വടക്കംപാട്ടി മുനിയാണ്ടി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് മട്ടന്‍ ബിരിയാണി!
തമിഴ്‌നാട്ടില്‍ മധുരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കംപാട്ടി മുനിയാണ്ടി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നവരുടെ ഏത് ആഗ്രഹവും ഭഗവാന്‍ സാധിച്ച് കൊടുക്കുമെന്നാണ് വിശ്വാസം.
എല്ലാ വര്‍ഷവും ജനുവരിയിലെ അവസാനത്തെ വ്യാഴം മുതല്‍ മൂന്ന് ദിവസമാണ് (ജനുവരി 24-26) മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവം. ഈ ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രസാദമായി മട്ടന്‍ ബിരിയാണി നല്‍കുന്നു എന്നതാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
1800-കിലോ അരിയും 200 ആടുമാണ് ഉത്സവത്തിന് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഉദ്ദേശം 2000-കിലോയിലധികം ബിരിയാണിയാണ് ഓരോ വര്‍ഷവും 'ബിരിയാണി പ്രസാദ'മായി ഭക്തര്‍ക്ക് നല്‍കുന്നത്.
1973-മുതലാണ് മുനിയാണ്ടി ക്ഷേത്രത്തില്‍ ഇന്നത്തെ രീതിയിലുള്ള ഉത്സവം ആരംഭിക്കുന്നത്. വടക്കംപാട്ടി ഗ്രാമത്തിലെ തികഞ്ഞ മുനിയാണ്ടി ഭക്തനായ ഗുരുസ്വാമി നായിഡു എന്നൊരു വ്യാപാരി 1937-ല്‍ ഹോട്ടല്‍ ബിസിനസ്സ് തുടങ്ങുകയുണ്ടായി. അപ്രതീക്ഷിതമാം വിധം ആ ബിസിനസ്സ് വളര്‍ന്നു. അതോടെ ഹോട്ടലിന് പലഭാഗങ്ങളിലും ശാഖകളായി. തന്റെ ബിസിനസ്സ് വിജയകരമായി മുന്നേറുന്നത് ഭഗവാന്‍ മുനിയാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഗുരുസ്വാമി നായിഡു വിശ്വസിച്ചു. തന്റെ ഹോട്ടലുകള്‍ക്കെല്ലാം തന്നെ മുനിയാണ്ടി ഹോട്ടല്‍ എന്ന് അദ്ദേഹം പേര് നല്‍കി.
പലരും ഗുരുസ്വാമിയുടെ പാത പിന്തുടര്‍ന്ന് ആ പേരില്‍ ഹോട്ടല്‍ ആരംഭിച്ചു. അവയെല്ലാം തന്നെ വിജയകരമായി മുന്നേറി. ദക്ഷിണേന്ത്യയില്‍ മാത്രം 1500-ലധികം മുനിയാണ്ടി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുനിയാണ്ടി ഹോട്ടലുകളിലെ രുചിപ്പെരുമ നാടറിഞ്ഞത് മട്ടന്‍ ബിരിയാണിയിലൂടെയായിരുന്നു.
അതോടെയാണ് വടക്കംപാട്ടി ക്ഷേത്രത്തിലെ പ്രതിഷ്ഠ, ബിരിയാണി ആരാധകനാണെന്ന് ഖ്യാതി പരന്നത്. ഹോട്ടല്‍ ബിസിനസ്സുകാരും നാട്ടുകാരും ചേര്‍ന്ന് 1973 മുതല്‍ ഭഗവാന്‍ മുനിയാണ്ടിയ്ക്ക് ക്ഷേത്രത്തിലെ ഉത്സവദിവസം മട്ടന്‍ ബിരിയാണി സമര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ 'മട്ടന്‍ ബിരിയാണി പ്രസാദം' രൂപമെടുത്തു. വര്‍ഷം തോറും ഉത്സവം കൂടാനെത്തുന്ന ഭക്തരുടെ തിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു.
https://www.facebook.com/Malayalivartha