'ഞങ്ങളെ കുടിയാന്‍മാരാക്കാനുള്ള നീക്കമാണിത്; ഞങ്ങളോടൊപ്പം നില്‍ക്കൂ' സോഷ്യൽ മീഡിയയിൽ വൈറലായി ലക്ഷദ്വീപില്‍ നിന്നുള്ള ഡോക്ടറുടെ കുറിപ്പ്

മാസങ്ങളായി ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ പൊതു ചര്‍ച്ചകളില്‍ ഏറെയും. ചര്‍ച്ചകളും പ്രസ്താവന യുദ്ധങ്ങളും അന്തരീക്ഷത്തില്‍ നിറയുമ്പോഴും ദ്വീപില്‍ നടക്കുന്നത് എന്താണെന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും ഏറെയാണ്.
പുറത്തെ ചര്‍ച്ചാ ബഹളങ്ങളില്‍ പറയുന്നത് പോലെ ഹിന്ദു-മുസ്ലിം പ്രശ്നമോ ബീഫ് നിരോധന പ്രശ്നമോ ഒന്നുമല്ല ദ്വീപില്‍ ഇപ്പോള്‍ കലങ്ങി മറിയുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുകയാണ് ലക്ഷ ദ്വീപില്‍ നിന്നുള്ള ഒഫ്താല്‍മോളജിസ്റ്റ് ഡോ. സബീന ഇസ്മയില്‍. ആ മണ്ണില്‍ ജീവിക്കാനുള്ള അനുവാദം തന്നെ നഷ്ടപ്പെടുന്നതാണ് ദ്വീപ് വാസികളുടെ ഉറക്കം കെടുത്തുന്നതെന്നും അവര്‍ പറയുന്നു.
ലക്ഷ ദ്വീപിലെ പ്രശ്നം നിലനില്പിന്റേതാണെന്നു അവര്‍ പറയുന്നു. ഹിന്ദു-മുസ്ലിം വിഷയമോ ബീഫോ മറ്റ് മാംസാഹാരങ്ങളോ കഴിക്കുന്നതോ അല്ല അവിടത്തെ ഇപ്പോഴത്തെ പ്രശ്നം. ഞങ്ങളുടെ വീടുകള്‍ നഷട്പ്പെടുന്നതാണ്. വികസനത്തിന്റെ പേരില്‍ ഞങ്ങളുടെ മണ്ണില്‍ നിന്ന് ഞങ്ങളെ പുറം തള്ളാനുള്ള നീക്കമാണ്. അങ്ങിനെ പണം കുഴിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.
'അതെ, ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം തന്നെയാണ്. കേന്ദ്ര സര്‍ക്കാറിെന്റ മുഴുവന്‍ നിയമങ്ങളും ഞങ്ങള്‍ അനുസരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഉപദ്രവകരമല്ലാത്ത മുഴുവന്‍ നിയമങ്ങളും ഇനിയും അനുസരിക്കുകയും ചെയ്യും. എല്ലാ അതിരുകള്‍ക്കും മുകളിലുള്ളതാണ് ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം. ഞങ്ങളുടെ മണ്ണില്‍ ഞങ്ങള്‍ കുടിയാന്‍മാരാക്കപ്പെടുകയാണ്. ഞങ്ങളുടെ മണ്ണില്‍ ഒരു മരം നടാന്‍, സ്വന്തം വീടൊന്ന് പുതുക്കി പണിയാന്‍ അനുവാദം വാങ്ങേണ്ടി വരുന്നു.'- സബീന എഴുതുന്നു.
'ദയാഹൃദയരായ പലരും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നുണ്ട്. പക്ഷേ, ഞങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ചിലര്‍ വിഷലിപ്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. മയക്കുമരുന്നും ആയുധങ്ങളും ഞങ്ങള്‍ക്കു സമീപമുള്ള കടലില്‍ നിന്ന് പിടിച്ച വാര്‍ത്തകള്‍ പൊക്കിപ്പിടിച്ച് ഞങ്ങളെ ഐ.എസ്.ഐ.എസ് ചാപ്പകുത്താനും മയക്കുമരുന്ന്- ആയുധ കച്ചവടക്കാരായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ട്. ആയിരക്കണക്കിന് കേരളീയരും മറ്റു ദേശക്കാരും വര്‍ഷങ്ങളോളം ദ്വീപില്‍ കഴിഞ്ഞിട്ടുണ്ട്.
അവര്‍ക്കറിയാം ദ്വീപ് വാസികള്‍ എങ്ങിനെയുള്ളവരാണെന്ന്. ദ്വീപ് വാസികളെ അറിയുന്ന സുഹൃത്തുക്കളോട് ഞാന്‍ അപേക്ഷിക്കുകയാണ്, ഞങ്ങള്‍ അവിടെ നിന്ന് പുറം തള്ളപ്പെടണമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നതിന് മുമ്പ് ഞങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറയൂ.. ഞങ്ങള്‍ക്ക് ആവശ്യമായ ഈ ഘട്ടത്തില്‍ ഞങ്ങളോടൊപ്പം നില്‍ക്കൂ..' -ഡോ. സബീന എഴുതി.
https://www.facebook.com/Malayalivartha

























