ഒഡേസ ലക്ഷ്യമാക്കി ബ്ലാക്ക്സീ ഫ്ലീറ്റ് കപ്പൽപട, വലിയ ലക്ഷ്യവുമായി നീങ്ങുന്ന റഷ്യയുടെ സംഘത്തില്‍ സ്‌പെറ്റ്‌സ്‌നാസിന്റെ കടല്‍വിഭാഗവും

കീവ് പിടിച്ചടക്കാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയാണ് റഷ്യന്‍ സൈന്യം പക്ഷേ ഇപ്പോഴും പുടിനത് കിട്ടാക്കനിയാണ്..64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ പടയോട്ടത്തിന് പുറമേ കരിങ്കടലിലൂടെ ഒരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് റഷ്യ. തെക്കന്‍ യുക്രെയ്‌നിലെ, കരിങ്കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരമായ ഒഡേസ പിടിച്ചടക്കി അവിടെ നിന്നും കീവിലേയ്ക്ക് കടക്കാനുള്ളൊരു നീക്കമാണ് ഇപ്പോള്‍ റഷ്യയുടേത്. ഇതിന്റെ ഭാഗമായി ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍പ്പട നീങ്ങുകയാണ്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു ക്രൈമിയയ്ക്കു സമീപം കടലില്‍ റഷ്യന്‍ ആക്രമണ കപ്പലുകള്‍ സ്ഥിതി ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഒഡേസ പിടിച്ചടക്കിയാല്‍ അതു വഴി കീവിലേക്ക് ഒരു തെക്കന്‍ ആക്രമണ മുഖവും റഷ്യയ്ക്ക് തുറക്കാന്നാകും. പറയത്തക്ക ഡിസ്‌ട്രോയറുകളോ അന്തര്‍വാഹിനികളോ ഇല്ലാത്ത യുക്രെയ്ന്‍ നാവികസേനയ്ക്ക് ഒഡേസയില്‍ എത്രത്തോളം റഷ്യന്‍ നേവിയെ എതിര്‍ക്കാന്‍ കഴിയും. എങ്കിലും എതിര്‍ക്കാനിറങ്ങിയാല്‍ വന്‍ നാശമാകും പരിണിത ഫലം എന്നാണ് യുദ്ധ വിദഗ്ദര്‍ പറയുന്നത്.
കരിങ്കടലിന്റെ രത്‌നം എന്നറിയപ്പെടുന്ന ഒഡേസ, യുക്രെയ്‌നിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. ഒരു കോടിയോളം ആളുകള്‍ താമസിക്കുന്ന ഈ നഗരം ഒഡേസ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. പ്രാചീന കാലത്ത് ഗ്രീക്ക് സമൂഹം നിലനിന്ന ഈ നഗരം പിന്നീട് ക്രൈമിയന്‍ ഖാനേറ്റ്, ലിത്വാനിയന്‍ ഡൂച്ചി, ഒട്ടോമന്‍ തുടങ്ങിയ നിരവധി സാമ്രാജ്യങ്ങളുടെ അധീനതയിലായിരുന്നു. 1794ല്‍ കാതറീന്‍ ചക്രവര്‍ത്തിനി ഈ നഗരം പരിഷ്‌കരിച്ച് ഖാസിബെയ് എന്ന അന്നത്തെ പേര് മാറ്റി ഒഡേസയെന്ന് പേരിട്ടു. സോവിയറ്റ് യൂണിയന്റെ ഭാഗമായി യുക്രെയ്ന്‍ നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പ്രമുഖ തുറമുഖ നഗരങ്ങളില്‍ ഒന്നായിരുന്നു ഒഡേസ. ബംഗാളിലെ കൊല്‍ക്കത്താ നഗരത്തിന്റെ ഇരട്ട നഗരം കൂടിയാണിത്. യുക്രെയ്‌ന്റെ ഗതാഗത, ചരക്കുനീക്ക മേഖലകളുടെ ഹബ് ആയതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി ഒഡേസയ്ക്ക് നിര്‍ണായക ബന്ധമാണുള്ളത്. ഖെര്‍സന്‍ പോലെ ഒഡേസയും വീണാല്‍ അതു യുക്രെയ്‌നു മേല്‍ റഷ്യയ്ക്ക് ശക്തമായ ആധിപത്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഈ ഒരു വലിയ ലക്ഷ്യവുമായി നീങ്ങുന്ന റഷ്യയുടെ സംഘത്തില്‍ അതിനിപുണ പോരാളി വിഭാഗമാ സ്‌പെറ്റ്‌സ്‌നാസിന്റെ കടല്‍വിഭാഗവും ഉണ്ട്. കടലില്‍ നിന്നു കരയിലേക്കു കയറിയുള്ള യുദ്ധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. കടലില്‍ നിന്നു കരയിലേക്ക് കയറിയുള്ള ആംഫീബിയസ് അറ്റാക്കിനാണ് റഷ്യ മുതിരുന്നതെന്നാണ് അഭ്യൂഹം. ടാങ്കുകളെയും മറ്റ് ആര്‍ട്ടിലറി യൂണിറ്റുകളെയും നൂറുകണക്കിന് ട്രൂപ്പുകളെയും വഹിക്കാവുന്ന 4 കപ്പലുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നത് ഈ അഭ്യൂഹത്തിനു ബലമേകുന്നു. ഇക്കൂട്ടത്തില്‍ റഷ്യന്‍ ബ്ലാക്ക് സീ ഫ്‌ലീറ്റ് നാവികപ്പെടയുടെ പ്യോട്ടര്‍ മോര്‍ഗുനോവ് എന്ന കപ്പലുമുണ്ട്. 13 ടാങ്കുകളെയും 36 ഇന്‍ഫന്ട്രി വാഹനങ്ങളെയും 300 ട്രൂപ്പുകളെയും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍. ഇതിനൊപ്പം 3 റോക്കറ്റ് ബോട്ടുകളുമുണ്ട്. യുക്രെയ്‌ന്റെ തീരദേശനഗരമായ ഖെര്‍സന്‍ റഷ്യ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഒഡേസ തീരത്തിനടുത്ത് കടല്‍യുദ്ധത്തില്‍ ഒരു എസ്റ്റോണിയന്‍ കാര്‍ഗോ കപ്പലും ഇതിനിടെ തകര്‍ന്നിരുന്നു.
ബോസ്ഫറസ്, ഡാര്‍ഡനലിസ് കടലിടുക്കുകള്‍, മര്‍മാര കടല്‍ എന്നിവ വഴിയുള്ള റഷ്യന്‍ പടക്കപ്പലുകളുട സഞ്ചാരത്തിനു തുര്‍ക്കി കഴിഞ്ഞ ദിവസം തടയിട്ടിരുന്നു. റഷ്യയും തുര്‍ക്കിയും തമ്മിലുള്ള മോണ്‍ട്രിക്‌സ് ഉടമ്പടിപ്രകാരമായിരുന്നു ഈ നീക്കം. ഇതോടെ കരിങ്കടലില്‍ റഷ്യന്‍ നാവികസേനയുടെ ബ്ലാക്ക് സീ ഫ്‌ലീറ്റ് മാത്രമാണുള്ളത്. റഷ്യന്‍ നേവിയുടെ അഞ്ച് പ്രധാന ഫ്‌ലീറ്റുകളില്‍ ഒന്നുമാത്രമാണ് ഇത്. ബാള്‍ട്ടിക് ഫ്‌ലീറ്റ്, കാസ്പിയന്‍ ഫ്‌ലോട്ടില, നോര്‍ത്തേണ്‍ ഫ്‌ലീറ്റ്, പസിഫിക് ഫ്‌ലീറ്റ് എന്നിവയാണ് മറ്റുള്ളവ.
https://www.facebook.com/Malayalivartha




















