ചൈനയ്ക്ക് അഭിമാനം... മറ്റ് രാജ്യങ്ങൾക്ക് അമ്പരപ്പ്! ഒടുവിൽ സജ്ജമാക്കി ചൈന... ലോകം മുഴുവൻ ചൈനയിലേക്ക്!
നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് താഴേക്ക് പതിച്ചെന്ന വാർത്തകൾ കഴിഞ്ഞ മാസം ഏവരേയും ഭീതിയുടെ മുൽമുനയിൽ നിർത്തിയ ഒന്നായിരുന്നു. ശേഷം അപകടം ഒന്നും കൂടാതെ ഇത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിലം പതിച്ചിരുന്നു.
ആ ഒരു സമയത്തായിരുന്നു ചൈന നടത്തുന്ന ബഹിരാകാശ പരിവേഷണങ്ങളെ പറ്റിയും മറ്റുമുള്ള വാർത്തകൾ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. അന്ന് ഒത്തിരി പേർ ട്രോളുകളും പരിഹാസങ്ങളുമായി ചൈനയെ കുറ്റപ്പെടുത്തിയിരുന്നു. യാതൊരു കാരണവശാലും ചൈനയ്ക്ക് ഇത്തരത്തിൽ ഒരു ദൂരം എത്തിപ്പിടിക്കാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞ്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവർ പുറത്ത് വിടുന്ന വാർത്തകൾ കണ്ട് ലേകം പോലും ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. കാരണം ഭൂമിയില്‍ നിന്നും 400 കിലോ മീറ്റര്‍ ഉയരെ ബഹിരാകാശത്തെ ചൈനീസ് നിലയത്തില്‍ ഇപ്പോള്‍ പുതിയ വീട്ടില്‍ താമസമാക്കിയ തിരക്കിലാണ് അവർ. ബഹിരാകാശത്തേക്ക് മൂന്ന് സാധാരണക്കാർ എത്തപ്പെട്ടു എന്ന വാർത്തകൾ അവർ പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.
ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിൽ മൂന്ന് ബഹിരാകാശ യാത്രികര്‍ വിജയകരമായി എത്തിയതോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈന എന്നു തന്നെ പറയാം. ദശാബ്ദങ്ങളുടെ സ്വപ്നമാണ് പൂവണിഞ്ഞതെന്ന് സന്തോഷത്തോടെ ചൈന പറയുന്നുണ്ട്.
ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യത്തെ മനുഷ്യ ദൗത്യമാണിത് എന്നു തന്നെ വിശേഷിപ്പിക്കാം. ഈ ദൗത്യവുമായി ബന്ധപ്പെട്ട് ഏകദേശം മൂന്ന് മാസത്തോളം മൂവർ സംഘം ബഹിരാകാശത്ത് തുടരും.
കഴിഞ്ഞ ദിവസം മൂന്ന് ചൈനീസ് സഞ്ചാരികളെയാണ് ബഹിരാകാശത്തേക്ക് എത്തിച്ചത്. അത്യാധുനിക സൗകര്യത്തോടെ സ്മാര്‍ട്ട് ഹോം ഒരുക്കാനുള്ള തിരക്കുകളിലാണ് അവർ. ഭൂമിയുമായി ആശയവിനിമയം സുഗമമാക്കുന്നതിനായി വൈഫെ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
ചൈനയില്‍ നിന്നും ഇവര്‍ക്കായി റോക്കറ്റില്‍ അയച്ച പെട്ടികള്‍ പൊട്ടിച്ച് സാധനങ്ങള്‍ എടുത്തു ഉപയോഗിക്കാൻ തുടങ്ങി. ഇന്ന് രാവിലെ ബഹിരാകാശ നിലയത്തില്‍ വെച്ച് ഇവര്‍ പ്രഭാതഭക്ഷണം കഴിച്ചു. കുളിക്കാനും കഴിക്കാനും കിടന്നുറങ്ങാനും വീട്ടുകാരുമായി സംസാരിക്കാനും ഔദ്യോഗിക ചുമതലകള്‍ നിറവേറ്റാനുമൊക്കെയുള്ള സര്‍വ്വ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ഇവരുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സിസിടിവി ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബഹിരാകാശ നിലയത്തില്‍ ഇവര്‍ ഒഴുകി നടക്കുന്നതും പലവിധ കാര്യങ്ങൾ ചെയ്യുന്നതും അടങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലോകം വളരെ ആശ്ചര്യത്തോടെയാണ് ഈ ഒരു പരീക്ഷണത്തെ നോക്കി കാണുന്നത്. എന്തൊക്കെയാണ് ഇതിനു പിന്നിലെ കാര്യങ്ങൾ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന് ചൈനീസ് സഞ്ചാരികളുമായി ലോങ് മാര്‍ച്ച് 2 എഫ് റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് ഏഴ് മണിക്കൂറിനു ശേഷം ഇവര്‍ ബഹിരാകാശത്ത് സ്ഥാപിച്ച ടിയാങ്ഗോങ് ബഹിരാകാശ നിലയത്തില്‍ എത്തപ്പെട്ടു. ഇവരില്‍ രണ്ടു പേര്‍ മുന്‍ സൈനികരാണ്. നീയ് ഹെയ്ഷെങ്, ലിയു ബോമിങ്, ടാങ് ഹോങ് ബോ എന്നിവരാണ് ബഹിരാകാശനിലയത്തില്‍ എത്തിയത്.
56കാരനായ നീയ് ഹെയ്ഷെയാണ് ദൗത്യത്തിന്റെ കമാൻഡർ ഇൻചാർജ്. ചൈനയുടെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോഡും ഈയൊരു യാത്രയിലൂടെ അദ്ദേഹം കൈവരിച്ചു കഴിഞ്ഞു. ഇത് മൂന്നാം തവണയാണ് ഹെയ്ഷെ ബഹിരാകാശത്ത് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. വെറും സാധരണക്കാരൻ എന്ന നിലയിൽ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുവന്നത്.
ചൈനീസ് വ്യോമസേനാ അംഗമായിരുന്ന അദ്ദേഹം വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതും ഏറെ വാർത്തകളിൽ ഇടംനേടിയതായിരുന്നു. പിന്നീട് ചൈനീസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമായി. 1998-ല്‍ ആദ്യമായി ബഹിരകാശത്തുപോയ ചൈനീസ് സംഘത്തില്‍ ഒരാളായിരുന്നു നീയ്.
54 -കാരനായ ലിയു ബോമിങ് ആണ് സംഘത്തിലെ രണ്ടാമന്‍ ഹെയിലോങ്ജിയാങില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹം കടുത്ത പട്ടിണിയിലൂടെ അതിജീവിച്ചാണ് വളര്‍ന്നു വന്നത്. ചൈനയുടെ 2008ലെ ഷെന്‍സു 7 ബഹിരാകാശ സംഘത്തിലും ലിയു ഉണ്ടായിരുന്നു.
അടുത്തത്, 45കാരനായ ടാങ് ഹോങ് ബോ ആണ് സംഘത്തിലെ മൂന്നാമന്‍. മറ്റുള്ളവരെ പോലെ ദരിദ്ര കുടുംബത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ് ഇദ്ദേഹവും. വ്യോമസേനയിലെ 15 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം 2010-ല്‍ ബഹിരാകാശ ദൗത്യത്തിനായി എത്തപ്പെട്ടത്.
ചൈനയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷമാണ്. അമേരിക്കയും റഷ്യയും കാനഡയും യൂറോപും ജപ്പാനും ചേര്‍ന്ന് 1998-ല്‍ ബഹിരാകാശത്ത് സ്ഥാപിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഇടപെടുന്നതിന് ചൈനയെ അമേരിക്ക സമ്മതിച്ചിരുന്നില്ല. അതോടെയാണ് സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യവുമായി ചൈന മുന്നോട്ടുപോയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കാലാവധി 2024 -ല്‍ കഴിയുകയാണ്. ഇതോടെ ചൈനീസ് നിലയം നിര്‍ണായകമായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ നോക്കുകുത്തിയാക്കിയാണ് ചൈന ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളെ അയച്ചത്. ഇവര്‍ മൂന്നു മുതല്‍ ആറു മാസം വരെ ഇവിടെ താമസിക്കുമെന്നാണ് കരുതുന്നത്.
ഇനി ബഹിരാകാശ നിലത്തിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ, ബാന്‍ഡ് വിഡ്ത് കൂടിയ വൈ ഫൈ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്‌ളൂ ടൂത്ത് വഴിയും വൈ ഫൈ വഴിയും വയര്‍ലസ് ആശയ വിനിമയം നടത്താന്‍ ഇവര്‍ക്ക് സാധിക്കും. സ്വകാര്യ വോയിസ് കോള്‍ ചാനലും ഇവിടെ ഉണ്ടാവും. ഒപ്പം ഭൂമിയില്‍ നിന്നും ചെയ്യുന്ന അതേ വേഗതയില്‍ ബ്രൗസിംഗ് നടത്താനും ഇവര്‍ക്ക് കഴിയും. ആയതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളെ പറ്റി തൽസമയം ഭൂമിയിലേക്ക് വിവരങ്ങൾ ഇവർക്ക് സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.
ആഹാരത്തിനായി ഇവർ എന്തൊക്കെയാണ് ചെയ്യുന്നത്? സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. ഈയടുത്ത് ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് ഇതിനെ പറ്റി വിവരിച്ച് ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു. അതിൽ പറയുന്നത് ഇങ്ങനെയാണ്. ഇവരുടെ വരവിനു തൊട്ടുമുമ്പായി 6.8 ടണ്‍ സാധനങ്ങളുമായി രണ്ട് കാര്‍ഗോ ബഹിരാകാശ വാഹനങ്ങള്‍ ഇവിടെ എത്തിയിരുന്നു. സാധനങ്ങള്‍ അടങ്ങിയ 160 പാര്‍സലുകള്‍ ഇതിലുണ്ട്.
ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഈ പാര്‍സലുകളിലെ സാധനങ്ങള്‍ തെരഞ്ഞെടുക്കാൻ കഴിയും. 120 ഇനം ബഹിരാകാശ ഭക്ഷണ വസ്തുക്കള്‍ നിലയത്തിലുണ്ടാവും. ചൈനയിലെ പ്രശസ്തമായ ഭക്ഷണ ഇനങ്ങളും പോഷകാഹാരങ്ങളും സമീകൃത ആഹാരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ അടുക്കള, ബഹിരാകാശ ആശുപത്രി, എയര്‍ കണ്ടിഷനിംഗ് സിസ്റ്റം എന്നിവയും സജ്ജമായിട്ടുണ്ട്. ഭക്ഷണം ചൂടാക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടാവും.
ശരീര താപനില, ഹൃദയമിടിപ്പ്, ശ്വാസഗതി എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ സിഗരറ്റ് പാക്കിന്റെ വലിപ്പമുള്ള ഉപകരണങ്ങള്‍ ഇവരുടെ കൈവശമുണ്ട്. ഇവരുടെ ശരീരത്തിന്റെ പരിശോധനാ ഫലങ്ങള്‍ യഥാസമയം ഭൂമിയിലെ സ്‌റ്റേഷനിലെത്തും. മൂത്രം സംസ്‌കരിക്കാനും പുനരുല്‍പ്പാദനം നടത്താനുമുള്ള സംവിധാനമാണ് ഇതിലേറ്റവും പ്രധാനം.
ജലവിഭവങ്ങള്‍ പുനരുല്‍പ്പാദനം നടത്താനുള്ള സൗകര്യം എന്നത് ബഹിരാകാശ ചരിത്രത്തിലെ തന്നെ തങ്കലിപികൾ കുറിച്ചിടാവുന്ന ഒരു അദ്ധ്യായമാണ്. ആറു ലിറ്റര്‍ മൂത്രത്തില്‍ നിന്ന് അഞ്ച് ലിറ്റര്‍ ജലം ഉല്‍പ്പാദിപ്പിക്കാനാവുന്ന സംവിധാനമാണ് ഇവിടെ ഇവർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
33 ദിവസമായിരുന്നു നേരത്തെ ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിഞ്ഞിരുന്നത്. അതില്‍നിന്നും ഏറെ മുന്നോട്ടുപോയിരിക്കുകയാണ് ഇപ്പോള്‍ ചൈനീസ് സംഘം. ബഹിരാകാശത്തേക്ക് കൂടുതല്‍ ദൗത്യങ്ങള്‍ എത്തിക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശ്യം. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും ഇവിടെ വരാനാവുന്ന രീതിയിലാണ് ചൈന ഇക്കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
മൂന്ന് പേരെയും വിജയകരമായി ബഹിരാകാശത്ത് എത്തിച്ചതോടെ അമേരിക്കയ്ക്ക് മുന്നിൽ തെളിഞ്ഞ് ചിരിക്കുകയാണ് ചൈന. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചൈനയെ സഹകരിപ്പിക്കുന്നതിൽ യുഎസ് കടുത്ത എതിർപ്പ് മുൻപ് പ്രകടിപ്പിച്ചിരുന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. അന്നത്തെ അവഗണനയാണ് നേട്ടങ്ങൾക്ക് പ്രചോദനമായതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഇപ്പോഴും സ്മരിക്കാറുണ്ട്.
https://www.facebook.com/Malayalivartha