വീണ്ടും മഴ മുന്നറിയിപ്പ്, സൗദിയിൽ ചൊവ്വ വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കനത്ത മഴ തുടരുന്ന സൗദിയിൽ വീണ്ടും മുന്നറിയിപ്പ്. വരും മണിക്കൂറുകളിലും രാജ്യത്ത് കനത്ത മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ചൊവ്വ വരെ കനത്ത മഴ ഇത്തരത്തിൽ തുടരും. ആലിപ്പഴ വർഷം, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി താമസിക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.
ഈ സാഹചര്യത്തിൽ നീന്താനും കളിക്കാനുമായി വെള്ളക്കെട്ടിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളുടെ അക്കൗണ്ടുകൾ മാത്രമേ ആശ്രയിക്കാവൂ എന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് പരക്കെ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പലയിടങ്ങളിലും പെയ്തൊഴിഞ്ഞത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സത്തിനും ഇടയാക്കി.
കഴിഞ്ഞയാഴ്ച്ച പെയ്ത മഴയിൽ ദമ്മാം എയർപോർട്ട്-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അതിൽ മുങ്ങി. രാത്രി വൈകിയും വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങികിടന്നു. കനത്ത മഴക്കൊപ്പം പെയ്ത ആലിപ്പഴം വാഹനങ്ങളുടെ പുറത്തേക്ക് കനത്ത ശബ്ദത്തിൽ പൊഴിഞ്ഞുവീണു തുടങ്ങിയതോടെ പലരും വാഹനങ്ങൾ വഴിയോരങ്ങളിലേക്ക് ഒതുക്കിനിർത്തി. പെയ്തുനിറഞ്ഞ മഴവെള്ളത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയത്. വെള്ളം പെയ്തുനിറഞ്ഞതറിയാതെ ഇടറോഡുകളിലേക്കെത്തിയ ചെറുവാഹനങ്ങളാണ് അധികവും പെട്ടുപോയത്.
എൻജിനുകളിൽ വെള്ളംകയറി നിന്നുപോയ വാഹനങ്ങൾ റോഡിന് നടുവിൽ ഉപേക്ഷിച്ച് പലർക്കും നീന്തിക്കയറേണ്ടി വന്നു. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാവുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തതോടെ പലയിടത്തും കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. രക്ഷാസേനയും പൊലീസും രക്ഷാദൗത്യങ്ങളുമായി രംഗത്തുണ്ട്. കെട്ടിനിൽക്കുന്ന വെള്ളം ഒഴിക്കിവിടാനുള്ള ശ്രമമാണ് അധികവും നടക്കുന്നത്.
വെള്ളം കയറിയ റോഡുകളിൽനിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ പലരും താമസസ്ഥലത്തേക്ക് തിരിച്ചെത്താൻ മണിക്കൂറുകൾ ഗതാഗതകുരുക്കുകളിൽ കഴിയേണ്ടി വന്നു. ഗതാഗതക്കുരുക്കിൽ പെട്ട് പെട്രോൾ തീർന്നുപോയ വാഹനങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സൗദിയിൽ ശക്തമായ മഴയ്ക്കുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ പിന്നാലെയാണ് മഴയെത്തിയത്.
https://www.facebook.com/Malayalivartha