ലോകത്തെ കാത്തിരിക്കുന്നത് കൊടുംക്രൂരവും പൈശാചികവുമായ യുദ്ധം!!

'വരുന്നത് കൊടുംക്രൂരവും പൈശാചികവുമായ യുദ്ധം. അതിന് തുടക്കം കുറിക്കുന്നതാകട്ടെ വളരെ പെട്ടെന്നും. പല രാജ്യങ്ങളും ഇത് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ തന്ത്രപ്രധാനമായ ഇടങ്ങളിലെല്ലാം അവര്‍ നീക്കങ്ങള്‍ നടത്തുകയാണ്. ജനം ശ്രദ്ധയോടെയിരിക്കുക, മൂന്നാം ലോകമഹായുദ്ധം നമ്മുടെ പടിവാതില്‍ക്കലെത്തുകയാണ്...' ഹാക്കര്‍മാരുടെ രാജ്യാന്തര രഹസ്യക്കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയിലെ വിവരണമാണിത്.
ലോകരാജ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് യുദ്ധം സംബന്ധിച്ച വിവരങ്ങളെല്ലാം മറച്ചു വയ്ക്കുകയാണെന്നാണ് അനോണിമസ് ആരോപിക്കുന്നത്. പക്ഷേ ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ ജനങ്ങളോട് യുദ്ധത്തിനൊരുങ്ങേണ്ടതിന്റെ സൂചനകള്‍ പരോക്ഷമായി നല്‍കിക്കഴിഞ്ഞു. ജപ്പാനിലാകട്ടെ ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വില്‍പനയും തകൃതി. ആണവസ്‌ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുന്‍പു മാത്രമേ മുന്നറിപ്പ് നല്‍കാനാകൂവെന്നും ജാപ്പനീസ് സര്‍ക്കാര്‍ ജനത്തെ അറിയിച്ചു കഴിഞ്ഞു.
സൈനികത്താവളങ്ങള്‍ക്ക് സമീപത്തു താമസിക്കുന്നവര്‍ക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും കരുത്തുറ്റ കെട്ടിടത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഏതു നിമിഷവും തയാറായിരിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചതായി അനോണിമസ് വ്യക്തമാക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപം കൊണ്ട അനോണിമസിന്റെ പ്രധാന ആയുധം ഹാക്ക് ചെയ്‌തെടുത്ത ഡേറ്റകളാണ്.
ഗവണ്മെന്റ് ഒളിക്കാനാഗ്രിക്കുന്ന സത്യങ്ങളാണ് അതുവഴി തങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് ഹാക്കര്‍മാരുടെ ഈ കൂട്ടായ്മയുടെ അവകാശവാദം. ഇക്കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം യൂട്യൂബില്‍ മാത്രം അഞ്ചുലക്ഷത്തിലേറെപ്പേര്‍ കണ്ടു. സംഗതി ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഹാക്ക് ചെയ്‌തെടുത്ത ഡേറ്റയില്‍ നിന്നുള്ള വിവരങ്ങളാണോ അനോണിമസിനെ ഇത്തരമൊരു വീഡിയോ പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
ഉത്തര-ദക്ഷിണ കൊറിയന്‍ മേഖലയിലെ നീക്കങ്ങള്‍ ശ്രദ്ധിച്ചും തെളിഞ്ഞുവരുന്ന സംഘര്‍ഷാന്തരീക്ഷം പഠിച്ചുമാണ് നിഗമനത്തിലെത്തിയതെന്നാണ് അനോണിമസ് പറയുന്നത്. അതായത് നിലവിലെ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ മൂന്നാം ലോകമഹായുദ്ധം വരുമെന്നതിന്റെ സൂചനകള്‍ 'വരികള്‍ക്കിടയില്‍' നിന്ന് വായിച്ചെടുക്കാമെന്നും അനോണിമസിന്റെ വാക്കുകള്‍. ഏഴു മിനിറ്റിനടത്ത് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കിഴക്കനേഷ്യന്‍ പ്രദേശങ്ങളിലെ അമേരിക്കയുടെ സൈനിക സാന്നിധ്യവും ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളും വിശകലനം ചെയ്യുന്നുണ്ട്.
മൂന്ന് അതീശശക്തികളായിരിക്കും യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിക്കുക. ഇവരില്‍ ഏതെങ്കിലുമൊന്നിന്റെ പക്ഷം പിടിക്കാന്‍ മറ്റ് ലോകരാജ്യങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ മൂന്നു രാജ്യങ്ങള്‍ ഏതാണെന്ന് പറയുന്നില്ല. യുഎസ്, ചൈന, ഉത്തര-ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിപാദിക്കുന്നുണ്ടെങ്കിലും വിഡിയോയില്‍ റഷ്യയെപ്പറ്റി പരാമര്‍ശമില്ലെന്നതും ശ്രദ്ധേയമാണ്. കിഴക്കനേഷ്യയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെയും വിഡിയോ വിവരിക്കുന്നു: ദക്ഷിണകൊറിയയിലേക്ക് അമേരിക്കയുടെ THAAD ബാലിസ്റ്റിക് മിസൈല്‍ എത്തിച്ചതാണ് അവയില്‍ ഏറ്റവും പ്രധാനം. ഇതിനെ ചൈന അപലപിച്ചിരുന്നു.
അടുത്തിടെ യുഎസ് നടത്തിയ Minuteman 3 ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തെപ്പറ്റിയും വിഡിയോ പ്രതിപാദിക്കുന്നു. സൈനികരെ യുദ്ധത്തിനു പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണു വാദം. ചൈനയാകട്ടെ തങ്ങളുടെ പൗരന്മാരോടെല്ലാം ഉത്തരകൊറിയ വിട്ട് തിരികെ വരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് സൈനികനീക്കവും ശക്തമാക്കി. ഉത്തരകൊറിയയില്‍ നിന്നുള്ള വന്‍ അഭയാര്‍ഥിപ്രവാഹം പ്രതീക്ഷിച്ചാണിത്.
രാജ്യാന്തര തലത്തില്‍ ഉത്തരകൊറിയക്ക് ഉണ്ടെന്നു പറയാവുന്ന ഒരേയൊരു സഖ്യം ചൈനയുമായാണ്. അമേരിക്കയെ നിലയ്ക്കു നിര്‍ത്തേണ്ടത് ചൈനയുടെ ആവശ്യവും. ഉത്തര കൊറിയയുടെ കയ്യില്‍ അമേരിക്കയിലേക്ക് തൊടുക്കാവുന്ന വിധം ന്യൂക്ലിയര്‍ മിസൈലുകളില്ലെന്നതും സത്യം. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയക്കായി ചൈന ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൈമാറുമോയെന്ന ആശങ്കയും അനോണിമസ് പങ്കുവയ്ക്കുന്നു.
യുഎസ് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് ചൈനയുടെയും ഫിലിപ്പീന്‍സിന്റെയും സഹകരണത്തോടെ സമാധാനത്തിനു ശ്രമിച്ചിട്ടും ഇതെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപാകട്ടെ ഓസ്‌ട്രേലിയയിലേക്ക് ആയിരത്തിലേറെ സൈനികരെയും പോര്‍വിമാനങ്ങളെയും അയച്ചു കഴിഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റുമൊത്തുള്ള ട്രംപിന്റെ പുതുബാന്ധവത്തെപ്പറ്റിയും അനോണിമസ് സംശയാലുവാകുന്നുണ്ട്. അതേസമയം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നില്‍ നിന്ന് അകലം പാലിക്കുന്നതാണു നല്ലതെന്നാണ് ഫിലിപ്പീന്‍സില്‍ നിന്ന് ട്രംപിന് ലഭിച്ചിരിക്കുന്ന ഉപദേശം!
രാജ്യാന്തരതലത്തില്‍ പാരിസ്ഥിതികമായും സാമ്പത്തികമായും വന്‍ ആഘാതമായിരിക്കും യുദ്ധം സൃഷ്ടിക്കുകയെന്നും വിഡിയോ വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലെയും ഉന്നതങ്ങളിലുള്ളവര്‍ക്ക് യുദ്ധം സംബന്ധിച്ച് അറിയിപ്പ് കിട്ടിക്കഴിഞ്ഞു. പക്ഷേ പൊതുജനങ്ങളായിരിക്കും ഇക്കാര്യം ഏറ്റവും അവസാനം അറിയുക. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അറിയിക്കാനും മുന്‍കരുതലെടുക്കാനുമാണ് തങ്ങള്‍ ഈ വീഡിയോ പുറത്തിറക്കുന്നതെന്നും ഇതിന് പരമാവധി പ്രചാരണം നല്‍കണമെന്നും അനോണിമസ് ആവശ്യപ്പെടുന്നു.
ആഗോളതലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന യഥാര്‍ഥ ലോകമഹായുദ്ധമാണ് വരുന്നതെന്നും ഈ 'ഹാക്ടിവിസ്റ്റ്' കൂട്ടായ്മ ഓര്‍മപ്പെടുത്തുന്നുണ്ട്. Prepare for what comes next... എന്ന മുന്നറിയിപ്പുമായാണ് അനോണിമസ് വീഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























