യുഎഇയിൽ നിന്ന് നാട്ടിലെത്തി; കൊവിഡ് ചികിത്സയിൽ കഴിഞ്ഞ തിരുവല്ല സ്വദേശി മരിച്ചു, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും ഒരാൾ മരിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തിയ തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായിരിക്കുകയാണ്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി ദുബൈയിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ ഭാര്യ ലീലാമ്മയോടൊപ്പം പോകുകയും തുടർന്ന് ഈ മാസം 11 ന് ദുബായിൽ നിന്ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്ന് മേയ് 16ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ ഇദ്ദേഹത്തിന് ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ഹൃദത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. തുടർന്ന് വെളുപ്പിന് രണ്ടുമണിയോടെയാണ് മരണം രേഖപ്പെടുത്തിയത്.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരവും സംസ്ഥാനതല വിദഗ്ധരുടെ നിര്‍േദശങ്ങള്‍ക്കനുസരിച്ചും ഏഴംഗ പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാ മേല്‍നോട്ടം വഹിച്ചിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു വ്യക്തമാക്കുകയുണ്ടായി.ഇതേതുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കാര ചടങ്ങുകൾ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha