മണ്ഡലകാലം തുടങ്ങാനിരിക്കവെ യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ല

തുലാമാസ പൂജസമയത്തുണ്ടായ ടെന്‍ഷന്‍ അതേപടി നിലനിര്‍ത്തുന്ന നിലപാടുകളാണ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ എടുത്തിരിക്കുന്നത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ യാത്രകള്‍ തുടരവെ നിലപാട് വ്യക്തമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും കോടതിവിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നാം ഒന്നാണ്, കേരളം മതേതരമാണ് ഓര്‍മ്മപ്പെടുത്തല്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം വിശ്വാസികളുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നു വിളിക്കുന്ന നാവുകൊണ്ടു തന്നെയാണ് അവര്‍ സ്വാമി ശരണം വിളിക്കുന്നതും. അങ്ങനെയുള്ള പാര്‍ട്ടിയെയും സര്‍ക്കാരിനെയും ക്ഷേത്രവും വിശ്വാസവും തകര്‍ക്കുന്നവരാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം തന്നെ ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും രംഗത്തെത്തി. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു സ്ത്രീപ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. സ്ത്രീപ്രവേശനം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്.
മനു അഭിഷേക് സിങ്‌വിക്കു പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ആണ് കോടതിയില്‍ ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കുക. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്നു പിന്മാറി. പകരം പിഎസ് സുധീറിനെ നിയമിച്ചു. ഇതോടെ എല്ലാം പഴയപോലെ കലങ്ങി മറിയുകയാണ്.
https://www.facebook.com/Malayalivartha






















