ഇന്നും പ്രണയാഭ്യർത്ഥനകളും പ്രണയ ലേഖനങ്ങളും ലഭിക്കണമെന്നാഗ്രഹിക്കുന്നയാളാണ് ഞാൻ -മോഹൻലാൽ

എന്നും പ്രണയാഭ്യർത്ഥനകളും പ്രണയ ലേഖനങ്ങളും ലഭിക്കണമെന്നാഗ്രഹിക്കുന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞു മലയാളത്തിന്റെ താരരാജാക്കന്മാരിലൊരാളായ മോഹൻലാൽ.
ഒരു സ്വകാര്യ എഫ് എം റേഡിയോ സ്‌റ്റേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ തന്റെ മനസു തുറന്നത്.
‘പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം ?ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ ഇന്നത്തെ പോലെ പരസ്പരം ആശയവിനിമയത്തിനു വലിയ സംവിധാനങ്ങളൊന്നുമില്ല. പക്ഷേ ഇന്നാണെങ്കിൽ കമ്പ്യൂട്ടറും മേസേജുകളുമൊക്കെയായി വലിയ സാധ്യതകളാണുള്ളത് .’
കുറേപേര്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ടോ എന്നും കൗതുകപൂര്‍വം ഒരു ആരാധകന്‍ ചോദിച്ചു. ‘ഒരുപാടുപേര്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ഒരു പുരുഷന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം തന്നെ ഞാനും ചെയ്തിട്ടുണ്ട് . അത്തരം കാര്യങ്ങളെ പോസിറ്റീവായാണ് എടുക്കേണ്ടത്. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല. തമാശയായിരുന്നു അതിന്റെയൊക്കെ പ്രധാന ഘടകം.’ ‘ആരാധകരുടെ ചോദ്യത്തിന് മറപുടിയായി മോഹന്‍ലാല്‍ പറഞ്ഞു.
അഭിനയിക്കുന്ന കാലത്ത് റോള്‍ മോഡല്‍ ആരായിരുന്നു എന്ന ചോദ്യത്തിന് അതെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിട്ടില്ലെന്നായിരുന്നു ലാല്‍ പറഞ്ഞത്. ‘ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തേ നടനാണ്. പതിനേഴാം വയസ്സിലാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണം എന്നൊന്നും ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ റോള്‍ മോഡലുണ്ടായിരുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് ഡിഗ്രി കഴിഞ്ഞിട്ടു മതി സിനിമ എന്ന് വീട്ടുകാര്‍ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ അവസരത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നത്. ലൊക്കേഷനില്‍ വച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയില്‍ സജീവമായതോടെ ഒന്നിനു പിറകെ ഒന്നായി സിനിമകളായി. റോള്‍ മോഡലെന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. അഭിനേതാക്കളില്‍ ഒത്തിരി പേരെ ഇഷ്ടമാണ്. അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുമുണ്ട്.’ ലാല്‍ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രമേതെന്ന ചോദ്യത്തിന് ‘കിരീട’ത്തിലെ അമ്മയെ ആണെന്നും ലാല്‍ തുറന്നു പറഞ്ഞു.
https://www.facebook.com/Malayalivartha

























