മനുഷ്യശരീരത്തിൽ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്‌ടീരിയ, ജപ്പാനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ പിന്നാലെ പുതിയ ബാക്ടീരിയയുടെ വ്യാപനം, രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം...!!
ചൈനയിൽ അപൂർവ്വമായ ഒരു വൈറസ് പടന്ന് പിടിക്കുന്നതായും ആളുകൾ മരണപ്പെടുന്നതായും വാർത്തകൾ പുറത്തുവന്നെങ്കിലും നമ്മൾ അത് അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പിന്നീട് അത് കൊവിഡ് വൈറസ് ആണെന്ന് കണ്ടെത്തിയത്.ലോകത്തെ ആകെ മുൾമുനയിലാക്കിയ ആ മഹാമാരിയുടെ ഭീതി ഇന്നും ജനങ്ങളിൽ അവശേഷിക്കുകയാണ്. ഇപ്പോൾ അത്തരത്തിൽ ജപ്പാനിൽ മനുഷ്യശരീരത്തിൽ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്‌ടീരിയ മൂലമുണ്ടാകുന്ന രോഗം പടർന്നു പിടിക്കുകയാണ്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ (ഫ്ലഷ് ഈറ്റിങ്ങ് ബാക്ടീരിയ) മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന അവസ്ഥയാണിത്. ചർമത്തിന് താഴെയുള്ള കോശങ്ങളിൽ അണുബാധ ഉണ്ടാക്കുകയാണ് ഫ്ലഷ് ഈറ്റിങ് ബാക്ടീരിയ ചെയ്യുന്നത്. കൊഴുപ്പ്, പേശികൾ, ചർമം എന്നിവയെ നശിപ്പിക്കുന്ന ടോക്സിനുകൾ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയൽ അണുബാധ ആയതുകൊണ്ടാണ് ഫ്ലെഷ് ഈറ്റിങ് ബാക്ടീരിയ എന്നുവിളിക്കുന്നത്. രക്തപ്രവാഹം കുറയുന്നതുമൂലം കോശങ്ങൾ വേഗത്തിൽ നശിക്കും, ഇത് രോഗിയുടെ ആരോഗ്യനില ഗുരുതരമാക്കും. മുറിവിലൂടെയും മറ്റുമാണ് ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുക. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് സാധാരണയായി കുട്ടികളിൽ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാൽ ചിലരിൽ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അൻപതിന് മുകളിൽ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. പ്രായംകൂടിയവർ അപകടസാധ്യതാവിഭാഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ഗ്രൂപ്പ് എ വിഭാഗം അമ്പതുവയസ്സിനു താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.
30 ശതമാനമാണ് രോഗബാധയേറ്റാൽ മരണനിരക്ക്. രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെൻ കികുച്ചി പറഞ്ഞു. രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ രോഗബാധ നിരക്ക് തുടർന്നാൽ ഈ വർഷം 25000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha