കോലിയെ ഉന്നം വച്ച് തീവ്രവാദികൾ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി; ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര അതീവ സുരക്ഷയിൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീക്ഷണിയെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ടി 20 പരമ്ബര കളിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണി ഉണ്ടായിരിക്കുന്നത്. അരുണ്‍ ജെയ്‌റ്റിലി സ്റ്റേഡിയത്തില്‍ നവംബര്‍ 3 ന് നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടി 20 മത്സരത്തിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും പ്രമുഖരായ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ലഭിച്ച അജ്ഞാത കത്തില്‍ പറയുന്നത്.
ഭീഷണി കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഐ.എ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നേതാവ് ലാല്‍ കൃഷ്ണ അദ്വാനി, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാഷ്ട്രിയ സ്വയംസേവക് സംഘ് (ആര്‍എസ്‌എസ്) മേധാവി മോഹന്‍ ഭഗവത് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
.
എന്‍.ഐ.എ ഈ കത്ത് ബി.സി.സി.ഐക്ക് കൈമാറി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ കോഹ്‌ലിയെയും പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടേക്കുമെന്നാണ് അജ്ഞാത കത്തിലെ സന്ദേശം. അതേസമയം, ഇതൊരു വ്യാജ ഭീഷണിയാകാമെന്ന വിലയിരുത്തലിലാണ് എന്‍.ഐ.എ എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിനെ വിലകുറച്ച് അവര്‍ കാണുന്നില്ല. എന്നാല്‍, കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഭീഷണി വിലകുറച്ച് കാണാന്‍ എന്‍.ഐ.എ. തയ്യാറല്ലെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് വേദിയിലെയും കളിക്കാരുടെയുമെല്ലാം സുരക്ഷ ശക്തമാക്കുന്നത്.
മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 മത്സരം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. കോലിക്ക് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോലി കളിക്കുന്നില്ല. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.
നേരെത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിൽ ആഗസ്‌റ്റ് 16ന് ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്ന രീതിയിലുള്ള സന്ദേശമെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും താരങ്ങളുടെ ജീവന്‍ അപകടത്തില്‍ എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടർന്ന് പാകിസ്ഥാൻ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും വിവരമറിയിക്കുകയുണ്ടായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള വിവരം ലഭിച്ചയുടന്‍ തന്നെ ബിസിസിഐ ആഭ്യന്തരമന്ത്രാലയവുമായി ചർച്ച നടത്തുകയുണ്ടായി. അതേത്തുടർന്ന് മുന്‍കരുതല്‍ എന്ന നിലയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha