വരും മുമ്പേ പണി തുടങ്ങി; ശ്രീകുമാറിന് സംരക്ഷണമില്ല
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം വന്നതോടെ നരേന്ദ്രമോദി പണി തുടങ്ങി. ഗുജറാത്തിലെ ഇന്റലിജന്‍സ് ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാറിന് അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ വസതിക്ക് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന പോലീസ് സംരക്ഷണം പിന്‍വലിച്ചു. മലയാളിയായ ആര്‍.ബി ശ്രീകുമാറാണ് ഗുജറാത്ത് കലാപം പുറത്തുകൊണ്ടുവന്ന് മോദിയെ പ്രതികൂട്ടിലാക്കിയവരില്‍ പ്രധാനി.
2007 ഒക്ടോബര്‍ മുതലാണ് അദ്ദേഹത്തിന്റെ വസതിക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം പോലീസ് കാവല്‍ പിന്‍വലിച്ചത് മുന്നറിയിപ്പ് കൂടാതെയായിരുന്നു.
ഗുജറാത്ത് കലാപത്തിനുശേഷം പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയുടെ സംസ്ഥാനത്ത് ഇന്റലിജന്‍സ് മേധാവിയായി ചുമതലയേറ്റ ശ്രീകുമാര്‍ മുഖ്യമന്ത്രി മോദിയുടെ നിയമവിരുദ്ധ സര്‍ക്കുലറുകളും ഉത്തരവുകളും ലംഘിച്ച് കൊണ്ടാണ് വിവാദനായകനായത്. തുടര്‍ന്ന് മോദി ഇടപെട്ട് പ്രമോഷനുകള്‍ നിഷേധിക്കുകയും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്‌തു. ഇതിനുശേഷം കോടതിയാണ് ശ്രികുമാറിന്റെ പ്രമോഷനുകള്‍ വിവിധ ഉത്തരവുകളിലൂടെ നടപ്പിലാക്കി നല്‍കിയത്.
വിരമിച്ച ശേഷവും ശ്രീകുമാര്‍ ഗുജറാത്തില്‍ തന്നെ തുടര്‍ന്നു. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കുകയാണ് ലക്ഷ്യം. ഇഹ്‌സാന്‍ ജഫ്രിവധത്തിലെ നിര്‍ണായക സാക്ഷിയാണ് ശ്രീകുമാര്‍ . ടീസ്റ്റ സെദല്‍വാദിനെ പോലുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ശ്രീകുമാര്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.
മോദി അധികാരത്തില്‍ വരുന്നതോടെ ബി.ജെ.പിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്‌പെയ്‌സ് ഇല്ലാതാകുമെന്ന് ശ്രീകുമാര്‍ പറയുന്നു. "അദ്വാനിയാണ് മോദിയുടെ സ്‌പോണ്‍സര്‍. എന്നാല്‍ സ്‌പോണ്‍സറെ ആദ്യം ഇല്ലാതാക്കി. ബി.ജെ.പി യുഗം അവസാനിക്കാന്‍പോകുന്നതിന്റെ മുന്നോടിയാണ് മോദിയുടെ കടന്നു വരവ്"-ശ്രീകുമാര്‍ മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.
പോലീസ് സംരക്ഷണം പിന്‍വലിച്ചെന്ന് കരുതി മോദിക്കെതിരായ യുദ്ധത്തില്‍ നിന്നും താന്‍ പിന്‍വാങ്ങില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു."കേസ് നടത്താന്‍ കഴിയാത്ത ആയിരകണക്കിന് ഇരകള്‍ക്ക് ഞാനൊരാശ്രയമാണ്. ഇക്കാലമത്രയും പോലീസ് സംരക്ഷണം കൊണ്ടല്ല ഞാന്‍ കഴിഞ്ഞത്. ഉമ്മാക്കികാട്ടി പേടിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട."-ശ്രീകുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha