അതിവേഗം അടുക്കളയിലേക്ക് ഓടി, അതിലും കിടിലം ഐറ്റവുമായി വീണ്ടും വരുന്ന മാന്ത്രികന്‍, ഒരു തവണ എങ്ങനെയോ ഒപ്പിക്കുന്നതല്ല, പലതവണ രുചിച്ച് ബോധ്യപ്പെട്ടതാണിത്; നടന വിസ്മയം മോഹൻലാലിനെ കുറിച്ച് എൻ പ്രശാന്ത് ഐഎഎസിന്റെ കുറിപ്പ്
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് ഇന്നലെ മുതൽ സോഷ്യല്‍ മീഡിയ. ഏറെ വൈകിയാണെങ്കിലും കളക്ടര്‍ ബ്രോയും ലാലേട്ടന് ഹൃദ്യമായ പിറന്നാള്‍ ആശംസ നേര്‍ന്നിരിന്നു.
എന്നാൽ, ഇപ്പോൾ വൈറലായിരിക്കുന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ്. ലാലേട്ടന്‍ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായ അനുഭവങ്ങള്‍ ചേര്‍ത്താണ് എന്‍ പ്രശാന്ത് ഐഎഎസിന്റെ കുറിപ്പ്.
പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, ഈയുള്ളവന്‍ ഇലക്ഷന്‍ ഒബ്സര്‍വറായി കഴിഞ്ഞ മാസം മുഴുവനും കല്‍ക്കത്തിയിലായിരുന്നല്ലോ. ഒരു ദിവസം വൈകിട്ട്, ബംഗാളി സിനിമാപ്രവര്‍ത്തകനും നടനും എന്റെ സുഹൃത്തുമായ അന്‍ഷുമാനുമായി ബംഗാളി-മലയാളം സിനിമാ 'തള്ള് യുദ്ധം' നടത്തുകയായിരുന്നു.
അടുത്ത കാലത്തിറങ്ങിയ ഗംഭീര മലയാളം OTT ചിത്രങ്ങള്‍ കൊണ്ട് ബംഗാളി സിനിമയുടെ ഗതകാല പ്രൗഢിക്ക് മുന്നില്‍ ഞാന്‍ പിടിച്ച് നിന്നു. അവസാനം യൂട്യൂബില്‍ ദശരഥത്തിന്റെ ക്ലൈമാക്സിലെ 'വിരലുകളുടെ അഭിനയം' കാണിച്ച് കൊടുത്തതോടെ അന്‍ഷുമാന്‍ നിലംപരിശായി.
അന്‍ഷുമാന്റെ ജര്‍മ്മന്‍ ഭാര്യ ബ്ലിങ്കസ്യ. അല്ല, ലാലേട്ടന്റെ അഭിനയത്തെ പറ്റി പറയുന്നതില്‍ എന്താണ് പുതുമ? ലാലേട്ടന്റെ പാചകമാണ് ഇന്നത്തെ വിഷയം. പ്രത്യേകിച്ച് സീഫുഡ്. പാചകം ചെയ്ത് സ്നേഹത്തോടെ കഴിപ്പിക്കുന്നതിലും നല്ല ഫീഡ്ബാക്ക് കിട്ടിയാല്‍ അതിവേഗം അടുക്കളയിലേക്ക് ഓടി, അതിലും കിടിലം ഐറ്റവുമായി വീണ്ടും വരുന്ന മാന്ത്രികന്‍.
ഒരു തവണ എങ്ങനെയോ ഒപ്പിക്കുന്നതല്ല, പലതവണ രുചിച്ച് ബോധ്യപ്പെട്ടതാണിത്. നല്ല രസികന്‍ കോക്ക്ടെയിലുകള്‍ വേറെ. ലാലേട്ടന്‍ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായ ഞാന്‍ 100 % സെര്‍ട്ടിഫൈ ചെയ്യുന്നു!
'മനു അങ്കിളില്‍' ബൈക്കില്‍ പിന്തുടര്‍ന്ന ലാലേട്ടന്‍ കൂളിംഗ് ഗ്ലാസ്സ് മാറ്റുമ്പോൾ ചങ്കിടിപ്പ് നിന്നു പോയ കുട്ടി തന്നെയാണ് ഇന്നും എന്റെയുള്ളില്‍. പിന്നീട് കുറേക്കാലത്തേക്ക് വീട്ടുകാരൊത്ത് കാറില്‍ പോകുമ്പോൾ ബാക്ക് സീറ്റിലിരുന്ന് പിന്നിലേക്ക് നോക്കും - ബുള്ളറ്റില്‍ താടിയും തൊപ്പിയും കൂളിങ്ങ് ഗ്ലാസുമിട്ട ലാലേട്ടനുണ്ടോന്ന്! ലേശം പേടി ഉണ്ടായിരുന്നു അന്ന് എന്നത് സത്യം.
ഈ കൊറോണക്കാലത്ത് സങ്കടപ്പെടുത്തുന്ന മരണവാര്‍ത്തകള്‍ ചുറ്റിലും കേൾക്കുമ്പോഴും, അശാന്തിയും ആക്രോശങ്ങളും മുഴങ്ങുമ്പോഴും, ഒരു നല്ല ഫീല്‍ ഗുഡ് ലാലേട്ടന്‍ പടം മതി എല്ലാം ഒക്കെ ആവാന്‍. കുസൃതിക്കണ്ണുകളും ചമ്മിയ ചിരിയും അപാര ടൈമിംഗും. അതാണ് ആ മനുഷ്യന്റെ മാജിക്. രുചിക്കൂട്ടുകളുടെ മാന്ത്രികന്റെ കൈപ്പുണ്യം വീണ്ടും ആസ്വദിക്കാനാവുന്ന നല്ല നാളുകള്‍ മടങ്ങി വരട്ടെ.
https://www.facebook.com/Malayalivartha