പ്രവാസികൾ ഇനിയും കാത്തിരിക്കരുത്; ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്ന സ്ഥിതിയുണ്ടായാല്‍ ശമ്പളം കട്ട് ചെയ്യുമെന്ന് അധികൃതർ
കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിബന്ധനകളാണ് പ്രവാസലോകം നൽകിവരുന്നത്. ഇപ്പോഴിതാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ലെന്നിരിക്കെ, അവരുമായി ഇടപഴകുന്ന അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നാണ് മന്ത്രാലയം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാത്തപക്ഷം നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയിരിക്കണം.
സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ അവര്‍ ഓരോ ആഴ്ചയും പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഫലം സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്തപക്ഷം സ്‌കൂളില്‍ പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. മാര്‍ച്ച് 21 മുതലാണ് ഈ പുതിയ നിബന്ധന നിലവില്‍ വരുന്നത് തന്നെ. ഇതിനുശേഷം ഇഹ്തിറാസ് ആപ്പില്‍ വാക്‌സിനേഷന്‍ എടുത്തതിന്റെ ഗോള്‍ഡന്‍ സ്റ്റാമ്പോ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലമോ ഉള്ളവര്‍ക്ക് മാത്രമായിരിക്കും സ്‌കൂളില്‍ പ്രവേശനം നൽകുക. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതേസമയം, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്ന സ്ഥിതിയുണ്ടായാല്‍ തന്നെ ക്വാറന്റൈനില്‍ കഴിയുന്ന കാലയളവിലെ ശമ്പളം കട്ട് ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് അവസാനത്തിനു മുമ്പായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും ആദ്യ ഷോട്ട് വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദ്ദേശങ്ങൾ അധികൃതര്‍ നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ 800 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവുമാണെന്ന വാദവും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha