ആ ഗുഡ്‌നൈറ്റ് കിസ് ജീവനെടുത്തു!
കാനഡയിലെ മോണ്‍ട്രിയോളിലെ മിഷേലിന്‍ ഡുക്രേയ്ക്ക് തന്റെ മകളെ നഷ്ടപ്പെട്ടത് 2014-ലാണ്. അതു സംബന്ധിച്ച കേസ് നടന്നു വരുന്നതേയുള്ളൂ. എങ്കിലും അവളുടെ മരണത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത് പലര്‍ക്കും ഗുണകരമായിരിക്കും എന്നു തോന്നിയതിനാലാണ് മിഷേലിന്‍ അതേ കുറിച്ചിപ്പോള്‍ പരസ്യമായി സംസാരിക്കാനാരംഭിച്ചത്.
കനേഡിയന്‍ പത്രമായ ജേണല്‍-ഡെ-ക്യൂബെക്കിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ മകളെ അനുസ്മരിക്കുന്നു. മിറിയം ഡുക്രേ-ലെമേയ് എന്ന 20 കാരിയായ മകളും അമ്മയും തമ്മില്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നു ഇടപെട്ടിരുന്നത്. മകള്‍ മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് മാത്രമാണ് അവള്‍ അമ്മയോടു പറഞ്ഞത്, തനിക്കൊരു പുതിയ ബോയ്ഫ്രണ്ടിനെ കിട്ടിയെന്ന!് അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നുവെന്ന് മിഷേലിന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
മിറിയമും അവളുടെ ബോയ്ഫ്രണ്ടുമൊത്ത് അന്നു രാത്രിയില്‍ ഒരു പാര്‍ട്ടിയില്‍ സംബന്ധിച്ചു. പാര്‍ട്ടി കഴിഞ്ഞ് അവനോടൊപ്പം അവന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. അവിടെ വച്ച്് അവനൊരു സാന്‍ഡ് വിച്ച് കഴിക്കണമെന്ന് ആഗ്രഹം തോന്നി. അവന്‍ തന്നെ ഒരു പീനട്ട് ബട്ടര്‍ സാന്‍ഡ്വിച്ച് ഉണ്ടാക്കി കഴിക്കുകയും ചെയ്തു. അതു കഴിഞ്ഞ് അവളെ യാത്രയാക്കാനിറങ്ങി. അവള്‍ക്ക് അവനൊരു ഗുഡ്‌നൈറ്റ് കിസ് കൊടുത്തു. ഉടന്‍ തന്നെ അവള്‍ക്ക് ശ്വാസം കിട്ടാതായി തുടങ്ങി. അപ്പോഴാണ് അവള്‍ അവനോട് ചോദിച്ചത് നീ പീനട്ട് കഴിച്ചുവോ എന്ന്. അതെ ഞാന്‍ പീനട്ട് ബട്ടര്‍ സാന്‍ഡ്‌വിച്ചാണ് കഴിച്ചത് എന്ന് അറിയിച്ചു. അടിയന്തിര മെഡിക്കല്‍ സഹായം എത്തിക്കാനാവശ്യപ്പെട്ട് എമര്‍ജന്‍സി സര്‍വ്വീസുകാര്‍ക്കു ഫോണ്‍ ചെയ്യാന്‍ ഉടന്‍ അവള്‍ ആവശ്യപ്പെടുകയായിരുന്നു.
അവനൊന്നും മനസ്സിലായില്ല. ഒരു ഗുഡ്‌നൈറ്റ് കിസ് കൊടുത്തു കഴിഞ്ഞയുടനെ പീനട്ട് കഴിച്ചോ എന്നു ചോദിക്കുക, ശ്വാസതടസ്സമുണ്ടാകുക, എമര്‍ജന്‍സി സര്‍വ്വീസുകാരെ വിളിക്കുക എന്നിവയൊക്കെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളായാണ് അവനു തോന്നിയത്.
അവള്‍ പറഞ്ഞതു പോലെ അവന്‍ എമര്‍ജന്‍സി സര്‍വ്വീസുകാരെ വിളിച്ചു. 8 മിനിട്ടിനുള്ളില്‍ അവരെത്തിയെങ്കിലും, ആംബുലന്‍സില്‍ വച്ച് അവള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അവളുടെ ഹൃദയപ്രവര്‍ത്തനം ഒന്നു പുനരൂജ്ജീവിപ്പിച്ചുവെങ്കിലും അന്നു രാത്രി അവള്‍ മരണപ്പെടുകയാണുണ്ടായത്.
എന്തൊക്കെയാണു നടക്കുന്നതെന്നു മനസ്സിലാവാതെ അന്തംവിട്ടിരിക്കയായിരുന്നു അവളുടെ ബോയ്ഫ്രണ്ട്. പിന്നീടാണ് അവന്‍ കാര്യങ്ങളെല്ലാം അറിഞ്ഞത്. മിറിയത്തിന് പീനട്ടിനോട് അലര്‍ജിയുണ്ടായിരുന്നു. തന്മൂലം സാധാരണയായി അവള്‍ എപ്പോഴും എപ്പിപെന്‍(അഡ്രിനാലിന്‍ ഇന്‍ജക്ടര്‍-എപ്പിനെഫ്രിന്‍ അഥവാ അഡ്രിനാലിന്‍ നിശ്ചിത അളവില്‍ സ്വയം കുത്തിവയ്ക്കാനുപയോഗിക്കുന്ന ഒരു മെഡിക്കല്‍ ഉപകരണമാണ് എപ്പിപെന്‍. അലര്‍ജികള്‍ ഉള്ളവരാണ് ഇത് സാധാരണയായി കൈയ്യില്‍ കരുതുന്നത്). കൂടെ കൊണ്ടു നടക്കുമായിരുന്നു. അന്ന് അതവളുടെ പക്കലുണ്ടായിരുന്നില്ല. കൂടാതെ പുതുതായി പരിചയത്തിലായ ബോയ്ഫ്രണ്ടിനോട് ഇത്തരമൊരു ഫുഡ് അലര്‍ജി തനിക്കുണ്ടെന്ന് അറിയിക്കാനുള്ള സാവകാശവും അവള്‍ക്കു കിട്ടിയില്ല.
അലര്‍ജിക്കു കാരണമാവുന്ന ഇത്തരം ഘടകങ്ങള്‍, ആഹാരം കഴിച്ചു വായ ശുദ്ധമാക്കിയതിനുശേഷം നാലു മണിക്കൂറോളം ആ വ്യക്തിയുടെ ഉമിനീരിലുണ്ടായിരിക്കുമെന്ന് മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോ. ക്രിസ്റ്റീന്‍ മക്കുസ്‌കര്‍ പറഞ്ഞു.
എവിടെ പോകുമ്പോഴും നിങ്ങളുടെ എപ്പിപെന്‍ കൂടെ കരുതാന്‍ ശ്രദ്ധിക്കണമെന്നും കൂടെയുള്ളവരോട് എനിക്കിത്തരമൊരു ഫുഡ് അലര്‍ജിയുണ്ടെന്നും എന്റെ കൈയ്യില്‍ എപ്പിപെന്‍ ഉണ്ടെന്നും പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായാല്‍ ഒന്നു സഹായിച്ചേക്കണമെന്നും അറിയിക്കുന്നതാണ് ഉത്തമമെന്നുമാണ് മിേഷലിന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha