ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡോക്ടർമാരുൾപ്പടെ 3000 ജീവനക്കാരെ ആരോഗ്യ വകുപ്പ് നിയമിക്കും; 16 ചികിത്സാ കേന്ദ്രങ്ങൾ, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങള്‍ സന്നിധാനത്ത്...

ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ച് തർക്കം നിലനിൽക്കെ ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സുസജ്ജമായ സംവിധാനമാണ് ഒരുക്കുന്നത്. സംഘർഷണങ്ങളിലോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വന്‍ തീര്‍ത്ഥാടകരെത്തുമെന്നതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കുന്നതാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിക്കും.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരു നോഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ് ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യവകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കുന്നതാണ്.
സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി. നിലയ്ക്കല്‍, സി.എച്ച്.സി. എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായ് നിയമിക്കും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു. സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോടൊപ്പം നിലയ്ക്കലും പമ്പയിലും 4 സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കുന്നതാണ്.
ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും.
ജില്ലാ കളക്ടര്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവരുടെ സഹായത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുളള 16 വഴിയോര കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറക്കുന്നതാണ്.
തീര്‍ത്ഥാടകരെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അംബുലന്‍സ് സേവനവും ലഭ്യമാക്കുന്നതാണ്. തീര്‍ത്ഥാടകര്‍ മരണപ്പെട്ടാല്‍ കേരളത്തിലെ ഏത് ജില്ലയിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കുര്‍ പ്രവര്‍ത്തനക്ഷമമായ ആംബുലന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.
ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെയും നിയമിക്കുന്നതാണ്.
തീര്‍ത്ഥാടന കാലത്ത് തിരക്ക് വര്‍ധിക്കുമ്പോള്‍ അഴുത, കരിമല, പുല്‍മേട്, എരുമേലി (ശാസ്താ ക്ഷേത്രത്തിന് അടുത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ താല്‍കാലിക ഡിസ്പന്‍സറിയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും.
ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താനം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണ സവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ആരോഗ്യ സേവന കേന്ദ്രം ആരംഭിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























