ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല... എനിക്കൊരു പെണ്ണ് കേസില്ല... എനിക്കൊരു പോക്സോ കേസില്ല; അതുകൊണ്ട് ഞാൻ പേടിക്കേണ്ടതില്ല; എന്നെ ട്രോളുന്നതിന് കുഴപ്പമില്ല.. പക്ഷെ തെറി പറയുന്നത് എനിക്കിഷ്ടമില്ല... ഇനി തെറി പറയണമെന്നുണ്ടെങ്കിൽ എന്റെ വീടിന്റെ മുമ്പിൽ വന്ന് പറയണം... സിനിമ നടനാകണമെന്ന് ആഗ്രഹിച്ച് വന്നതാണ്... വലിയ കഴിവൊന്നുമില്ല! ആദ്യമായി ട്രോളുകൾക്കെതിരെ പ്രതികരിച്ച് ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരകളില്‍ ഒരാളാണ് ടിനി ടോം. താരത്തിന്റെ മിമിക്രി ഉപയോഗിച്ചാണ് മിക്കവാറും ട്രോളുകള്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ തനിക്കിനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് ടിനി ടോം.
ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ...
എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്ന് പറയാറുണ്ട്. ലക്ഷ്യത്തിലെത്തണമെങ്കിൽ നമ്മൾ അമ്പുകൾ ഏറ്റ് വാങ്ങണം. നല്ലത് ചെയ്ത യേശു ക്രിസ്തുവിനെ വരെ കുരിശിലേറ്റി കൊല്ലുകയല്ലെ ചെയ്തത്. മിമിക്രി എനിക്കിനി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. മിമിക്രിയിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. സിനിമാ പാരമ്പര്യമൊന്നും എനിക്കില്ല. മിമിക്രി കൊണ്ട് നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു. മമ്മൂക്കയാണ് തന്റെ ഡ്യൂപ്പായി അഭിനയിക്കാൻ എന്നെ തെരഞ്ഞെടുത്തത്. ഇവൻ പെർഫെക്ടാണെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. പിന്നെ പ്രാഞ്ചിയേട്ടനിലൂടെ സിനിമയിലേക്കും എൻട്രി കിട്ടി.ആരെയും ഞാൻ വെറുപ്പിച്ചിട്ടില്ല. രഞ്ജിത്തേട്ടനെ സ്വാധീച്ച് കഥാപാത്രം മേടിക്കാൻ പറ്റില്ല. എന്നെ അദ്ദേഹം തന്നെ സെലക്ട് ചെയ്താണ് ഏഴ് സിനിമകളിൽ അഭിനയിപ്പിച്ചത്. ഞാൻ നന്നായി അഭിനയിക്കുമെന്നും എന്റെ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. പാപ്പനിലേക്ക് ജോഷി സാറാണ് എന്നെ വിളിച്ചത്. ജോഷി സാർ എന്റെ ഫാദറിനെപ്പോലെയാണ് എനിക്ക്. ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല. എനിക്കൊരു പെണ്ണ് കേസില്ല. എനിക്കൊരു പോക്സോ കേസില്ല. മയക്കുമരുന്ന് കേസില്ല. അതുകൊണ്ട് ഞാൻ പേടിക്കേണ്ടതില്ല. എന്നെ ട്രോളുന്നതിന് കുഴപ്പമില്ല. പക്ഷെ തെറി പറയുന്നത് എനിക്കിഷ്ടമില്ല. ഇനി തെറി പറയണമെന്നുണ്ടെങ്കിൽ എന്റെ വീടിന്റെ മുമ്പിൽ വന്ന് പറയണം. സിനിമ നടനാകണമെന്ന് ആഗ്രഹിച്ച് വന്നതാണ്. വലിയ കഴിവൊന്നുമില്ല. എന്റെ ആഗ്രഹമാണ് എന്നെ ഇവിടെ നിർത്തിയിരിക്കുന്നത്. ഹേറ്റേഴ്സുള്ളപോലെ എന്നെ സ്നേഹിക്കുന്നവരുമുണ്ട്. അവർ എനിക്ക് മെസേജ് അയക്കാറുണ്ട്. ഞാൻ താഴോട്ട് പോയിട്ടില്ല. ഉയർന്നിട്ടേയുള്ളൂ. എനിക്കൊപ്പം എന്റെ കൂടെയുള്ളവരേയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്.എന്റേതായി പ്രചരിക്കുന്ന ഓഡിയോകൾ പലതും എഡിറ്റ് ചെയ്ത് ഇട്ടതാണ്. പലതും ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അന്തമായി ഒരു രാഷ്ട്രീയത്തിലും വിശ്വസിക്കുന്നില്ല.നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് ഞാൻ പറയാറുണ്ട്. ഞാൻ സുരേഷ് ഗോപിക്കൊപ്പം നടന്നാൽ എന്നെ സങ്കി എന്നൊക്കെ വിളിക്കും. എനിക്ക് സുരേഷേട്ടന്റെ പ്രവൃത്തികൾ ഇഷ്ടമാണ്. ഈ കാലഘട്ടത്തിൽ വിഷം കൂടുതലാണ്. പ്രചരിക്കുന്ന ഓഡീയോയിൽ പല ഭാഗങ്ങളും എഡിറ്റ് ചെയ്ത് ഇട്ടതാണെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha

























