ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ബന്ദികളാരും ഗാസയിൽ നിന്ന് ജീവനോടെ പുറത്തേയ്ക്ക് വരില്ലെന്ന് ഹമാസിന്റെ മുന്നറിയിപ്പ്...

തടവുകാരെ മോചിപ്പിച്ച് ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ബന്ദികളാരും ഗാസയിൽ നിന്ന് ജീവനോടെ പുറത്തേയ്ക്ക് വരില്ലെന്ന മുന്നറിയിപ്പുമായി ഹമാസ് രംഗത്ത്. ഹമാസ് ഭീകരർ ഇസ്രായേൽ സൈനികർക്ക് മുമ്പിൽ കീഴടങ്ങണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം പുറത്ത് വന്നത്. ഹമാസ് നേതാവ് യഹ്യ സിൻവാറിന് വേണ്ടി ജീവൻ ബലിയർപ്പിക്കരുതെനന്നായിരുന്നു നെതന്യാഹുവിന്റെ ആഹ്വാനം. സിൻവാർ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന ദക്ഷിണ ഗാസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രായേൽ പ്രതിരോധ സേന പ്രവേശിച്ചിരുന്നു.
ഹമാസ് തകരുന്ന സൂചനകൾ പുറത്ത് വരുന്നുവെന്ന് ഐഡിഎഫ് ചീഫ് ഹെർസി ഹലേവി, പ്രസ്താവന ഇറക്കിയതിന് പിന്നാലെയായിരുന്നു നെത്യാനഹുവിന്റെ പ്രസ്താവനയും പുറത്ത് വന്നത്. യഹ്‌യ സിൻവാർ മാനുഷിക സഹായ വാഹനത്തിൽ ദക്ഷിണ ഗാസയിലേക്ക് രക്ഷപ്പെട്ടുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഖാൻ യൂനിസ് പ്രദേശത്തെ എല്ലാ വീടുകളിലും ഐഡിഎഫ് തിരച്ചിൽ നടത്തുകയാണ്. യഹ്യ സിൻവാർ കൊല്ലപ്പെടുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നൂറ് കണക്കിന് ഹമാസുകളെ, കീഴടക്കിയെന്ന പേരിൽ പലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം തെരുവിൽ അർദ്ധ നഗ്നരാക്കി അണിനിരത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഡസൻ കണക്കിന് ഹമാസ് ഭീകരർ ആയുധങ്ങൾ താഴെയിട്ട് നമ്മുടെ ധീരരായ സൈനികർക്ക് മുന്നിൽ കീഴടങ്ങി, എന്ന് നെതന്യാഹു പ്രതികരണം നടത്തിയിരുന്നു.
അതിനിടെ ഗാസയിൽ ഹമാസും സേനയും നേർക്കു നേരെയുള്ള ഏറ്റുമുട്ടൽ രൂക്ഷമാണ്. വെടിനിർത്തൽ പുനരാരംഭിച്ച 10 ദിവസത്തിനുള്ളിൽ ബെയ്ത് ഹനൂൻ മുതൽ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേൽ സൈനിക കവചിത വാഹനങ്ങളും ടാങ്കുകളും ബുൾഡോസറുകളും ഭാഗികമായോ പൂർണമായോ നശിപ്പിച്ചതായും അൽഖസ്സാം ബ്രിഗേഡ് പറയുന്നു.
രണ്ടു നാളുകൾക്കുള്ളിൽ 40 സൈനികരെ വധിക്കുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പോരാളികൾ ഉറച്ചുനിന്ന് പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയുമാണെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















