കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം...! റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ്, നവംബര്‍ 22 മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം സർവീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ

യുഎഇയിസുള്ള പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമായിരുന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സലാം എയർ നടത്തിയിരുന്ന സർവീസ്. ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തലാക്കിയ വിമാനക്കമ്പനിയുടെ തീരുമാനം പ്രവാസികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക.
വടക്കൻ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും നേരിട്ടുള്ള വിമാന സർവീസ് പ്രയോജനകരമാകുമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും.
അതുപോലെ ഓഫ് സീസണായതിനാൽ എയർഇന്ത്യ എകസ്പ്രസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുധനാഴ്ചയുള്ള ഈ മാസത്തെ സർവീസാണ് വെട്ടിക്കുറച്ചുത്. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ടിക്കറ്റ് എടുത്തവർക്ക് ഇത് അടുത്ത ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും. യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചു. വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുണ്ടാവുക. നേരത്തെ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകള്‍ മാത്രമാണ് നടത്തുകയെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുള്ളത്. വ്യാഴാഴ്ച രണ്ട് സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ രണ്ടാം സര്‍വീസിനാണ് സമയത്തില്‍ മാറ്റമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 05.05ന് കോഴിക്കോടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വീസും ഉച്ചയ്ക്ക് 11.40ന് പുറപ്പെട്ട് വൈകിട്ട് 05.05ന് കോഴിക്കോടേത്തും. കോഴിക്കോട് നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്‌കറ്റിലേക്ക് സര്‍വീസുള്ളത്.
എയർ ഇന്ത്യ എകസ്പ്രസിനെ കൂടാതെ സൗദിയിൽ നിന്നും സൗദിയിലേക്കുമുള്ള വിമാന സര്‍വീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി സ്പൈസ്ജെറ്റ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നവംബര്‍ മുപ്പത് വരെയുള്ള സര്‍വീസുകളും റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha