ഇടതുമുന്നണി മുങ്ങുന്നു; പിണറായിയെ തള്ളി സി പി ഐ; കൺവീനറും കലിപ്പിൽ!മുന്നണി യോഗം കൂടിയിട്ട് മാസം മൂന്നായി... ഒരു യോഗം വിളിച്ചു ചേർക്കാൻ പോലും കഴിയാത്ത തരത്തിൽ മുന്നണി താറുമാറായി...
എം.വി ഗോവിന്ദനെയും പിണറായിയെയും കാനം രാജേന്ദ്രൻ പരസ്യമായി തള്ളിയതോടെ ഇടതു മുന്നണിയിൽ കൂട്ടയടി തുടങ്ങി. മുന്നണി യോഗം കൂടിയിട്ട് മാസം മൂന്നായി. ഒരു യോഗം വിളിച്ചു ചേർക്കാൻ പോലും കഴിയാത്ത തരത്തിൽ മുന്നണി താറുമാറായി. എന്തിന് കൺവീനർ പോലും കലിപ്പിലാണ്.
സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് ഉള്ള എതിർപ്പ് കാരണമാണ് കാനം പിണങ്ങിയത്. കാനവുമായി പിണറായിയും എം.വി. ഗോവിന്ദനും സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്നാൽ എതിർപ്പുണ്ടായെന്ന വിവാദങ്ങളിൽ മറുപടിയുമായി എം വി ഗോവിന്ദൻ രംഗത്തെത്തിയത് കാര്യങ്ങളെ കൂടുതൽ കുഴപ്പിച്ചു.. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ പ്രതികരിച്ചതിന് പിന്നാലെയാണ് സി പി ഐ നേതാക്കൾ പരസ്യമായി സെമിനാറിന് തങ്ങളില്ലെന്ന്
പ്രഖ്യാപിച്ചത്. ഇടതു മുന്നണിയിൽ ഇതോടെ കലഹം മൂത്തു. മുസ്ലീം ലീഗിനെ ഏക സിവിൽ കോഡ് സെമിനാറിന് വിളിച്ചതോടെയാണ് കലഹം കൊടുമ്പിരി കൊണ്ടത്. ലീഗിനെ ഇടതു മുന്നണിയിൽ കൊണ്ടുവരുന്നതിലുള്ള സി പി ഐ യുടെ എതിർപ്പാണ് കാരണം.
ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല എന്നാണ് എം വി
ഗോവിന്ദൻ പറഞ്ഞത്. സി പി ഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തും. ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേ സമയം, ഏക വ്യക്തി നിയമത്തിലെ ബിജെപി സമീപനത്തിനെതിരെ പ്രക്ഷോഭ പാതയിലാണ് കേരളത്തിലെ ഇരുമുന്നണികളും. കോഴിക്കോട്ട് പ്രഖ്യാപിച്ച സെമിനാറിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിക്കുക കൂടി ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് അകത്തും മുന്നണികൾ തമ്മിലും അസ്വാരസ്യങ്ങളെന്ന വിവരം പുറത്ത് വന്നത്. ഏക സിവിൽ കോഡിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകൾ നടക്കുമ്പോഴും പരസ്യ പ്രതികരണത്തിന് സിപിഐ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ലോ കമ്മീഷൻ കരട് പോലും ആകാത്ത റിപ്പോർട്ടിൽ എന്തിനാണ് വലിയ രാഷ്ട്രീയ ചർച്ചയെന്നാണ് പാർട്ടിയിലെ നേതാക്കളുടെ ചോദ്യം. ലീഗിനെ ക്ഷണിച്ച സിപിഎം നടപടിയിൽ സിപിഐക്ക് അതൃപ്തിയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സിപിഎം ക്ഷണിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ലീഗിനെ എൽഡിഎഫിലേക്കെത്തിക്കാനുള്ള സിപിഎം നീക്കം കൂടി മനസിൽ കണ്ടാണ് സിപിഐക്കുള്ള അമർഷം.
മുമ്പ് കേരള കോൺഗ്രസ് എമ്മിനെ ഒപ്പം കൂട്ടിയപ്പോഴും ഇതുപോലെ കാനവും സി പി ഐ നേതാക്കളും പ്രതികരിച്ചിരുന്നു.
അതേസമയം, ഏകസിവിൽ കോഡിലും ലീഗ് ബന്ധത്തിലും തീരുമാനങ്ങൾ പ്രഖ്യാപിച്ച് സിപിഎം മുന്നോട്ട് പോകുമ്പോൾ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതിൽ എൽഡിഎഫ് മുന്നണിയിലും പുകയുയരുന്നു.. എൽഡിഎഫിനെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പോലും കൂടിയാലോചന നടക്കുന്നില്ലെന്നാണ് വിമര്‍ശനം. തീരുമാനങ്ങൾ സ്വയമെടുക്കുകയും പ്രഖ്യാപനം നടത്തിയ ശേഷം പേരിന് മാത്രം മുന്നണിയെ സഹകരിപ്പിക്കുന്നുവെന്നുമുളള ആക്ഷേപം സിപിഎമ്മിനെതിരെ പൊതുവെയുണ്ട്. വിശദമായ കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമായ സംഭവങ്ങൾ ഏറെ ഉണ്ടായിട്ടും മുന്നണിയെ വിശ്വാസത്തിലെടുക്കാത്തതിലാണ് പുതിയ അതൃപ്തി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെ കുറിച്ച് ആലോചിക്കാനാണ് ഏറ്റവും ഒടുവിൽ ഇടതുമുന്നണി ചേര്‍ന്നത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു ഇത്. വാര്‍ഡ് തലത്തിൽ വരെ വാര്‍ഷികാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ച് പിരിഞ്ഞതിൽ പിന്നെ മുന്നണി കൂടേണ്ട വിഷയങ്ങൾ പലതുണ്ടായി.
സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച എഐ ക്യാമറയിലും കെ ഫോണിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വരെ പ്രതിപക്ഷം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. വ്യാജരേഖ വിവാദത്തിൽ കുരുങ്ങി എസ്എഫ്ഐ സംഘടനക്കും സിപിഎമ്മിനും മാത്രമല്ല മുന്നണിക്കും നാണക്കേട് ഉണ്ടാക്കി. കെപിസിസി പ്രസിഡന്റ് അടക്കം പ്രതിപക്ഷ നേതാക്കൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായി എടുത്ത കേസുകൾ, പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറയാൻ മാതൃഭൂമി ന്യൂസ് പ്രവർത്തകരോട് ആവശ്യപ്പെട്ടതിൽ ഘടകക്ഷി നേതാവ് എംവി ശ്രേയാംസ്കുമാർ പരസ്യമാക്കിയ അതൃപ്തി. എല്ലാറ്റിനും ഒടുവിൽ ഏക സിവിൽകോഡ് പോലെ നയപരമായി പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും ഇടതുമുന്നണി ലേബലിൽ സിപിഎം പ്രഖ്യാപിച്ച നിലപാടും പ്രതിഷേധ പരിപാടികളും ഒന്നും മുന്നണി സംവിധാനത്തിന്റെ അറിവോടെയല്ലെന്നാണ് വിമര്‍ശനം.
മുസ്ലീം ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കൺവീനർ ഇപി ജയരാജൻ നിസ്സഹകരണത്തിലാണ്. മണിപ്പൂര്‍ കലാപത്തിലടക്കം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് പോലും പേരിനൊരു പ്രസ്താവന മാത്രമാണ് ഇറക്കിയാണ്. ജയരാജൻ സി പി ഐ യെ പ്രകോപ്പിക്കുന്നുണ്ടോ എന്ന സംശയം എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചതായി വിവരമുണ്ട്. കാനവുമായി ഇ.പിക്ക് മികച്ച ബന്ധമാണ് ഉള്ളത്.
ഇ പി ക്ക് പാർട്ടി സെക്രട്ടറിയുമായും തിരിച്ചും നല്ല ബന്ധമില്ല. തന്നെ വെട്ടിയാണ് ഗോവിന്ദൻ മാഷ് പാർട്ടി സെക്രട്ടറിയായതെന്ന് ഇ.പി.കരുതുന്നു.ഇതിൽ തീർത്താൽ തീരാത്ത വൈരാഗ്യത്തിലാണ് ഇ.പി.കഴിയുന്നത്.ഇടതു മുന്നണി യോഗം വിളിച്ചു കൂട്ടാൻ ഇ.പിയോട് പറയാനുള്ള ആർജവം പാർട്ടി സെക്രട്ടറിക്കില്ല. അങ്ങനെ പറഞ്ഞാൽ സെക്രട്ടറി വിളിച്ചു കൂട്ടാൻ ഇ പി നിർദ്ദേശിക്കും ഇത് വാർത്തയാകും. അതുകൊണ്ടാണ് സെക്രട്ടറി നിശബ്ദത തുടരുന്നത്. ഘടകകക്ഷി നേതാക്കളിൽ പലരും ഇ പി യെ വിളിക്കുന്നുണ്ട്. അവരുമായി അദ്ദേഹം മനസ് തുറക്കുന്നുമുണ്ട്. ഏതായാലും മുന്നണി യോഗം താൻ വിളിക്കില്ലെന്നാണ് ഇ പി പറയുന്നത്.ഇതിൽ ഒരു മാറ്റം വരണമെങ്കിൽ പിണറായി ഇടപെടണം .അദ്ദേഹമാകട്ടെ ഇടപെടുന്നതേയില്ല. പാർട്ടി - മുന്നണി കാര്യങ്ങളിൽ പിണറായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടപെടുന്നതേയില്ല.
തനിക്കെതിരായ ആരോപണങ്ങൾ വർധിച്ചിട്ടും ഇടതുമുന്നണി നേതാക്കൾ പ്രതികരിക്കാത്തതിൽ മുഖ്യമന്ത്രിക്ക് അത്യപ്തിയുണ്ട്. റിയാസ് തുറന്നു പറഞ്ഞതുപോലെ മുഖ്യമന്ത്രി തുറന്നു പറയുന്നില്ലെന്ന് മാത്രമേയുള്ളു. അതിന് അദ്ദേഹം തയ്യാറാകില്ല.കാനം മുഖ്യമന്ത്രിക്ക് വേണ്ടി രംഗത്ത് എത്തുന്നത് പതിവാണെങ്കിലും ഇക്കുറി കാനവും നിശബ്ദത തുടരുന്നു. ഇതിൽ എല്ലാം പിണറായി ഖിന്നനാണ്. പാർട്ടിയും മുന്നണിയുമൊക്കെ അതിൻ്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് മനസിലാക്കുന്നു.
ലീഗിനെ മുന്നണിയിലേക്ക് ആകർഷിക്കുവാൻ പിണറായിയുടെ ആശീർവാദത്തോടെ എം വി ഗോവിന്ദൻ നടത്തിയ നീക്കങ്ങളാണ് വിനയായത്.ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ഇടതിനോട് പ്രതിപത്തിയുണ്ട്. ഇക്കാര്യം കാനത്തിന് അറിയാം.ലീഗിലെ ഒരു വിഭാഗത്തെയെങ്കിലും പിളർത്താനാണ് പിണറായി ശ്രമിക്കുന്നത്. മന്ത്രി റിയാസിനെ മുഖ്യമന്ത്രി കസേരയിലേക്ക് അവരോധിക്കുക എന്ന ലക്ഷ്യത്തിന് ഇതു ഗുണം പകരും. മുസ്ലീം സമുദായം മുന്നണിക്ക് ഒപ്പം നിൽക്കുന്നതിൻ്റെ ഗുണം 2026 ൽ ലഭിക്കുകയും ചെയ്യും.ഇത്തരം യമണ്ടൻ ഐഡിയകളാണ് പൊളിയുന്നത്.ലീഗ് ഇടതുപാളയത്തിലെത്തിയാൽ സി പി ഐ വലതു മുന്നണിയിൽ എത്തില്ലെന്ന് പറയാനാവില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.
എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.
അതേസമയം, ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻ്റ് പിടിയിലായ സംഭവത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. റവന്യുമന്ത്രിയെ ഇക്കാര്യത്തിൽ മുഖ്യ മന്ത്രി രക്ഷിച്ചു. എന്നാൽ മുഖ്യമന്ത്രി പ്രതിസന്ധിയിലായപ്പോൾ റവന്യുമന്ത്രിയോ അദ്ദേഹത്തിൻ്റെ പാർട്ടിയോ മുഖ്യമന്ത്രിയെ സഹായിച്ചില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മന്ത്രിമാർക്കുള്ളത്.
എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പറയാൻ ബാക്കി വച്ചതാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് ഓർമ്മപ്പെടുത്തി. റിയാസിൻ്റെ കുന്തമുന കാനത്തിനും അവകാശപ്പെട്ടതാണ്.
പിണറായി മുഖ്യമന്ത്രി കസേരയിൽ ഇല്ലെന്ന മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ നീക്കുന്നത്. പിണറായിയുടെ ഏകാധിപത്യ പ്രവണതയെ ആർക്കും ഇപ്പോൾ ഭയമില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പലർക്കുമറിയില്ല. കാനം രാജേന്ദ്രൻ പിണറായിയെ സപ്പോർട്ട് ചെയ്യാത്തതും മനപൂർവ്വമാണ്. ഏക സിവിൽ കോഡ് യോഗം പൊളിഞ്ഞു പാളീസാകാതിരുന്നാൽ ഭാഗ്യം.
https://www.facebook.com/Malayalivartha