സൗദി വിളിക്കുന്നു...!! നൈപുണ്യ പരീക്ഷ പാസായ ഒന്നേകാൽ ലക്ഷം പേർക്ക് ജോലി, ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് അഞ്ച് തൊഴില്‍ മേഖലകളെ

പ്രവാസികളെ വെട്ടിലാക്കിയ നീക്കമായിരുന്നു രാജ്യത്ത് ജോലി നേടാൻ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നൈപുണ്യ പരീക്ഷ. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയിൽ മാനവശേഷി വികസന തൊഴിൽ മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. പരീക്ഷ ഏത് രീതിയിലാണ് നടക്കുക, ചോദ്യങ്ങളെ പറ്റിയും, ഇത് മറികടക്കുകയെന്നതും പ്രവാസികൾക്ക് വലിയൊരു വെല്ലുവിളി തന്നെയാണ് എന്നിരിക്കെ ഒരു ആശ്വാസ വാർത്ത.
പ്രഫഷൻ പരീക്ഷകളിൽ ഇതുവരെ ഒന്നേകാൽ ലക്ഷം പേർ യോഗ്യത നേടിയതായി മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. രണ്ട് ട്രാക്കുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രൊഫഷൻ പരിശോധന കേന്ദ്രങ്ങളിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽ നിന്നുള്ള 9 പ്രൊഫഷനുകളിലുള്ള തൊഴിലാളികളെയാണ് പരീക്ഷക്കു വിധേയരാക്കുന്നത്. ഇതിനായി വിവിധ പ്രവിശ്യകളിൽ 50 സെന്ററുകളും വിദേശത്ത് 56 ഔദ്യോഗിക സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
വിദേശ സെന്ററുകളിലൂടെ 23,000 തൊഴിലാളികളാണ് തൊഴിൽ പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയിരിക്കുന്നത്. ഇവരിൽ 6300 പേർ സൗദി തൊഴിൽ മാർക്കറ്റിൽ പ്രവേശിച്ചു കഴിഞ്ഞു. അഞ്ച് തൊഴില്‍ മേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തില്‍. ഘട്ടംഘട്ടമായി 23 തസ്തികളിലേക്ക് പരീക്ഷ നടത്താനാണ് പദ്ധതി.
കഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയോടെയാണ് ഇന്ത്യയില്‍ പരീക്ഷക്ക് തുടക്കമിട്ടത്.സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് മുമ്പ് ഇന്ത്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ. തൊഴിലാളികളുടെ പ്രത്യേക തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടുന്നതാണിത്.
പരീക്ഷ നടത്തി അതിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ. വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ ഉറപ്പു വരുത്തുകയും അതനുസരിച്ച് തൊഴിലാളികൾ യോഗ്യത നേടുകയും ചെയ്തിരിക്കുന്നുവെന്ന് ഉറപ്പു വരുത്തി സൗദി തൊഴിൽ വിപണി കാര്യക്ഷമമാക്കുകയാണ് നൈപുണ്യ പരീക്ഷ പദ്ധതി വഴി ലക്ഷ്യമിടുന്നത്. സൗദി തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ 2021 മാര്‍ച്ചിലാണ് മന്ത്രാലയം സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 23 പ്രത്യേക തൊഴില്‍ മേഖലകളില്‍ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സൗദി തൊഴില്‍ വിപണിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് തടയുകയെന്നതും നൈപുണ്യ പരിശോധന പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.
https://www.facebook.com/Malayalivartha