ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം; വടക്കൻ ഗാസയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ബോംബാക്രമണം...

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം. ബുധനാഴ്ചയാണ് കമന്ററായി പ്രവർത്തിച്ച മുഹമ്മദ് അബു ഇതിവി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ ജീവനക്കാരിലൊരാൾ കൊല്ലപ്പെട്ടതായി ബുധനാഴ്ച യുഎൻആർഡബ്ല്യുഎ ചൂണ്ടിക്കാട്ടി. ഹമാസിൻ്റെയും മറ്റ് സായുധ സംഘങ്ങളുടെയും അംഗങ്ങളായി പ്രവർത്തിക്കുന്നവർ യുഎൻആർഡബ്ല്യുഎ എന്ന ഏജൻസിയിൽ ഉണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇവരിൽ ഒരാളാണ് കൊല്ലപ്പെട്ട അബു ഇതിവി എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന കടന്നാക്രമണവും ഉപരോധവും യുദ്ധവും മൂലം ജീവിതം അസഹ്യമായ ഫലസ്തീനികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. നേരത്തെ ഒക്ടോബർ ഏഴിലെ ഹമാസിന്റെ തൂഫാനുൽ അഖ്സ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു എ ജീവനക്കാർ പങ്കാളികളായി എന്ന് ഇസ്രായേൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്ക് സഹായം നൽകുന്നത് നിർത്തിവെക്കാൻ ലോകരാഷ്ട്രങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി വലഞ്ഞ ഏജൻസി അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുകയായിരുന്നു.
ഒടുവിൽ, മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇസ്രായേലിന്റെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ വിവിധ രാഷ്ട്രങ്ങൾ തീരുമാനിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മുഹമ്മദ് അബു ഇതിവി ഹമാസ് കമാൻഡറാണെന്നും ഇസ്രായേൽ പൗരന്മാരുടെ കൊലപാതകത്തിലും തട്ടിക്കൊണ്ടുപോകലിലും പങ്കാളിയാണെന്നും idfപറയുന്നു. 2022 ജൂലൈ മുതൽ യുഎൻആർഡബ്ല്യുഎയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഏജൻസിയുടെ ജീവനക്കാരുടെ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ചേർക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. ഉപരോധത്തിലും യുദ്ധത്തിലും തളർന്ന ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സന്നദ്ധസേവന കേന്ദ്രങ്ങളും ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതിനെ തകർത്താൽ ഫലസ്തീനികളെ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആയുധമില്ലാതെ കൂട്ടക്കൊല നടത്താം എന്ന കുബുദ്ധിയാണ് ഇസ്രായേലിനെ നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ജനുവരിയിൽ ഇസ്രായേൽ ആരോപണം ഉന്നയിച്ചത്. നിരവധി ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇത് മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം നിർത്തിവെക്കാൻ ലോകരാജ്യങ്ങൾക്ക് മേൽ ഇസ്രായേൽ സമ്മർദ്ദം ചെലുത്തി.
യുഎസും സ്വിറ്റ്‌സർലൻഡും ജർമനിയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇതിനുവഴങ്ങി സഹായം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏജൻസിയിൽ പ്രവർത്തിച്ചിരുന്നത് ഹമാസ് കമാണ്ടറാണെന്ന ആരോപണവുമായി സൈന്യം രംഗത്ത് എത്തിയത്. അതിനിടെ വടക്കൻ ഗാസയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇൻകുബേറ്ററിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന നിരവധി കുട്ടികളും മുതിർന്നവരും കൊല്ലപ്പെട്ടു. ബെയ്ത്ത് ലെഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. യുദ്ധത്തിലും മറ്റും പരിക്കേറ്റ നൂറ് കണക്കിനാളുകൾ ചികിത്സതേടിയ ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
ഇരച്ചെത്തിയ ഇസ്രായേൽ ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി ഉപരോധിക്കുകയായിരുന്നു. ഉടൻ തന്നെ എല്ലാവരും കെട്ടിടത്തിൽ നിന്ന് പുറത്തുപോകണമെന്ന് ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരും നിരവധി നവജാതശിശുക്കളും വെന്റിലേറ്ററിലും ഇൻകുബേറ്ററിലും അപ്പോൾ ചികിത്സയിലായിരുന്നു. ഇതൊന്നും വകവെക്കാതെ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു. ഐസിയുവും ഓക്സിജൻ സ്റ്റേഷനുകളുമാണ് ആദ്യം തകർത്തത്. 160 ഓളം പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിന് പുറമെ അഞ്ച് നവജാത ശിശുക്കൾ ഇൻകുബേറ്ററുകളിലും നിരവധി കുട്ടികൾ വെന്റിലേറ്ററുകളിലുമുണ്ടായിരുന്നു.
ഡബ്ല്യൂഎച്ച്ഒയിൽ നിന്ന് മെഡിക്കൽ സൗകര്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യം ആശുപത്രി വളഞ്ഞതെന്ന് കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസുകൾ സൈന്യം തടയുകയും ചെയ്തു.
https://www.facebook.com/Malayalivartha


























