസക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.
മുഹമ്മദ് ബെയ്ഗ് മിർസയ്ക്ക് അപകടം നടക്കുമ്പോൾ 20 വയസായിരുന്നു. റമസാൻ ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം മസ്ക്കത്തിൽ ചിലവഴിച്ചു മടങ്ങവേയായിരുന്നു ജീവിതം തന്നെ മാറ്റി മറിച്ച അപകടം. 2019 ജൂൺ ആറിനു നടന്ന മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയുടെ അവസാന പരീക്ഷയ്ക്കു തയ്യാറെടുക്കാൻ ദുബായിലേയ്ക്കു മടങ്ങുകയായിരുന്നു.
ജൂൺ ഒൻപതു മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ അപകടത്തെ തുടർന്നു യുവാവിന്റെ പഠനം നിലച്ചു. സ്വാഭാവിക ജീവിതം താറുമാറായി. പിന്നീടു രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബെയ്ഗ് 14 ദിവസത്തോളം അബോധാവസ്ഥയിൽ തന്നെയായിരുന്നു. ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി.ഇതിനുശേഷവും മസ്തിഷ്കത്തിനു 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നതു കാരണം മുഹമ്മദ് ബെയ്ഗ് മിര്‍സയുടെ സാധാരണ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവാണെന്നാണു വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.
മസ്തിഷ്ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലാണു 50 ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക നൽകുവാൻ വിധിച്ചത്.
https://www.facebook.com/Malayalivartha