പോലീസിനെ കളിയാക്കുന്നവര്‍ ഇത് കാണുക... പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളുലൂടെ തിരിച്ചറിഞ്ഞത് നൂറുകണക്കിന് പേരെ

ശബരിമലയില്‍ പോലീസിന്റെ നീക്കം പാളിയെന്ന് വിലപിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ഹൈടെക് പോലീസ്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ ഭക്തരായി എത്തിയവരില്‍ 200 ലേറെ പേര്‍ തുലാമാസ പൂജാവേളയില്‍ അവിടെ അക്രമത്തില്‍ പങ്കാളികളായവരെന്ന് കണ്ടെത്തല്‍. പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയില്‍ എത്തിയതെന്നു പോലീസ് സ്ഥിരീകരിച്ചു.
തുലാമാസ പൂജാ സമയത്തു നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1500 പേരുടെ ചിത്രങ്ങള്‍ പൊലീസ് തയാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാര്‍ വീണ്ടും എത്തിയപ്പോള്‍ ക്യാമറ മുന്നറിയിപ്പു സന്ദേശം കണ്‍ട്രോള്‍ റൂമിലേക്കു നല്‍കി.
കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേര്‍ മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തര്‍ എത്തിയെന്നാണു പൊലീസ് കണക്ക്. നാനൂറോളം പേര്‍ നെയ്യഭിഷേകം കഴിഞ്ഞയുടന്‍ തിരിച്ചിറങ്ങി. ബാക്കിയുള്ളവര്‍ ഒരു പകല്‍ മുഴുവന്‍ സന്നിധാനത്തു തമ്പടിച്ചതായാണു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആര്‍എസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.
ഇത്തവണ ശബരിമലയില്‍ എത്തിയവരുടെയും സന്നിധാനത്തു നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയവര്‍ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ പൊലീസിനു കഴിയില്ല.
മണ്ഡലകാലത്തെ ശബരിമല സുരക്ഷാ സംവിധാനം ചര്‍ച്ച ചെയ്യാന്‍ പോലീസ് ഉന്നതതല യോഗം 12 ന് ചേരും. ഇന്നലെയും ഇന്നുമായി യോഗം നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണു മാറ്റിവച്ചതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പോലീസ് വീഴ്ചയും യോഗം ചര്‍ച്ച ചെയ്യും.
"
https://www.facebook.com/Malayalivartha

























