കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; കുവൈത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി, വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ
കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുന്നത്. കുവൈത്തില്‍ മാര്‍ച്ച് ഏഴ്(ഞായറാഴ്ച) മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൊവിഡ് കേസുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് കര്‍ഫ്യൂ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാര്‍ക്കുകളും പൊതുസ്ഥലങ്ങളിലെ ഇരിപ്പിടങ്ങളും അടച്ചിടും. ടാക്‌സികളില്‍ രണ്ടുയാത്രക്കാര്‍ മാത്രമെ സഞ്ചരിക്കാന്‍ അനുവദിക്കുകയുള്ളു. കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതല്ല. ഡ്രൈവ് ത്രൂ, ഡെലിവറി സേവനങ്ങള്‍ മാത്രമാണ് ഇതിലൂടെ അനുവദിക്കുക.
ഇതുകൂടാതെ കര്‍ഫ്യൂ സമയത്ത് ഫാര്‍മസികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഡെലിവറി സേവനങ്ങള്‍ നടത്താനുള്ള അനുമതിയുണ്ട്. കൊവിഡ് അപകടസാധ്യത കൂടിയ 68 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായില്ല.
അതേസമയം, ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മറ്റി തീരുമാനം ഇന്നലെ(മാര്‍ച്ച് 4) മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് മാര്‍ച്ച് 20 വരെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ അടച്ചിടുവാന്‍ നിര്‍ദേശം നല്‍കിയത്.
വാണിജ്യ സ്ഥാപനങ്ങള്‍ ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭകള്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിസമയത്ത് വാഹനഗതാഗതത്തിന് തടസ്സമുണ്ടാകില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
https://www.facebook.com/Malayalivartha