കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം പോലെ കാരിരുമ്പ് തോൽക്കുന്ന കരുത്തോടെ നെറ്റിപ്പട്ടം കെട്ടി ഗമയിൽ മുന്നിൽ വന്നു നിന്നാൽ, ആരും കണ്ണുവെച്ചുപോകുന്ന നാട്ടാന ചന്തം , ഇതാണ് ആനപ്രേമികളുടെ ഹീറോ ആയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... എന്നാൽ തെച്ചിക്കോട് രാമചന്ദ്രൻ കൊലയാളിയോ ?
വിരിഞ്ഞ മസ്തകവും കൊഴുത്തുരുണ്ട് നീണ്ട ഉടലും. ഉയർന്ന വായുകുംഭം , രോമ നിബിഢമായി നിലം തൊട്ടെന്ന പോലുള്ള വാൽ, മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണതികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ, നിലത്തിഴയുന്ന തുമ്പിക്കൈ .. ഉയരത്തിന്റെ കാര്യത്തിൽ ചക്രവർത്തി , സൂര്യഭഗവാന് വണക്കം ചൊല്ലി എന്നപോലെ മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ .തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ ഇരിക്ക സ്ഥാനത്തു നിന്നും 318 സെന്റീമീറ്റർ ഉയരം. കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം പോലെ കാരിരുമ്പ് തോൽക്കുന്ന കരുത്തോടെ നെറ്റിപ്പട്ടം കെട്ടി ഗമയിൽ മുന്നിൽ വന്നു നിന്നാൽ, ആരും കണ്ണുവെച്ചുപോകുന്ന നാട്ടാന ചന്തം , ഇതാണ് ആനപ്രേമികളുടെ ഹീറോ ആയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
ബീഹാറിലെ വനാന്തരങ്ങളിൽ ജനിച്ചു വളർന്ന ഇവനെ വാരിക്കുഴിയിൽ വീഴ്ത്തി മോട്ടിപ്രസാദ് എന്ന പേരിട്ട് നാട്ടാനയാക്കി .തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, മോട്ടിപ്രസാദിനെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984 ൽ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വാങ്ങിയതോടെ ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി. കാടിന്റെ മടിയിൽ ആനക്കൂട്ടത്തിന്റെ നേതാവായി സന്തോഷത്തോടെ കഴിയേണ്ട അവൻ അങ്ങനെ തെച്ചിക്കോട് രാമചന്ദ്രൻ ആയി. പിന്നെ കൊലയാളി രാമചന്ദ്രനും.
മെരുക്കി എടുക്കാനുള്ള ശ്രമത്തിൽ പാപ്പാന്മാരുടെ കരവിരുതിൽ വലത് കണ്ണ് നഷ്ട്ടപ്പെട്ടപ്പോഴും കാരിരുമ്പിന്റെ കരുത്ത് തിരിച്ചറിയാത്ത ആ മിണ്ടാപ്രാണി അനുഭവിച്ച വേദന ആനപ്രേമികൾ പോലും തിരിച്ചറിഞ്ഞില്ല .പിന്നെ പ്രായക്കൂടുതൽകൊണ്ട് ഇടതുകണ്ണിന്റെ കാഴ്ചകൂടി മങ്ങാൻ തുടങ്ങിയതോടെ തെച്ചിക്കോട് രാമചന്ദ്രൻ ഇടയൻ തുടങ്ങി . കാലിനടിയിലേയ്ക്ക് പടക്കമെറിഞ്ഞും ബഹളം വെച്ചും വാലിൽ പിടിച്ചും ഉപദ്രവിക്കുമ്പോൾ കാഴ്ചശക്തി ഇല്ലാത്തതിനാലാകാം അവൻ പരിഭ്രാന്തനായത് .സ്ഥിരമായ അക്രമ സ്വഭാവം മദപ്പാടു കാലത്തുപോലും ഈ ആന പ്രകടിപ്പിക്കാറില്ലെന്നാണ് പാപ്പാമ്മാർ പറയുന്നത്
ഗജരാജകേസരി, ഗജസമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ പട്ടങ്ങൾക്ക് ഉടമയായ ,പങ്കെടുത്ത തലപ്പൊക്ക മത്സരങ്ങളിൽ ഒക്കെ വിജയിയായ രാമന് , തലപൊക്കി നിക്കാൻ തോട്ടി കാണിച്ചു പേടിപ്പിക്കുകയോ താടിക്ക് തട്ടുകയോ ഒന്നും വേണ്ട എന്ന് പാപ്പാന്മാർ പറയുന്നു.
തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തി പരിക്കേല്പിക്കുകയും പിന്നീട് ആ ആന ചരിയുകയും ചെയ്തതോടെ ആണ് രാമചന്ദ്രൻ വാർത്തകളിൽ പ്രധാനമായി ഇടം പിടിക്കുന്നത്. ചന്ദ്രശേഖരനു മുമ്പ് മറ്റൊരാനയേയും രാമചന്ദ്രൻ കുത്തി പരുക്കേൽപിച്ചിട്ടുണ്ട്. 1999ൽ മുളയം രുധിരമാല ക്ഷേത്രത്തിൽ വച്ച് ആണ് 70 വയസ്സിലധികം പ്രായമുള്ള തിരുവമ്പാടി ചന്ദ്രശേഖരനെ രാമചന്ദ്രൻ കുത്തുന്നത്.മുതിർന്ന ആനപാപ്പാനായിരുന്ന കടുവ വേലായുധേട്ടൻ സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു!. അപ്രതീക്ഷിതമയി തന്റെ മുമ്പിലേക്ക് കടന്നു വന്ന ചന്ദ്രശേഖരനെ രാമചന്ദ്രൻ കുത്തുകയായിരുന്നു.. . തുടർന്ന് ചന്ദ്രശേഖരൻ ദീർഘകാലത്തേക്ക് ചികിത്സയിൽ ആയിരുന്നു. പക്ഷെ ഇവിടെ കുറ്റം ആനകൾക്കാണോ രണ്ടു തലയെടുപ്പുള്ള ആനകളെ നേർക്കുനേർ കൊണ്ടുവന്ന മനുഷ്യരാണോ ?
അടുത്ത ദുരനുഭവം കാട്ടക്കാമ്പൽ ഉത്സവത്തോടനുബന്ധിച്ച് രാമചന്ദ്രനു നൽകിയ സ്വീകരണ ഘോഷയാത്ര ഒരു ബസ്സിനു സമീപത്തുക്കൂടെ കടന്നു പോകുമ്പോഴാണ് ... ബസ്സിനും ആനയ്ക്കും ഇടയിൽ ആളുകൾ തിങ്ങി.
അതിനിടയിൽ ആരോ ആനയുടെ കാൽക്കൂട്ടിൽ പടക്കം പൊട്ടിച്ചു. പരിഭ്രാന്തനായ രാമചന്ദ്രൻ മുന്നോട്ട് ചാടി. ഇതിനിടയിൽ ആയിരുന്നു കൗമാരക്കാരന്റെ ജീവൻ പൊലിഞ്ഞ ദുരന്തം. വീണ്ടും ഒരു കൊലപാതകം കൂടു പാവം ആനയുടെ തലയിൽ ചാർത്തി കൊടുത്ത്. വാസ്തവത്തിൽ രാമചന്ദ്രനു നൽകിയ സ്വീകരണ ഘോഷയാത്രയും ആൾത്തിരക്കും അല്ലെ ഇവിടെ ദുരന്ത കാരണം ?
പിന്നീട് എറണാകുളത്ത് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും രാമചന്ദ്രന്റെ മദപ്പാടോ പാപ്പാന്മാരോടുള്ള അനുസരണക്കേടോ ആയിരുന്നില്ല. ഉത്സവം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടപ്പുറത്തുണ്ടായിരുന്ന ആനപ്പുറത്തിരുന്ന ആൾ കുടകൊണ്ട് ആനയുടെ കണ്ണിനും കന്നക്കുഴിക്കും ഇടയിൽ കുത്തി. ഇതേ തുടർന്ന് രാമചന്ദ്രൻ പരിഭ്രാന്തനായി. സ്വതേ കണ്ണിന് കാഴ്ചയില്ലാത്ത രാമചന്ദ്രൻ പേടിച്ചോടി... ആക്രമിക്കാൻ ആരോ വരുന്നെന്നു ധാരണയിൽ മുന്നിലുള്ളതിനെ എല്ലാം തട്ടിത്തെറിപ്പിച്ചു... ഈ പരാക്രമത്തിനിടെ ഒരു സ്ത്രീ ആനയുടെ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചു.
രാമചന്ദ്രൻ പരിഭ്രാന്തനാകുന്ന അവസരങ്ങളിൽ പാപ്പാൻ മണി അവന്റെ ഇരുകൊമ്പിലും ഞാന്ന് ശാന്തനാക്കുകയാണ് പതിവ്. മണിയെ ആക്രമിക്കുവാൻ മുതിരാറുമില്ല. പെട്ടെന്ന് തന്നെ വഴങ്ങുകയും ചെയ്യും. എന്നാൽ എറണാകുളം സംഭവങ്ങളെ തുടർന്ന് രാമചന്ദ്രനെ കുറച്ച് കാലത്തേക്ക് പൊതു പരിപാടികളിൽ നിന്ന് വിലക്കുകയും ചെയ്തു. ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് പരിശോധനകൾ നടത്തി
പെരുമ്പാവൂരിൽ നടന്നതും മനുഷ്യന്റെ ശ്രദ്ധക്കുറവ് തന്നെയാണ് .. ഉയരക്കൂടുതൽ ഉള്ള രാമചന്ദ്രൻ ഗോപുരം കടക്കുമ്പോൾ തിടമ്പ് തടയും എന്നതിനാൽ മറ്റൊരു ആനയുടെ പുറത്തേക്ക് മാറ്റി. എന്നാൽ ഇതിനിടെ രാമചന്ദ്രന്റെ മുഖത്ത് തൊട്ടടുത്ത് നിന്ന ആനയുടെ കൊമ്പ് അടിച്ചു..പരിഭ്രാന്തനായ രാമചന്ദ്രൻ വട്ടം കറങ്ങി. അവനോടൊപ്പം മറ്റാനകളും വിരണ്ടു.. കൂട്ടം കൂടി നിന്ന സ്ത്രീകളുൾപ്പടെയുള്ളവർ ആനയുടെ കാലിനിടയിൽ പെട്ട് ദുരന്തം ഉണ്ടായി
ഇങ്ങനെ നോക്കിയാൽ രാമചന്ദ്രൻ എന്നല്ല ഉത്സവത്തിനിടയിലും മരം വലിപ്പിക്കുന്നതിനിടയിലും എല്ലാം ആനകൾ ഇടയുന്നതിന്റെ പ്രധാന കാരണം മനുഷ്യൻ തന്നെ അല്ലെ.. നമ്മുടെ സന്തോഷത്തിനും ലാഭക്കൊതിക്കും വേണ്ടി പാവം മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന മനുഷ്യൻ തന്നെ അല്ലെ യഥാർത്ഥ കുറ്റവാളി ?
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ ഫേസ്‌ബുക്ക് പേജും, വാട്‌സ് അപ്പ് ഗ്രൂപ്പുമൊക്കെയുള്ളത് നല്ലത് തന്നെ .. അതിനൊപ്പം ആനപ്രേമികൾ ശ്രദ്ധിക്കേണ്ടത് ആന കാട്ടിലെ മൃഗമല്ലേ, അപ്പോൾ കാട്ടിലെ ആന, നാട്ടിലെ തടി ..വലിയെടാ വലി എന്ന മട്ടിൽ അവയെ കൊണ്ട് പണിയെടുപ്പിക്കുന്നില്ല എന്നും ഉത്സവത്തിന്റെ പേരിലും എഴുന്നള്ളിപ്പിന്റെയും ഉൽഘാടനങ്ങളുടെ പേരിലും പാവം മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം ..
https://www.facebook.com/Malayalivartha