വിളിച്ചിറക്കിയ പെണ്ണിനെയും കൊണ്ട് ആദ്യം പോയത് സ്റ്റേജിലേക്ക്; കുസുമവുമൊത്തുള്ള ആദ്യ രാത്രികണ്ട് പുതുപ്പെണ്ണ് പകച്ചു... ഒളിച്ചോട്ടകഥ തുറന്ന് പറഞ്ഞ് ശശാങ്കൻ
ക്രിസ്ത്യാനിയായ ആനിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് കല്യാണം കഴിച്ചതെങ്കിലും സ്വന്തം വീട്ടുകാരുടെ സപ്പോർട്ടുണ്ടായിരുന്നു. വിളിച്ചിറക്കിയ പെണ്ണിനെയും കൊണ്ട് ആദ്യം പോയത് സ്റ്റേജിലേക്ക്. ഏറ്റ പരിപാടി ഉപേക്ഷിക്കാൻ പറ്റുമോ? സ്റ്റേജിൽ ആദ്യ രാത്രി തകർക്കുമ്പോൾ ആനി സദസ്സിലിരുന്ന് പരിപാടി കണ്ടു. ‘എന്റെ കുസുമം....’ എന്ന വിളികേട്ട് സദസ് ഇളകിമറിയുമ്പോൾ നെഞ്ചിൽ തീയായിരുന്നു. ഈ വാക്കുകൾ വേറാരുടേയുമല്ല, പ്രമുഖ ചാനലിലെ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സംഗീത് എന്ന ശശാങ്കന്റെതായിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളി എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശശാങ്കൻ മയ്യനാടാണ്. ഇപ്പോഴിതാ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഒളിച്ചോട്ടവും വിവാഹത്തെക്കുറിച്ചും മനസ്സ് തുറന്നത്.
മലയാളിയെ ചിരിക്കടലിൽ മുക്കിയ ‘ആദ്യരാത്രി’ സ്കിറ്റൊക്കെ കഴിഞ്ഞ്, താൻ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോയി. പോകും വഴി കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്നു കയറി. അവിടെ കാഷ് കൗണ്ടറിലിരിക്കുന്ന ആ പെൺകുട്ടി തന്റെ ആരാധികയായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ താൻ ആ കടയിലെ നിത്യസന്ദർശകനായി. എവിടെപ്പോയാലും തനിക്ക് ആ കടയുടെ അടുത്തെത്തുമ്പോഴേ ദാഹം തോന്നൂ. അതു പതിവായപ്പോൾ മെർലിൻ എന്ന ആനിയില്ലാതെ തനിക്കൊരു ജീവിതമില്ലെന്നു തന്നെ താൻ ഉറപ്പിച്ചു. അതോടെ വിവാഹം കഴിക്കാമെന്നായി. പക്ഷേ, മെർലിന്റെ വീട്ടുകാൻ അമ്പിനും വില്ലിനും അടുത്തില്ല. മതം പാരയായി. ഒടുവിൽ ഒളിച്ചോടാൻ തന്നെ ഉറപ്പിച്ചു. ദിവസവും തീരുമാനിച്ചു.
ഒളിച്ചോടാൻ തീരുമാനിച്ച ദിവസം തനിക്ക് ഒഴിവാക്കാനാകാത്ത ഒരു പരിപാടിയുണ്ടായിരുന്നു. രോഗക്കിടക്കയിലായ ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി സംഘടിപ്പിച്ച, കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ. മറ്റൊന്നും ചിന്തിച്ചില്ല, പറഞ്ഞ സമയത്ത് ആനിയേയും കൂട്ടി താൻ പ്രോഗ്രാം നടക്കുന്ന സ്ഥലത്തെത്തി. തനിക്ക് ഒരു സ്കിറ്റേയുള്ളൂ, അതും ‘ആദ്യരാത്രി’. കൽപ്പനയാണ് ഒപ്പം. അങ്ങനെ ഒളിച്ചോട്ട ദിവസം ഭർത്താവിന്റെ ‘ആദ്യരാത്രി’ ആനി വേദിയിൽ കണ്ടു.
വേദിയിൽ, വികാരപരവശനായി താൻ ‘‘എന്റെ കുസുമം...’’ എന്നു നീട്ടിവിളിച്ചപ്പോൾ സദസ്സിൽ ചിരിത്തിരകൾക്കിടയിൽ ആനി പേടിയോടെ ചുറ്റും നോക്കി ഇരിപ്പുണ്ടായിരുന്നു. പരിപാടി കഴിഞ്ഞതും ആനിയേയും കൂട്ടി സ്വന്തം വീട്ടിൽ ചെന്നു പറഞ്ഞു, ‘അച്ഛാ ഞാന്‍ കല്യാണം കഴിച്ചു....’. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛൻ കൈയിൽ ഉരുളയും വച്ച് തന്നെ നോക്കിയ നോട്ടം ശശാങ്കൻ ഇന്നും മറക്കില്ല. എന്തായാലും ശശാങ്കന്റെ വീട്ടുകാർ ചേർന്ന് അടുത്തുള്ള അമ്പലത്തിൽ വച്ച് വിവാഹം നടത്തി. പതിയെപ്പതിയെ ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറി.
കൊല്ലം മയ്യനാട് ക്ലാസിക്കൽ ഡാൻസറായ ശശിധരന്റെയും ശാരദയുടെയും മകനാണ് സംഗീത്. വീട്ടിലുള്ളവർ മുഴുവൻ കലാപരമായി ഏറെ മുന്നിലായിരുന്നു. അമ്മ കർണാടിക് സംഗീതമൊക്കെ പഠിച്ചിട്ടുള്ള ഗായിക, ചേട്ടന്‍ ശരത്തും അനിയന്‍ സാൾട്ടസും പാടും, അനിയൻ വാദ്യോപകരണങ്ങളൊക്കെ വായിക്കും. കൂട്ടത്തിൽ കലാപരമായ യാതൊന്നും കയ്യിലില്ലാതെ ചേട്ടനും അനിയനും സമ്മാനമൊക്കെ വാങ്ങി വരുമ്പോൾ ഞാൻ എന്തു ചെയ്യും എന്നൊക്കെ ചിന്തിച്ച് നിൽക്കാറുണ്ടായിരുന്നു. അങ്ങനെയിരുന്നു മിമിക്രി തുടങ്ങിയതും അതിൽ തന്നെ തുടർന്നതും- സംഗീത് പറയുന്നു. പത്താം ക്ലാസുകഴിഞ്ഞ് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ പോകാതെ മിമിക്രിയും ഒപ്പം കൂലിപ്പണിയും, പെയിന്റിങ്ങും വാർക്കപ്പണിയും ഒക്കെ ചെയ്ത് തുടങ്ങി.
സ്വയം മിമിക്രി പഠിച്ചെടുത്തായിരുന്നു ഈ കലാകാരന്റെ മുന്നേറ്റം. മിമിക്രിയിലെ ഏകലവ്യൻ എന്നു പറഞ്ഞാലും തെറ്റില്ല. തുടങ്ങിയ കാലം തൊട്ടേ സംഗീതിന് അവതരിപ്പിക്കാനുള്ള സ്കിറ്റുകൾ സംഗീത് തന്നെയായിരുന്നു എഴുതി ഉണ്ടാക്കിരുന്നത്. ഒറ്റയ്ക്കാണ് അവതരണം. താരങ്ങളിൽ എം.എസ് തൃപ്പൂണിത്തുറയെയും സുകുമാരനെയുമൊക്കയാണ് അനുകരിച്ചു തുടങ്ങിയത്. ആദ്യമായി ഒരു പ്രൊഫഷണൽ ട്രൂപ്പിൽ അംഗമാകുന്നത് കോട്ടയം ‘കലാഭാവന’യിരുന്നു. പിന്നീട് ആറോളം ട്രൂപ്പുകളിൽ കളിച്ചു. പക്ഷേ സംഗീതിന്റെ ജീവിതം മാറ്റിയത് ‘കോമഡി സ്റ്റാർസും’ ‘ആദ്യരാത്രി’ സ്കിറ്റുമാണ്. അതോടെ ധാരാളം പരിപാടികൾ കിട്ടിത്തുടങ്ങി. സാമ്പത്തികമായും പിടിച്ചു നിൽക്കാം എന്ന ധൈര്യം അതോടെയാണ് സംഗീതിന് വന്നത്.
ഒരു ചാനൽ പരിപാടിക്കിടെയാണ് സംവിധായകൻ ശ്രീജിത് വിജയനെ സംഗീത് പരിചയപ്പെട്ടത്. സംസാരത്തിനിടെ നല്ല കഥ വല്ലതുമുണ്ടോ എന്നു കക്ഷി ചോദിച്ചു. അങ്ങനെയാണ് ‘മാര്‍ഗംകളി’ പിറന്നത്- സംഗീത് പറയുന്നു. ശശാങ്കൻ തിരക്കഥയെഴുതി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് ബിബിൻ ജോർജ് നായകനാകുന്ന ‘മാർഗംകളി’ ഉടൻ പ്രദർശനത്തിനെത്തും.
https://www.facebook.com/Malayalivartha