പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ അധികൃതർ, അയ്യായിരത്തോളം പേർക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകും...!!!

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത് ഭരണകൂടം. രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് അധികൃതർ. ഇതേതുടർന്ന് ഏതാണ്ട് അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകുമെന്ന് സൂചന. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയും എണ്ണം കുറയ്ക്കാനാണ് നീക്കം. അതിനിടെ തെരുവ് കച്ചവടക്കാർക്ക് നൽകുന്ന വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ സ്വീകരിക്കുക.ഡെമോഗ്രാഫിക്സ് സുപ്രീം കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചാൽ ഉടൻ തീരുമാനം നടപ്പിലാക്കുമെന്നാണ് സൂചനകൾ. രാജ്യത്തെ തെരുവുക്കച്ചവടക്കാർ ഭൂരിപക്ഷവും സ്വന്ത്രത്രമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം തൊഴിലാളികൾ ലേബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഭാവിയിലും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു നിര്‍ദ്ദേശമാണ് പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ ദേശീയ അസംബ്ലിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്നും, യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂയെമന്നുമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു.
അതോടപ്പം സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ഇവര്‍ക്ക് നല്‍കരുതെന്നും അൽ-സദൂൺ നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അൽ-സദൂൺ പറഞ്ഞു.
അതേസമയം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കുവൈത്തിൽ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജ്യ വ്യാപകമായി പരിശോധന നടത്തുന്നത്. പരിശോധന ശക്തമായതോടെ രാജ്യത്ത് അനധികൃതമായി കഴിയുന്ന താമസക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തില്‍ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയവര്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് തിരികെ എത്തുന്നതായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha