അംഗരക്ഷകർക്കും ഭാര്യക്കുമൊപ്പം രാജ്യം വിട്ടു... ശ്രീലങ്ക വിട്ടോടി ഗോതാബയ പ്രത്യേക സൈനിക വിമാനത്തിൽ ഭാര്യക്കൊപ്പം മാലിദ്വീപിൽ

ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നു. ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈനിക വിമാനത്തിലാണ് രാജപക്‌സെ ദ്വീപിലെക്ക് കടന്നത്. ഭാര്യയും അംഗരക്ഷകനും ഉൾപ്പെടെ നാല് പേർക്കൊപ്പമാണ് പ്രസിഡന്റ് രാജ്യം വിട്ടത്.
ഗോതാബയ ഇന്ന് രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്.
അതേസമയം, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും രാജിവയ്‌ക്കാതെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഗോട്ടബയ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുമെന്നാണ് സ്പീക്കർ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചത്. എന്നാൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാനുള്ള വഴിയൊരുക്കിയെങ്കിലേ രാജിയുള്ളൂ എന്നും ഗോതാബയ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരുന്നു. ബന്ദാരനായികെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് രജപക്‌സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് ഇമിഗ്രേഷൻ ജീവനക്കാർ തടഞ്ഞു.
യുഎഇയിലേക്കുള്ള നാല് വിമാനങ്ങളിൽ കയറിക്കൂടാനുള്ള രാജപക്‌സെയുടെ ശ്രമങ്ങൾ വിമാനത്താവള ജീവനക്കാർ തടഞ്ഞുവെന്ന് ശ്രീലങ്കൻ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി.
https://www.facebook.com/Malayalivartha



























