ജർമ്മൻ നിർമ്മിത ആയുധങ്ങൾ ഇസ്രയേലിലേയ്ക്ക്: കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ച് ഹിസ്ബുള്ള

ഇസ്രയേലിന് ലോക വ്യാപക വിമർശനം ഉയരുന്നതിനിടെ സൈനിക പിന്തുണ നൽകി ജർമനി. അനഡോലു വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രായേലിനായി 94 മില്ല്യൺ യൂറോ അതായത് 101.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും ആയുധങ്ങളും നൽകാൻ അംഗീകാരം നൽകിയതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടി ഉന്നിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം പുറത്തായത്. രണ്ടു ഘട്ടങ്ങളിലായാണ് ഇത്രയും വലിയ തുകയുടെ ആയുധങ്ങൾ അനുവദിച്ചത്.
ജർമ്മൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുമെന്ന് ഇസ്രായേലിൽ നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സൈനിക ഉപകരണങ്ങളും ആയുധങ്ങളും കൈമാറുന്നത് പുനരാരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ഗാസയിലെ വംശഹത്യയെ സഹായിക്കുന്നുവെന്നാരോപിച്ച് നിക്കരാഗ്വ ജെർമനിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ മാർച്ചിൽ ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത ജർമനി നിഷേധിച്ചിരുന്നു.
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നുമായിരുന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചത്. ഇസ്രായേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ജർമനി നൽകുന്ന പിന്തുണ ആഗോളതലത്തിൽ വിമർശിക്കപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ജർമനിയുടെ വിശ്വാസ്യതയെ തകർക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായ നടപടിയാണിതെന്നാണ് വിമർശകരുടെ വാദം.
അതിനിടെ കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന കരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ട് ആണ് ഹിസ്ബുല്ല പുറത്ത് വിട്ടത്. ഈ ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഹിസ്ബുല്ലയുടെ ഓപ്പറേഷൻ റൂം അറിയിച്ചു. സൈനികരെ വധിച്ചതിന് പുറമെ ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങളും വലിയ രീതിയിൽ നശിപ്പിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമത്തിൽ ഇസ്രായേൽ സൈനികരുമായി കനത്ത ഏറ്റുമുട്ടൽ നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹിസ്ബുല്ലയുടെ പോരാളികൾ ഐത അൽ-ഷാബ് ഗ്രാമത്തിൽ ഇസ്രായേലുമായി കനത്ത ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സൈനികരെ സഹായിക്കാൻ എത്തിയ ഒരു മെർക്കാവ ടാങ്ക് നശിപ്പിച്ചെന്നും നേരത്തെ മറ്റൊരു ടാങ്ക് നശിപ്പിച്ചിരുന്നുവെന്നും ഹിസ്ബുല്ല അറിയിച്ചു.
https://www.facebook.com/Malayalivartha


























