പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ഉള്‍പ്പെടെ ഏഴു ചിത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് ; സിനിമ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഫെഫ്ക !

കൊറോണയും ലോക്ക്ഡൗണുമെല്ലാം എല്ലാ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴയ ജീവിതരീതി തിരിച്ചുപിടിക്കാൻ എല്ലാ മേഖലകളും ഒരുപോലെ ശ്രമിക്കുമ്പോഴും സിനിമാ മേഖല വലിയ കയത്തിലാണ് ഇപ്പോഴുമുള്ളത്.
ഇതിനോടനുബന്ധിച്ച് വ്യാപാരികള്‍ക്ക് സമാനമായി സിനിമ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കൂടുതല്‍ ഇളവുകള്‍ തേടിയിരിക്കുകയാണ് സിനിമ സംഘടനകൾ . അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കില്‍ സിനിമാ വ്യവസായത്തെ ഒന്നടങ്കം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുന്നറിയിപ്പ് നല്‍കി.
സീരിയലിന് അനുവദിച്ചത് പോലെ സിനിമ വ്യവസായത്തിനും കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. നിലവില്‍ ഇതിന്റെ ഭാഗമായി നടന്‍ പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ഉള്‍പ്പെടെ ഏഴു ചിത്രങ്ങളാണ് ഇതര സംസ്ഥാനങ്ങളിലേക്ക് ഷൂട്ടിങ്ങിനായി പോകുന്നത്.
കോവിഡ് ഒന്നാം ലോക്ക്ഡൗണിന് ശേഷം ഏറ്റവും ഒടുവില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത് സിനിമ വ്യവസായത്തിന് ആണെന്ന് ഫെഫ്ക ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ സീരിയല്‍ മേഖലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സിനിമ മേഖലയ്ക്കും സമാനമായ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധിയിലാവും. നിലവില്‍ നിരവധി സിനിമാ തൊഴിലാളികള്‍ പട്ടിണിയിലാണ്.
പരിമിതികളില്‍ നിന്ന് കൊണ്ടാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്. എന്നാല്‍ ഭാവിയിലും ഇത് തുടര്‍ന്ന് പോകുന്നത് പ്രായോഗികമല്ല. അതുകൊണ്ട് സിനിമ വ്യവസായം മുന്നോട്ടുപോകുന്നതിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ഇതര സംസ്ഥാനങ്ങളിലേക്ക് സിനിമ വ്യവസായത്തെ കൊണ്ടുപോകേണ്ടി വരും. ഇത് സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാ്ണ് ഫെഫ്ക് ആവശ്യപ്പെടുന്നത്.
നിലവില്‍ തന്നെ പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഉള്‍പ്പെടെ ഏഴു ചിത്രങ്ങളാണ് തെലങ്കാന, തമിഴ്‌നാട് എന്നി ഇതര സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്താന്‍ പോകുന്നത്. സിനിമ വ്യവസായത്തോടുള്ള സമീപനം മാറ്റി, ഷൂട്ടിങ് തുടങ്ങാന്‍ അനുവദിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























