ഒമാനിലെ വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഒമാനിലെ വിവിധ മേഖലകളിൽ ഇന്നും പൊടിക്കാറ്റിന് സാധ്യത. ഏതാനും ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ അറിയിപ്പ്. പ്രത്യേകിച്ചും ഇബ്രി – ഹഫീത് റോഡിൽ, പൊടി, മണൽ എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റോഡിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമേഷൻസ് ടെക്നോളജി നിർദ്ദേശം നൽകി.
അതേസമയം, ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട് ജബൽ അഖ്ദറിൽ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെത്തി. കഴിഞ്ഞ 13-നാണ് ജബൽ അഖ്ദർ വാദിയിൽ അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ രണ്ട് പേർ സഞ്ചരിച്ച വാഹനം വാടിയിൽ അകപ്പെടുകയായിരുന്നു. സിവിൽ ഡിഫൻസ് നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാണാതായ രണ്ടാമത്തെ ആൾക്കായി ദിവസങ്ങളായി തിരച്ചിൽ തുടരുകയായിരുന്നു. ഒടുവിൽ പന്ത്രണ്ടാം ദിവസമായ ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫ്രഞ്ച് പൗരനായ വിനോദ സഞ്ചാരിയാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha