എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച നടപടി, ഖത്തർ കോടതിയുടെ വിധിയിൽ അപ്പീൽ നൽകി ഇന്ത്യ, വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചു

ഖത്തറിൽ ചാരവൃത്തി ചെയ്തുയെന്ന കുറ്റത്തിന് വധശിക്ഷ വിധിച്ച മലയാളിയടക്കമുള്ള ഇന്ത്യക്കാരുടെ മോചനം സാധ്യമാകുമോ എന്നതിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. അതിനിടയിൽ ഇവർക്കായി ഖത്തറിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് ഇന്ത്യ. എട്ടു ഇന്ത്യക്കാർക്ക് വധശിക്ഷ നൽകിയ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ നൽകി. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചു.
ഖത്തർ കോടതി പുറപ്പെടുവിച്ച വിധി രഹസ്യാത്മകമാണെന്നും ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂവെന്നും ഇന്ത്യ ഇക്കാര്യത്തിൽ നേരത്തെ തന്നെ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിന്റെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിനു പുറമേ, ഖത്തർ ഭരണാധികാരിക്കു ദയാഹർജി നൽകുന്നതുൾപ്പെടെ നിയമവഴികളാണ് ഇന്ത്യൻ എംബസി തേടുന്നത്.
വിധി തങ്ങളെ ഞെട്ടിച്ചതായി ഇന്ത്യൻ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റവാളികളെ പരസ്‌പരം കൈമാറാനും അതതു രാജ്യത്തെ ജയിലുകളിൽ തടവുശിക്ഷയ്‌ക്ക് വിധേയമാക്കാനുമുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിൽ 2015 ൽ ഒപ്പുവച്ച കരാർ. വധശിക്ഷ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അനുഭാവപൂർവമായ ഇടപെടൽ ആവശ്യപ്പെട്ട് നാവികസേനയിൽ ഇവരുടെ പഴയ സഹപ്രവർത്തകരുൾപ്പെടെ രംഗത്തുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി കേന്ദ്രം വിദേശകാര്യമന്ത്രി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തർ ജയിലിൽ കഴിയുന്നത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യുകയായിരുന്നു ഇവർ. 2022 ഓഗസ്റ്റിലാണ് ഖത്തർ ഇന്റലിജൻസ് ഇവരെ അറസ്റ്റുചെയ്തത്.
ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റ് നടന്ന് ഏതാനും മാസം കഴിഞ്ഞാണ് ആരോപണം പുറത്തുവന്നത്. നജ്മിക്കു പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ തള്ളി.
അതേസമയം, ഒരേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി നടത്തിയ പകവീട്ടലാണെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. റഡാറിന്റെ കണ്ണിൽപ്പെടാത്ത അന്തർവാഹനി നിർമാണമെന്ന ഖത്തറിന്റെ രഹസ്യ പദ്ധതിയെക്കുറിച്ച് ഇസ്രയേലിനു ചോർത്തിക്കൊടുക്കുന്നതിന്റെ വിവരങ്ങളാണു രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha