ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന
കോവിഡിനും പ്രളയത്തിനും പിന്നാലെ ചൈനയിൽ വീണ്ടും മറ്റൊരു വമ്പൻ ദുരന്തം.ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ മണല്‍ക്കാറ്റ് രൂപപ്പെട്ടു.വീശിയടിച്ച മണൽ കാറ്റിനെ തുടർന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയായിരുന്നു മണല്‍ക്കാറ്റ് രൂപപ്പെട്ടത്. ഈ മണൽക്കാറ്റ് ആൾക്കാരുടെ കാഴ്ചയെ വരെ തടസ്സപ്പെടുത്തിയിരുന്നു. അങ്ങനെയൊരു സാഹചര്യം വന്നതുകൊണ്ടാണ് ഗതാഗതം താൽക്കാലികമായി നിർത്തിയത്. 20 അടി ദൂരെയുള്ള കാഴ്ച പോലും കാണാൻ സാധിക്കാത്ത വിധത്തിലായിരുന്നു മണൽക്കാറ്റ് രൂപംകൊണ്ടത്.
മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ വമ്പൻ ആഘാതങ്ങൾ സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോബി മരുഭൂമിയാണ് മണല്‍ക്കാറ്റിന്റെ ഉത്ഭവ കേന്ദ്രo. ഇവിടെ നിന്നാണ് മണൽകാറ്റ് നഗരത്തിലേക്ക് വീശിയത്. മണൽക്കാറ്റു കാരണം ഡ്രൈവിങ് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇതേതുടർന്ന് ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസ് അറിയിപ്പ് നൽകുകയായിരുന്നു . മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.
അതേസമയം ചൈനയിലെ പ്രളയത്തിന്റെ കാഴ്ച ലോകം കണ്ട് അമ്പരന്നിരുന്നു. ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം നേരിട്ടിരുന്നു. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലായിരുന്നു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കണ്ടത് . മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ചൈന നൽകുന്ന ഔദ്യോഗിക വിവരം.എന്നാൽ ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.
പതിനായിരത്തിലധികം പേരെ ഇതിനോടകം സ്‌ഥലം മാറ്റിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് അന്ന് വെള്ളപ്പൊക്കം ഉണ്ടായത്. 25 ലക്ഷത്തോളം പേരെ അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു . 2800 കെട്ടിടങ്ങൾ നശിച്ചെന്നും ഇതുവരെ 1200 കോടി ഡോളറിന്റെ നഷ്ടം നാടിനുണ്ടായെന്നും അധികൃതർ പറഞ്ഞിരുന്നു. യാങ്സെ ഉൾപ്പെടെയുള്ള പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിരുന്നു . ഈ വർഷം വീണ്ടും ചൈനയിൽ വെള്ളപ്പൊക്കം ജീവനുകളെ കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha