ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനുള്ള തന്ത്രം
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനുള്ള മറ്റൊരു തന്ത്രമാണെന്ന് നിയമവിദഗ്‌ധര്‍. മാറാട് കലാപം, ആന്ധ്രാ അരി കുംബകോണം അടക്കമുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ പാഴാക്കിയതല്ലാതെ യാതൊരു ഫലവും കണ്ടിട്ടില്ല. അന്വേഷണത്തിന് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയെ തരാത്തതിനാല്‍ മുന്‍ ജഡ്‌ജിയുടെ സഹായം തേടേണ്ടിവരും. അദ്ദേഹത്തിന് ഭാരിച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം.
വിശ്വാസ വഞ്ചനയ്‌ക്കാണ് സോളാറിലെ കേസുകളെല്ലാം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സരിതയും ബിജു രാധാകൃഷ്‌ണനും ചേര്‍ന്ന് കുറെയധികം പേരെ പറ്റിച്ചെന്നാണ് ഇപ്പോഴുള്ള കേസുകളില്‍ നിന്ന് മനസിലാകുന്നത്. വ്യക്തികള്‍ തമ്മിലുള്ള കേസില്‍ ജുഡീഷ്യല്‍ അന്വേഷണം എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി ജോപ്പന്‍ തട്ടിപ്പ് നടത്തിയതിന് കേസുണ്ടെങ്കിലും അതിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജോപ്പന്‍ ഓഫീസ് ദുരുപയോഗം ചെയ്‌തതിനല്ല, മറിച്ച് വഞ്ചനാ കുറ്റത്തിനാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ആ കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍ സോളാറിലെ എല്ലാ കേസുകളില്‍ നിന്നും പ്രതികളെല്ലാം രക്ഷപെടുമെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ പറഞ്ഞു. ക്രിമിനല്‍ നടപടി ക്രമത്തിലെ 420-ാം വകുപ്പ് അനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. അതെല്ലാം വഞ്ചനാ കുറ്റമാണ്. പണം തിരികെ നല്‍കിയാല്‍ ഒത്തുതീര്‍പ്പാക്കാവുന്നവ. മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് ഭരണസംവിധാനങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടുന്ന 120-ാം വകുപ്പ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha