ടാറ്റായുടെ 10,000 കോടി രൂപയിലധികം ആസ്തിയിൽ വളർത്തുനായയായ ടിറ്റൊയ്ക്കും അധികാരം . കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നു..

ടാറ്റ എന്ന ബ്രാന്‍ഡിന് നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ടെങ്കിലും ആധുനിക ഇന്ത്യയില്‍ ടാറ്റയെന്നാല്‍ രത്തന്‍ ടാറ്റയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍, ചെയര്‍മാന്‍ എമരിറ്റസ് എന്ന പദവിയില്‍ തുടരുകയായിരുന്നു അദ്ദേഹം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ടാറ്റ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ജംഷെഡ്ജി ടാറ്റയില്‍ നിന്ന് ദോറാബ്ജി ടാറ്റയിലേക്കും തുടര്‍ന്ന് ജെ.ആര്‍.ഡി ടാറ്റയിലൂടെ രത്തന്‍ ടാറ്റയിലേക്കും പകര്‍ന്നു കിട്ടിയതാണ് ആ പാരമ്പര്യം. 1991ലാണ് രത്തന്‍ നവല്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഭാവി മുന്നില്‍ കണ്ട് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ പ്രോത്സാഹനത്തില്‍ ടാറ്റ ഗ്രൂപ്പിനെ ലോകോത്തര ബ്രാന്‍ഡാക്കി പ്രതിഷ്ഠിച്ച ജെആര്‍ഡി ടാറ്റയുടെ മരണശേഷം ആ വന്‍ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് രത്തന്‍ ടാറ്റയെത്തുകയായിരുന്നു.
10,000 കോടി രൂപയിലധികം ആസ്തിയുണ്ട് അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക്. എന്നാല്‍, ഈ സ്വത്തുക്കളുടെ അവകാശി ടാറ്റയുടെ ബന്ധുക്കള്‍ മാത്രമല്ലെന്നാണ് വില്‍പത്രം വ്യക്തമാക്കുന്നത്. ടാറ്റയുടെ വളർത്തുനായയായ ടിറ്റൊ, കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നതായാണ് ദേശീയ മാധ്യമ റിപ്പോർട്ട്
ജർമൻ ഷെപ്പേർഡാണ് ടിറ്റൊ. പരിധികളില്ലാത്ത പരിചരണം ടിറ്റോയ്ക്ക് നല്‍കണമെന്നാണ് ടാറ്റയുടെ നിർദേശം. ടാറ്റയുടെ ദീർഘകാല പാചകക്കാരനായ രാജൻ ഷായാണ് ടിറ്റോയെ പരിചരിക്കുന്നത്.
തന്റെ ഫൗണ്ടേഷൻ, സഹോദരൻ ജിമ്മി ടാറ്റ, അർധ സഹോദരിമാരായ ഷിരീൻ, ഡിയാന ജീജാഭോയ്, വീട്ടുജോലിക്കാർ എന്നിവർക്കാണ് ടാറ്റ തന്റെ സ്വത്തുക്കള്‍ ഇഷ്ടദാനം നല്‍കിയിട്ടുള്ളത്.
അലിബോഗില്‍ 2000 ചതുരശ്ര അടിവരുന്ന ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താര റോഡിലുള്ള രണ്ടുനില കെട്ടിടം, 350 കോടിയിലധികം വരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ്, ടാറ്റ സണ്‍സിന്റെ 0.83 ശതമാനം ഓഹരി എന്നിവയാണ് രത്തൻ ടാറ്റയുടെ പ്രധാന സ്വത്തുക്കള്‍.
ടാറ്റ സണ്‍സിലെ രത്തൻ ടാറ്റയുടെ ഓഹരികള്‍ രത്തൻ ടാറ്റ എൻഡോവ്‍മെന്റ് ഫൗണ്ടേഷന് (ആർടിഇഎഫ്) കൈമാറും. നിലവില്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ടാറ്റയ്ക്ക് കീഴിലാണ് സുബയ്യ ജോലി ചെയ്യുന്നത്. ശന്തനുവിന്റെ സംരംഭമായ ഗുഡ്ഫെല്ലോസിലും ടാറ്റ നിക്ഷേപം നടത്തിയിരുന്നു. ആറ് വർഷം മുൻപാണ് ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. ടാറ്റയുടെ ഇതേപേരുള്ള നായ മരിച്ചതിനെ തുടർന്നായിരുന്നത്.
https://www.facebook.com/Malayalivartha


























