എല്ലാം എരിഞ്ഞോടുങ്ങി ശ്രീലങ്കയെ ചൈന ഉടന്‍ വിഴുങ്ങും കടം വാങ്ങിക്കൂട്ടിയ പണി

ഇരുപതു വര്‍ഷം മുന്‍പായിരുന്നു ശ്രീലങ്കയുടെ ഇപ്പോഴത്തെ അരാജകത്വമെങ്കില്‍ തമിഴര്‍ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ദ്വീപ് രാഷ്ട്രത്തെ രണ്ടായി മുറിച്ചുമാറ്റിയേനേ. പുലിപ്രഭാകരനെയും എല്‍ടിടിഇ നേതാക്കളെയും ഒന്നൊന്നായി കൊന്നൊടുത്തി അമര്‍ച്ച ചെയ്തതോടെ എല്‍ടിടിഇ ശ്രീലങ്കയില്‍ വേരറ്റുപോയി.
പുലികളെ കൊന്നൊടുക്കിയെങ്കിലും എല്‍ടിടിഇയുടെ വേരറ്റുകളയും ചെയ്തുവെങ്കിലും നിലവില്‍ ശ്രിലങ്ക നേരിടുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിന്റെ ഇരകള്‍ തമിഴര്‍ മാത്രമല്ല സിംഹളരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഉള്‍പ്പെടെ ദ്വീപിലെ എല്ലാ മതസ്തരുമാണ്. സിംഹളയും തമിഴും ഇംഗല്‍ഷും സംസാരിക്കുന്ന ജനങ്ങളെല്ലാം ശ്രീലങ്കയില്‍ ഒരുപോലെ പട്ടിണി കിടക്കുന്നു.
ഒരു കിലോ അരിയുടെ നില 300 രൂപയിലേക്ക് കുതിച്ചു കയറുകയും ഒരു കിലോ തേയിലയുടെ വില ആറായിരം രൂപയായി കുതിക്കുകയും പെട്രോളും ഡീസലും പാചകവാതകവും ഇല്ലാതാവുകയും ചെയ്തിരിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ കൊളംബോയിലെ ഭരണസിരാകേന്ദ്രങ്ങള്‍ ജനം പിടിച്ചെടുത്തിരിക്കുന്നത്.
കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെ കൊട്ടാരങ്ങള്‍ കയ്യേറിയതോടെ സ്ഥിതിഗതികള്‍ ഇനി എങ്ങോട്ടാണ് പോവുകയെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യമാണ്.
പ്രസിഡന്റ് ഗോദഭയ രജപക്ഷെ കുടുംബാംഗങ്ങളുമൊത്ത് കപ്പലില്‍ ശ്രീലങ്ക വിട്ടെന്നും, അതല്ല രാജ്യത്തു തന്നെ സൈനിക സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണെന്നും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. യോദപക്ഷ ഇന്ത്യയിലോ മാലിയിലോ അഭയം തേടിയെന്നാണ് ഒരു കഥ.
അതല്ല ഇന്തോനേഷ്യയിലേക്ക് അദ്ദേഹം വിമാനത്തില്‍ പറന്നു രക്ഷപ്പെട്ടുവെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. ഇന്നത്തെ ഗതികേടിലേക്ക് ശ്രീലങ്കയെ എത്തിച്ചത് ദ്വീപ് രാഷ്ട്രത്തിന്റെ എക്കാലത്തെയും സുഹൃത്തും വഴികാട്ടിയുമായിരുന്നു ചൈനയാണ്. ശ്രീലങ്ക സാമ്പത്തിക തകര്‍ച്ചയിലായ ദയനീയ സാഹചര്യത്തിലും ചൈന ശ്രീലങ്കയെ കൈവിടുകയും ചെയ്തിരിക്കുന്നു.
കോവിഡിന്റെ ഏറ്റവും പ്രകടമായ സാമ്പത്തിക പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ശ്രീലങ്ക. കോവിഡിന്റെ ഇരയെന്ന് ശ്രീലങ്കയെ വിശേഷിപ്പിക്കാം.
രാജ്യമൊട്ടാതെ കത്തിയമരുന്ന ജനകീയ പ്രതിഷേധത്താല്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി പദം മാറേണ്ടി വന്ന മഹിന്ദ രാജപക്ഷെയ്ക്കു പകരം സ്ഥാനമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കും രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്..
തീവയ്പ്പും കൊള്ളയും കൊലയുമായി വലിയ തോതില്‍ അക്രമസംഭവങ്ങളും അരങ്ങേറുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ധനമന്ത്രി രാജിവയ്ക്കുകയും പ്രതിപക്ഷത്തുള്ള വിക്രമ സിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതായതോടെ ഈ സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സംഘടിച്ചതും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി കൊട്ടാരത്തില്‍ താമസമാക്കിയിരിക്കുന്നത്.
അര നൂറ്റാണ്ടോളം ശ്രീലങ്കയുടെ പ്രശ്‌നം ആഭ്യന്തരവംശീയ കലാമപമായിരുന്നു. എന്നാല്‍ നിലവിലെ ശ്രീലങ്കയുടെ പ്രതിസന്ധി രാഷ്ട്രീയമല്ല, സാമ്പത്തികമാണ്. ഭരണാധികാരികളും സര്‍ക്കാരുകളും മാറിയതുകൊണ്ടൊന്നും തീരാത്ത വിധം ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ച ഓരോ ദിവസവും രൂക്ഷമായിരിക്കൊണ്ടിരിക്കുന്നു. വിനോദസഞ്ചാരത്തില്‍ നിന്നും വസ്ത്രനിര്‍മാണത്തില്‍നിന്നുമുള്ള വരുമാനമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി ഈ രണ്ടു മേഖലയ്ക്കും തിരിച്ചടിയായതോടെ രാജ്യം സാമ്പത്തികമായി തരിപ്പണമായി.
കുറെക്കാലമായി കടമെടുത്ത് കാര്യങ്ങള്‍ ഒരുവിധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും കടമെടുപ്പ് നിര്‍ബാധമായി തുടര്‍ന്നുകൊണ്ടിരുന്നു. ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നുമൊക്കെയുള്ള കടമെടുപ്പ് തുടര്‍ന്നുപോരുകയും ചെയ്തു. ഇതോടെ ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് കടമെടുക്കാന്‍ തുടങ്ങി.
കുറഞ്ഞ പലിശയ്ക്ക് ചൈന കടം കൊടുക്കാന്‍ തയ്യാറായതോടെ ശ്രീലങ്ക ചൈനയ്ക്ക് പൂര്‍ണമായി തലവച്ചുകൊടുത്തു. എന്നാല്‍ ചൈന ചൂണ്ടയെറിഞ്ഞ് ഇരയെ വീഴ്ത്തുകയാണെന്ന് തിരിച്ചറിയാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചതുമില്ല. ചൈനയുമായി ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രീലലങ്ക പങ്കാളിയാവുകയും വാങ്ങിയ പണത്തിന്റെ പലിശ തിരിച്ചടക്കാനാവാതെ വന്നതോടെ ഹമ്പന്തോട്ട തുറമുഖം ചൈന കൈക്കലാക്കുകയും ചെയ്തു.
ശ്രീലങ്കയെ വന്‍ കടക്കെണിയിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത ചൈന ഇപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണം പോലും നല്‍കാനുള്ള വരുമാനം കണ്ടെത്താനാവാതെ ലങ്കന്‍ ഭരണകൂടം വലയുമ്പോള്‍ സഹായിക്കാന്‍ ചൈന ഒരുക്കമല്ല. ഭാരതം മാത്രമാണ് കഴിയാവുന്നവിധത്തിലൊക്കെ ശ്രീലങ്കയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വന്‍തോതില്‍ ഇന്ധനത്തിനു പുറമെ മരുന്നുകളും, അരി, പാല്‍പ്പൊടി, മണ്ണെണ്ണ മുതലായ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ദിവസവും എത്തിച്ചുകൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha



























