ഇന്ന് മുതൽ ഒരു മാസത്തേക്ക് വിലക്ക്; കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിദേശികള്‍ക്കുള്ള യാത്രാവിലക്ക് അനിശ്ചിത കാലത്തേക്ക് തുടരാനും കുവൈറ്റ് തീരുമാനിച്ചു, കര്‍ഫ്യൂ ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് മണി വരെ, ഫാര്‍മസികളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും പോകുന്നതിനും വിലക്കില്ല
കൊറോണ വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് (മാര്‍ച്ച് ഏഴ്) രാത്രി മുതല്‍ നിലവില്‍ വരുകയാണ്. ഏപ്രില്‍ എട്ടുവരെ ഒരു മാസത്തേക്കാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിദേശികള്‍ക്കുള്ള യാത്രാവിലക്ക് അനിശ്ചിത കാലത്തേക്ക് തുടരാനും കുവൈറ്റ് തീരുമാനിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രികാല കര്‍ഫ്യൂ ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോലീസിനെയും നാഷനല്‍ ഗാര്‍ഡ് സൈന്യത്തെയും വിന്യസിക്കുമെന്ന് കാബിനറ്റ് സഹമന്ത്രി ഇതോടൊപ്പം തന്നെ വ്യക്തമാക്കി. കര്‍ഫ്യൂ വേളയില്‍ ആളുകള്‍ക്ക് പള്ളിയിലേക്ക് നടന്നു പോകാൻ സാധിക്കുന്നതാണ്. ഫാര്‍മസികളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടില്ല. കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സാധനങ്ങള്‍ ഹോം ഡെലിവറി ചെയ്യാവുന്നതാണ്. അവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ കര്‍ഫ്യൂ സമയങ്ങളില്‍ അടിയന്തര സ്വഭാവമുള്ള ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്നും എന്നാല്‍ അതിന് മുന്‍കൂര്‍ അനുമതി നേടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്കും ഈ ഇളവ് അനുവദിക്കുകയും ചെയ്യും. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, മെയിന്റനന്‍സ്-ഇലക്ട്രിക്ക് സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അനുമതി ലഭിക്കുക. ജീവനക്കാര്‍ക്കും അവര്‍ക്ക് യാത്ര ചെയ്യാനുള്ള വാഹനത്തിനും അനുമതി എടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
ഇതുകൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്കായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര്‍ഫ്യൂ വേളയില്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് പ്രത്യേക അനുമതി ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഡോക്ടറെ കാണാനും രക്തദാനത്തിനും കൊവിഡ് വാക്‌സിന്‍ എടുക്കാനും പിസിആര്‍ ടെസ്റ്റിനുമാണ് ഈ അനുമതി ലഭിക്കുക എന്നും ഉണ്ട്. ഈ രീതിയില്‍ രണ്ടു മണിക്കൂര്‍ അനുമതി ആവശ്യമുള്ളവര്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷകള്‍ പരിശോധിച്ച് ഉടന്‍ തന്നെ തീരുമാനം അറിയിക്കുന്നതാണ്.
മാത്രമല്ല, കര്‍ഫ്യൂ ഇല്ലാത്ത പകല്‍ സമയത്ത് കഫേകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കള്‍ക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം ഓര്‍ഡര്‍ സ്വീകരിച്ച് ഹോം ഡെലിവറി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല. വാഹനത്തിലിരിക്കുന്നവര്‍ക്കും പാര്‍സലായി ഭക്ഷണം നല്‍കാം. പകല്‍ സമയത്തെ യാത്രയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ കൂടാതെ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. പൊതു ഇരിപ്പിടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാം അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha