ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ...കാലവർഷം പിടിമുറുക്കുന്നു...സംസ്ഥാനത്ത് 27 വരെ ശക്തമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യത... വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി...

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കേരളത്തിൽ ശക്തമാവുകയാണ് . സംസ്ഥാനത്ത് കാലവർഷം പിടിമുറുക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 27 വരെ ശക്തമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കുന്നതിന് കാരണം.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചു. ശനിയാഴ്ച വരെയാകും നിയന്ത്രണം.ബംഗാൾ ഉൾക്കടലിൽ ‘ദന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഒഡിഷ തീരം തൊട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് വീശിയടിക്കുക. ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി മരങ്ങൾ കടപുഴകിയെങ്കിലും ഇതുവരെ ആളപായമില്ല.
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























