ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേൽ; ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം അഴിച്ചുവിടും

ഇനി ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം അഴിച്ചുവിടും. ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് രാത്രി ഇസ്രായേലില്‍ ഹമാസ് നടത്തിയ നരവേട്ടയ്ക്ക ഇറാന്റെ വ്യക്തമായ സഹായമുണ്ടായിരുന്നു. ഇസ്രായേലിനു നേരെ ഹമാസ് പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം റഷ്യയില്‍ നിന്ന് ഇറാന്‍ വാങ്ങിയതാണെന്ന് ഇസ്രായേലിന് വ്യക്തമാണ്.
ഇസ്രായേല്‍-ഹമാസ് പോരാട്ടം നടത്തിയതിനുശേഷം ഇറാന്‍ ഹമാസിന് നല്‍കുന്ന സംരക്ഷണവും സഹായവും ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നു. ഹിസ്ബുള്ള ഇറാന്‍ സഹായം നല്‍കുക മാത്രമല്ല ബെയ്‌റൂട്ടില്‍ സൈനികതാവളം ഒരുക്കിക്കൊടുത്തതിലും ഇസ്രായേല്‍ പ്രകോപനം കൊണ്ടുനില്‍ക്കുകയാണ്. ഈ മാസം ഒന്നാം തീയതി ഇറാന്‍ ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇതിന് ഏതു നിമിഷവും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മനസിലാക്കിയിട്ടുണ്ട്. ഭീതിയോടെ ഇറാന്‍ റഷ്യയുടെ സഹായം തേടിയിരിക്കുകയാണ്.
സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ഇന്നലെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഡമാസ്‌കസില്‍ ഇസ്രയേലിന്റെ ആക്രമണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡമാസ്‌കസിലെ പാര്‍പ്പിടങ്ങള്‍ക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ കനത്ത ആക്രമണം. ഇതേ സമയം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളിലേക്ക് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ഥികള്‍ തങ്ങിയിരുന്ന ഷുഹദ അല്‍ നുസെയ്റത്ത് സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.
ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമിക്കുന്ന 196-ാമത്തെ സ്‌കൂളാണിത്. അഭയാര്‍ഥിക്യാമ്പുകളില്‍ ഒട്ടേറെ ഹമാസ് തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍. മാത്രവുമല്ല യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന ഹമാസ് തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കുന്നതും ഇത്തരം സ്‌കൂളുകളിലാണ്. ഇതേ സമയം വടക്കന്‍ ഗാസയില്‍ അതിശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ജബാലിയ ക്യാമ്പില്‍ മാത്രം 770 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ ഭാഗത്തേക്ക് ഇസ്രയേല്‍ ബുധന്‍ 17 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ എട്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി.
യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയില്‍ മാത്രം 43,000 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. അതിനിടെ ലബനാനിലെ ഇസ്രായേല്‍ അധിനിവേശവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രണ്ടാം തവണയും ആവശ്യപ്പെട്ടു. ലബനോന് ് ഫ്രാന്‍സ് 100 ദശലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെ സഹായിക്കുമെന്ന് റഷ്യ തുറന്നടിച്ചതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ റഷ്യയെ സഹായിക്കുന്നുണ്ട്. ഇറാനെ റഷ്യ പരസ്യമായി സഹായിച്ചാല്‍ ആ നിമിഷം ഇസ്രായല്‍ റഷ്യയ്ക്കു നല്‍കി വരുന്ന സഹായങ്ങള്‍ നിറുത്തലാക്കും.
കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടല്‍ത്തീര വസതിയിലുണ്ടായ ഡ്രോണ്‍ ആക്രമണവും ആശങ്കയേറ്റുന്നു. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏല്‍ക്കുകയും ചെയ്തു. പക്ഷേ, ഈ ആക്രമണത്തിലും നെതന്യാഹു ഇറാന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നത്.ഒരുതരത്തിലും ഇറാനെ ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അമേരിക്കന്‍ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാനും ഇസ്രയേലും സുഹൃത്തുക്കളാണെന്നും അവര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























