ഇനിയാരോടും സാറ് അസഭ്യം വിളിക്കരുത്... പാതിരാത്രി പരാതിക്കാരിയുടെ വീട്ടില്‍ കൈക്കൂലി സദ്യയുണ്ണാന്‍ പോയത് എവിടത്തെ ന്യായമെന്ന് നാട്ടുകാര്‍
പുത്തന്‍കുരിശ് എസ്‌ഐ സജീവ് കുമാറിന്റേയും പരാതിക്കാരിയുടേയുടേയും പുതിയ വെളിപ്പെടുത്തല്‍ അവര്‍ക്ക് തന്നെ പാരയാകുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അത്താഴമുണ്ണാനാണ് എസ്‌ഐ വന്നതെന്നാണ് പരാതിക്കാരിയുടെ ഭാഷ്യം. അതേസമയം അന്വേഷണത്തിലും അത്താഴം കഴിക്കാനുമാണ് വന്നതെന്ന് എസ്‌ഐയും വാദിക്കുന്നു.
ഒരു പരാതിയുണ്ടായാല്‍ അത് സത്യസന്ധമായി അന്വേഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയ ആളുടെ വീട്ടില്‍ പോയി സദ്യ കഴിച്ചത് ഏതാണ്ട് കൈക്കൂലി അല്ലെങ്കില്‍ പാരിതോഷികം പറ്റുന്നതിന് തുല്യമാണ്. പരാതി നല്‍കിയ ആള്‍ തന്നെ സദ്യ വിളമ്പി അന്വേഷണ ഉദ്യോഗസ്ഥനെ പ്രീതിപ്പെടുത്തിയത് മറ്റൊരു തെറ്റ്. ഇത് ജനങ്ങള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ പരാതിക്കാരി ആരോപണമുന്നയിക്കുന്ന ആളുടെ അവസ്ഥ എന്താകുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ...
സജീവ് കുമാറിന് നാട്ടില്‍ നല്ല മതിപ്പാണെന്നതിന് ജനങ്ങളുടെ ഇടപെടല്‍ തെളിവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശിലെത്തിയ എസ്‌ഐ സജീവ് കുമാറിനെതിരെ കുറഞ്ഞ നാളുകള്‍ കൊണ്ട് വ്യാപക പരാതികളാണുയര്‍ന്നിരുന്നത്. വഴിയാത്രക്കാരെ പോലും അസഭ്യം വിളിക്കുന്നതും മര്‍ദിക്കുന്നതും എസ്‌ഐ പതിവാക്കിയെന്നാണ് നാട്ടു സംസാരം. ഇതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. എന്നാല്‍ ആ പരാതികളില്‍ നടപടിയുണ്ടായില്ലെന്നു മാത്രം.
അങ്ങനെയാണ് എസ്‌ഐ ഏമാന്‍ സ്ഥിരം സദ്യകഴിക്കാന്‍ വരുന്നത് നാട്ടുകാര്‍ അറിഞ്ഞത്. നേരിട്ട് കണക്ക് തീര്‍ക്കാന്‍ കിട്ടിയ അവസരം ആരം പാഴാക്കിയില്ല എന്നാണ് പറയുന്നത്. എസ്‌ഐ നിരന്തരം ആളുകളെ വിളിക്കുന്ന അസഭ്യ വാക്കാണ് എസ്‌ഐക്കെതിരെ ഇത്രയേറെ ജനരോഷം ഉണ്ടാകാന്‍ പ്രധാന കാരണം. എസ്‌ഐയുടെ അസഭ്യ വാക്ക് കേട്ടവരെല്ലാം തന്നെ ദുരെ സ്ഥലങ്ങളില്‍ നിന്നും എസ്‌ഐയെ കൈകാര്യം ചെയ്യാനെത്തിയത്രെ. ഇനിയാരോടും ഇത്തരത്തില്‍ അസഭ്യവക്ക് പറയരുതെന്ന താക്കീതും നല്‍കിയ ശേഷമാണ് എസ്‌ഐ നാട്ടുകാര്‍ വിട്ടയച്ചത്.
എസ്‌ഐയെ നാട്ടുകാര്‍ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്ന വീഡിയോ ഒറ്റദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൂടാതെ ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളും ഫേസ്ബുക്കും വാട്‌സാപ്പും വഴി പ്രചരിക്കുന്നുണ്ട്.
വ്യാഴ്ാഴ്ച്ച രാത്രിയാണ് എസ്‌ഐ സ്വന്തം കാറില്‍ സിവില്‍ ഡ്രസില്‍ തിരുവാണിയൂര്‍ വെങ്കിടയിലെ സ്ത്രീയുടെ വീട്ടില്‍ എത്തിയത്. എട്ട് മണിക്കെത്തിയ എസ്‌ഐയുടെ അന്വേഷണം പത്ത് മണി കഴിഞ്ഞതോടെയാണ് നാട്ടുകാര്‍ വീട് വളഞ്ഞ് എസ്‌ഐയെ പിടികൂടിയത്.
സംഭവം ചോദ്യം ചെയ്ത നാട്ടുകാരോട് എസ്‌ഐ കയര്‍ക്കുകകൂടി ചെയ്തതോടെ പോലീസിന്റെ പണി നാട്ടുകാര്‍ ഏറ്റെടുത്തു. എസ്‌ഐയെ നാട്ടുകാര്‍ വളഞ്ഞിട്ടു കൈകാര്യം ചെയ്യുന്ന വിവരം അറിഞ്ഞിട്ടും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്ന് ആരും എത്തിയില്ല. എന്നാല്‍, വാട്‌സാപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ ഉത്തരവാദിത്വമുള്ള നാട്ടുകാരാവട്ടെ വണ്ടി വിളിച്ച് സ്ഥലത്തെത്തി. ഇതെല്ലാം കഴിഞ്ഞ് 12.30ഓടെയാണ് പുത്തന്‍കുരിശ് സിഐ റെജി കുന്നിപറമ്പന്റെ നേതൃത്വത്തില്‍ പോലീസും തിരുവാണിയൂര്‍ വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയത്.
തുടര്‍ന്ന് എസ്‌ഐ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജനങ്ങള്‍ വാശിപിടിച്ചതിനാല്‍ ബ്രീത്ത് അനലൈസറില്‍ പരിശോധനയും നടത്തിയ ശേഷമാണ് എസ്‌ഐയെ വിട്ടയയ്ക്കാന്‍ നാട്ടുകാര്‍ തയാറായത്. പരിക്കേറ്റ എസ്‌ഐയെ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനായി പരാതിക്കാരിയും മാതാവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌റ്റേഷനിലെത്തിയിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുന്നതിനാണ് വീട്ടിലെത്തിയതെന്നാണ് എസ്‌ഐയുടെ വിശദീകരണം. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാത്രി എസ്‌ഐ വീട്ടിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായതോടെ ഡിവൈഎസ്പി ആലുവ റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha