പെട്ടികെട്ടുമ്പോൾ സൂക്ഷിക്കണം, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്

യാത്രയ്ക്കായി തയ്യാറെടുക്കുമ്പോൾ ബാഗേജിന്റെ കാര്യത്തിൽ എപ്പോഴും തലവേദനയാണ്. എന്നാൽ പ്രവാസികൾ ഇനി ബാഗ് പാക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പണി പിന്നാലെ വരും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബർ 29 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല.
30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്. നേരത്തെ എത്രയെണ്ണം വരെയും കൊണ്ടുപോകുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ബോക്സുകൾ കൂടുതലുണ്ടെങ്കിൽ പ്രത്യേക അനുമതി തേടുകയും നിശ്ചിത തുക അടയ്ക്കുകയും വേണം. നേരത്തെ 30 കിലോയാണ് ചെക്കിൻ ബാഗേജ് അനുവദിച്ചിരുന്നത്. ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകാം. എന്നാൽ അനുവദിച്ച തൂക്കം കൃത്യമായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന.
എന്നാൽ പുതിയ ഉത്തരവ് പ്രകാരം രണ്ട് ബോക്സിൽ എല്ലാം ഒതുക്കണം. ബോക്സുകൾ കൂടുന്നുണ്ടെങ്കിൽ അനുമതി വാങ്ങണം നിശ്ചിത തുക അടക്കുകയും വേണം. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന ആളാണെങ്കിൽ കയ്യിൽ അനുവദനീയമായ തൂക്കത്തിന്‌റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ എന്ന നിരക്കിൽ അധികം നൽകണം.
രണ്ടിൽ കൂടുതൽ വരുന്ന ഓരോ ബോക്സിനും ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരും. കേരള സെക്ടറിൽൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ അധികം വരുന്ന ഒരു പെട്ടിക്ക് 1800 രൂപ നൽകേണ്ടി വരും. എയർപോർട്ടിൽ ആണ് ഈ തുക നൽകേണ്ടി വരുക. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ എല്ലാ രാജ്യാന്തര സർവിസിലും ഈ നിയമം ബാധകമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
https://www.facebook.com/Malayalivartha