ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റല്ലെന്ന വാദവുമായി യു.എ.ഇയിലെ മറ്റു പൈലറ്റുമാർ; ജെനിയുടെ നേട്ടത്തെ അംഗീകരിക്കുന്നു, പ്രശംസിക്കുന്നു, എന്നാൽ, അതിൽ ചില തിരുത്തലുകൾ ആവശ്യമാണ്

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരമാണ് ജെനി ജെറോം എന്ന വനിത പൈലറ്റ്. കേരളത്തിലെ തീരദേശത്തു നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്സ്യല്‍ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലും, മാധ്യമങ്ങളിലും നടന്ന ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അടക്കം രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവരും ഇത്തരം പോസ്റ്റുകള്‍ ഇട്ടിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയടക്കം പിന്നീട് എഡിറ്റ് ചെയ്തു. ഈ സമയത്ത് യു.എ.ഇയിലെ പൈലറ്റുമാരുടെ ഗ്രൂപ്പില്‍ മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നതായിരുന്നു വിഷയം. ഇല്ലെന്നാണ് എല്ലാ പൈലറ്റുമാരും തെളിവ് സഹിതം പറയുന്നത്. ജെനിയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനൊപ്പം സത്യം പുറത്തു വരണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.
ശനിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ അറേബ്യ വിമാനമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മലയാളി വനിത പൈലറ്റുമാരുടെ പട്ടിക തന്നെ നിരത്തിയാണ് മറ്റ് പൈലറ്റുമാര്‍ സോഷ്യല്‍ മീഡിയ വാദത്തെ പൊളിച്ചടുക്കിയത്. കേരളത്തിലെ ആദ്യ വനിത പൈലറ്റായി പൊതുവെ അറിയുപ്പെടുന്നത് സബീഹ മരിക്കാര്‍ ആണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൈലറ്റായ സബീഹക്ക് ശേഷം 50ഓളം മലയാളി വനിതകള്‍ ഈ സീറ്റിലേക്ക് എത്തിയിരുന്നു. അതേസമയം, തനിക്ക് മുന്‍പും വനിത പൈലറ്റുമാര്‍ കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ടെന്ന് സബീഹ പറയുന്നു.
സോഷ്യല്‍ മീഡിയയുടെ മറ്റൊരു അവകാശവാദം കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണ് ജെനി എന്നായിരുന്നു. എന്നാല്‍, 21ാം വയസില്‍ പൈലറ്റായ മാര്‍ട്ടിന സലിനും 22ാം വയസില്‍ ഈ സീറ്റിലേക്കെത്തിയ ഗീതു വിജയുമെല്ലാം 23കാരിയായ ജെനിയേക്കാള്‍ ഇളയതാണ്. തീരദേശത്തു നിന്നുള്ള ആദ്യ പൈലറ്റാണ് ജെനിയെന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷിച്ചത്.
മലപ്പറും താനൂരുള്ള അഫ്ര അബ്ദുല്ല തീരദേശത്തു നിന്നുള്ള പൈലറ്റാണ് എന്ന മറുവാദവും പൈലറ്റുമാര്‍ ഉന്നയിക്കുന്നു. ദരിദ്ര കുടുംബത്തിലെ കുട്ടിയാണ് ഗീതുവെന്നതും ശരിയല്ല. ഏകദേശം ഒന്നര കോടി രൂപ ചെലവു വരുന്ന കോഴ്സ് പൂര്‍ത്തിയാക്കിയാണ് ജെനി പൈലറ്റ് ലൈസന്‍സ് നേടിയത്.
വര്‍ഷങ്ങളായി ഷാര്‍ജയിലാണ് താമസം. ആദ്യ കൊമേഴ്സ്യല്‍ പൈലറ്റ് എന്നതും ശരിയല്ല. ജെനിയുടെ നേട്ടങ്ങൾ വളരെ വലുതാണ്, പ്രശംസ അർഹിക്കുന്നതുമാണ്. എന്നാല്‍, അനാവശ്യമായ ആഘോഷങ്ങള്‍ ഈ മേഖലയെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നുമാണ് മറ്റ് പൈലറ്റുമാര്‍ പറയുന്നത്.
അതേസമയം, നല്‍കിയത് ഉറപ്പായ വിവരങ്ങള്‍ ആണെന്ന് ജെനിയുടെ പിതാവ് ജെറോം. വിവരങ്ങള്‍ ചോദിച്ചവരോട് തങ്ങള്‍ നല്‍കിയത് ഉറപ്പായ വിവരങ്ങള്‍ മാത്രമാണെന്ന് ജെനിയുടെ പിതാവ് ജെറോം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ജെനി കേരളത്തിലെ തീരദേശത്തു
നിന്നുള്ള ആദ്യ കൊമേഴ്സ്യല്‍ വനിത പൈലറ്റാണെന്നാണ് വിശ്വാസം. ഒന്നര കോടി രൂപ മുടക്കിയാണ് പഠിച്ചത്. സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ കൂടുതല്‍ മേമ്പൊടി ചേര്‍ത്തിട്ടുണ്ടാവാം. അതില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും ജെറോം പറയുന്നു.
https://www.facebook.com/Malayalivartha

























