ഉടൻ രാജ്യം വിടണം...!!! കുവൈത്തിൽ ഇസ്രായേലിനെ പിന്തുണച്ച മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി

ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തിൽ മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ അഭിഭാഷകരാണ് പരാതി നൽകിയത്. എന്നാൽ അസ്സബാഹ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം അടിയന്തിരമായി രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ കുവൈറ്റ് സിറ്റിയിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു. പത്തനംതിട്ട സ്വദേശിനിക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്‌സ് സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടത്.
കുവൈറ്റിലെ അഭിഭാഷകന്‍ അലി ഹബാബ് അല്‍ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്‌സിനെതിരെ പരാതി നല്‍കുകയായിരുന്നു. വാട്സ്ആപ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നഴ്സ് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സന്ദേശത്തിൽ ഫലസ്തീനികളെ ഭീകരരെന്ന് പരാമർശിക്കുകയും ഇസ്രായേൽ പതാക പ്രദർശിപ്പിക്കുകയും ചെയ്തു.
പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി ലഭിച്ചതിനെ തുടർന്നാണ് മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെതിരെയും നടപടി സ്വീകരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നൽകിയത്. ഇസ്രായേലിനോട് കുവൈറ്റ് സ്വീകരിക്കുന്ന പൊതുനിലപാടുകള്‍ക്ക് വിരുദ്ധവും കുവൈറ്റ് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമാണ് കുറിപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഴ്‌സിനെതിരേ അധികൃതര്‍ നേരത്തേ തന്നെ കേസെടുത്തിരുന്നു.
നഴ്‌സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈറ്റില്‍ ആദ്യമായാണ് പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ കേസെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കുവൈത്തിൽ നിന്ന് ഒരാളെ നാടുതടത്തിയാൽ തിരികെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
https://www.facebook.com/Malayalivartha