ഇസ്രയേല്‍-ഹമാസ് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ജോ ബൈഡന്‍; ഗാസയില്‍ രണ്ട് ഭരണപ്രദേശങ്ങള്‍; തന്റെ പിന്തുണ എല്ലായിപ്പോഴും ഇസ്രയേലിനാണെന്നും അമേരിക്കന്‍ പ്രസിഡന്റ്; ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്ക
ഇസ്രയേലും പലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞുവെങ്കിലും ഇപ്പോഴും ഇസ്രയേല്‍-ഗാസ അതിര്‍ത്തി സംഘര്‍ഷ ഭരിതമാണ്. ഇതിനിടെ ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നും. ഗാസയിലെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ഭരണപ്രദേശങ്ങള്‍ എന്ന നയമാണ് ഉത്തരമെന്ന് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.
ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു പ്രധാന പദ്ധതിക്ക് ശ്രമിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. അതേസമയം താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും എപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് വേണ്ടി സജീവമായി ബൈഡന്‍ ഭരണകൂടം മദ്ധ്യസ്ഥം വഹിച്ചിരുന്നു. ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ തുടരണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് അദ്ദേഹം പറഞ്ഞു.
2007ലാണ് പലസ്തീനിലെ ഭരണകക്ഷിയായ ഫത്തായുമായി തെറ്റി ഹമാസ് എന്ന സംഘടന ഗാസ നിയന്ത്രണത്തിലാക്കിയത്. അതിനുശേഷം പലസ്തീനില്‍ ഫലത്തില്‍ രണ്ടു ഭരണകൂടമായി. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രിച്ചിരുന്ന പ്രദേശവും, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയും. മറ്റു രാജ്യങ്ങളും ഇസ്രയേലും ഫത്തായുടെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ നാഷണല്‍ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഫത്തായുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം. പലസ്തീനിലെ ഫത്താ നേതൃത്വത്തെ ഇസ്രയേല്‍ അംഗീകരിച്ചതാണ്. ഇതു തന്നെയാണ് ബൈഡന്‍ തന്റെ പ്രസ്താവനയില്‍ ഉദ്ദേശിക്കുന്നത്. ഗാസയുടെയും നിയന്ത്രണം ഹമാസ് പകരം ഫത്താക്ക് ലഭിക്കണമെന്നു തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
അതേസമയം പാലസ്തീന്‍ അധികൃതരുമായി ചേര്‍ന്ന് പ്രദേശത്തുളളവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനും ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഇവരുമായി ചേര്‍ന്ന് ഉറപ്പാക്കാനും ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. പതിനൊന്ന് ദിവസങ്ങളായി തുടര്‍ന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെളളിയാഴ്ചയാണ്. 248 പേര്‍ മരണമടയുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ഗാസയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍തന്നെ എടുക്കുമെന്നാണ് വിലയിരുത്തല്‍.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനു കളമൊരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന പലസ്തീനികള്‍ ആഹ്ളാദാരവങ്ങളുമായി ഗാസയിലെ തെരുവിലിറങ്ങി. അധിനിവേശത്തിനു മേല്‍ ചെറുത്തുനില്‍പ്പിന്റെ വിജയം എന്ന് പള്ളികളിലെ ഉച്ചഭാഷിണികള്‍ ഉദ്ഘോഷിച്ചു. കാറുകളില്‍ പലസ്തീന്‍ കൊടികളുമായി ആളുകള്‍ ഹോണ്‍ മുഴക്കി തെരുവുകളില്‍ നിറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും ഇരുവിഭാഗവും മുന്നറിയിപ്പു നല്‍കി.
ഇരുവിഭാഗത്തിലെയും തീവ്ര അഭിപ്രായക്കാരായ നേതാക്കളോട് പോരാട്ടം അവസാനിപ്പിക്കാനും ഗാസയിലെ ജനങ്ങളെ സഹായിക്കുകയും വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍കാരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. അറബികളോടും ജൂതരോടും ഒരുപോലെ തുല്യതയോടെ പെരുമാറണമെന്നും ബൈഡന്‍ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ഇസ്രയേലിലെ ജനങ്ങളുടെ അവകാശത്തെ പാലസ്തീനും മാനിക്കണമെന്ന് ബൈഡന്‍ പറഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ വാക്ക് പാലിച്ചതുപോലെ ഇനിയും തുടരുമെന്ന് പ്രതീക്ഷ പങ്കുവച്ച ബൈഡന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊണ്ട വാക്ക് പാലിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.
https://www.facebook.com/Malayalivartha