ലൈസൻസിലാതെ പ്രവർത്തിച്ചു..!!! യുഎഇയിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നാല് സ്വകാര്യ എജൻസികൾ അടച്ചുപൂട്ടി, പതിനൊന്ന് ലക്ഷത്തിലധികം രൂപ പിഴയടക്കാനും അധികൃതരുടെ നിർദേശം

യുഎഇയിൽ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ നാല് സ്വകാര്യ എജൻസികൾ പൂട്ടി സീൽ ചെയ്തിരിക്കുകയാണ് ഭരണകൂടം. ലൈസൻസിലാതെ പ്രവർത്തിച്ച കുറ്റത്തെ തുടർന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ എജൻസികൾക്കെതിരെ യുഎഇ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നടപടി. ഈ നാല് സ്ഥാപനങ്ങളും വീട്ടുജോലിക്കായി എത്തിച്ചവർക്ക് താൽക്കാലിക താമസ സൗകര്യമാണ് ഒരുക്കിയതെന്നും ഇതുംകൂടി കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
റിക്രൂട്ടിംഗ് ഏജൻസി ഉടമകൾക്ക് 50,000 ദിർഹം ( 11,33250 ഇന്ത്യൻ രൂപ) പിഴയടക്കാനും നിർദ്ദേശമുണ്ട്. സാമ്പത്തിക വികസന വകുപ്പ് അവരുടെ സ്ഥാപനത്തിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ കീഴിൽ റിക്രൂട്ട് ചെയ്തവരെ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് പോർട്ട് സെക്യൂരിറ്റി, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ കണ്ടെത്തിയത്.
രാജ്യത്ത് 2022 മുതൽ 45ഓളം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരുടെ കയ്യിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികൾക്കെല്ലാം നേരത്തെ തന്നെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടർന്നേക്കും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
രാജ്യത്ത് 102 റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കാണ് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഈ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശങ്ങളില്‍ നിന്നുളളവരെ വീട്ടുജോലിക്കായി നിയമിക്കാവൂ .റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം എപ്പോഴും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും നിയമം ലംഘിച്ച് ഏതെങ്കിലും ഓഫിസ് പ്രവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.അനധികൃത രീതിയില്‍ വീട്ടുജോലിക്കാരെ നിയമിച്ചാല്‍ തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഏജന്‍സികളുടെ ഓരോ നിയമ ലംഘനത്തിനും 2000 ദിര്‍ഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10,000 ദിര്‍ഹം പിഴ ചുമത്തും. റിക്രൂട്ടിംഗിനു അധിക തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദുബായ് എമിറേറ്റില്‍ മാത്രം അനുമതി കിട്ടിയിട്ടുള്ള 28 റിക്രൂട്ടിങ് ഏജന്‍സികള്‍ നിലവിലുണ്ട്. അബുദാബി, ഷാര്‍ജ, അല്‍ഐന്‍ തുടങ്ങി വിവിധ എമിറേറ്റുകളിലും റിക്രൂട്ടിംഗ് ഓഫീസുകളുടെ സേവനം ലഭ്യമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ വിവരം പൊതുജനങ്ങള്‍ക്ക് ലഭിക്കും.
https://www.facebook.com/Malayalivartha