പടുത്തുയർത്താൻ പറ്റാത്ത കേടുപാടുകൾ; ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ പൂർണമായും തകർന്നത് 2,000 പാര്‍പ്പിടങ്ങള്‍, 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി, ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നു

ലോകത്തെ മുഴുവനും ആശങ്കയിലാഴ്ത്തി ഇസ്രായേൽ പലസ്‌തീൻ സംഘർഷത്തിന് സമാധാനക്കൊടി പാറിയപ്പോൾ പുറത്ത് വരുന്നത് ദുരിതത്തിന്റെ കഥകളാണ്. 11 നാളുകള്‍ നീണ്ട ഇസ്രായേല്‍ അതിക്രമത്തിന് വെള്ളിയാഴ്ച വെളുപ്പിനാണ് വിരാമം കുറിച്ചത് തന്നെ. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഈജിപ്തിന്‍റെ പ്രതിനിധി സംഘം രണ്ടിടങ്ങളിലും ക്യാമ്പ് ചെയ്യുന്നതായാണ് റിപ്പോർട്ട്.
ഇതിനുപിന്നാലെ പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസയിലെ 2,000 പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി. ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് ജനവാസകേന്ദ്രങ്ങളിലാണ് എന്നതാണ് കാരണം. വീടുകള്‍ക്ക് പുറമെ ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. വ്യവസായശാലകളും പൊലീസ് സ്‌റ്റേഷനുകളും തകര്‍ന്നവയില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. പൊട്ടിയിട്ടില്ലാത്ത മുന്നൂറോളം ഇസ്രയേലി റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയതായി പൊലീസ് മേധാവി മഹമൂദ് സലാ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഗാസയിലെ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സിന്‍വര്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് തന്നെ. സിന്‍വറിന്റെ വീടും ഇസ്രയേല്‍ ആക്രമണത്തിൽ തകര്‍ത്തിരുന്നു. കൂടാതെ ഗാസയിലെ പലസ്തീന്‍ജനതയ്ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. പലസ്തീനും ഇസ്രയേലും ജനാധിപത്യരാജ്യങ്ങളായി സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികളോടെ സമാധാനത്തില്‍ ജീവിക്കണമെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാൽ ഫലസ്തീന്‍ പ്രശ്നത്തിന് അടിയന്തര രാഷ്ട്രീയ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഗസ്സയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം ചെയ്യില്ലെന്ന് യു.എന്‍ ജീവകാരുണ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൃത്യമായ രാഷ്ട്രീയ പരിഹാരം കാണാതെ ഗസ്സ പുനര്‍നിര്‍മാണത്തിന് ഫണ്ട് നല്‍കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. ഫലസ്തീന്‍, ഇസ്രായേല്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വൈകരുതെന്നും ഇ.യു നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























