ഭക്തർക്കൊപ്പം നിൽക്കുന്നു എന്ന തോന്നലുണ്ടാക്കിയ ശേഷം അവസാന നിമിഷം നിലപാട് മാറ്റി; ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിക്കും

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഉരുണ്ടുകളി തുടർന്ന് ദേവസ്വം ബോർഡ്. ശബരിമലയിൽ യുവതീപ്രവേശം പാടില്ലെന്ന മുൻനിലപാടിൽ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർനിലപാടിനെ പിന്തുണച്ചു യുവതി പ്രവേശനം ആകാം എന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് നീക്കം. നിലപാടുകളിൽ ഉറച്ചു നിൽക്കാതെ കാലുമാറുന്ന പ്രവണത ആവർത്തിച്ചുകൊണ്ട് പൊതുസമൂഹത്തെ വിഡ്ഢികളാക്കുകയാണെന്ന ആക്ഷേപം നിലനിൽക്കവെയാണ് വീണ്ടും നിലപാടിൽ മലക്കം മറിഞ്ഞു ദേവസ്വം ബോർഡ്. സുപ്രീം കോടതി വിധി വന്നപ്പോൾ ദേവസ്വം ബോർഡ് ആദ്യം യുവതി പ്രവേശനത്തിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹർജി സംബന്ധിച്ച തർക്കങ്ങളിലും കക്ഷി ചേർന്നിരുന്നില്ല.
പിന്നീട് മുഖ്യമന്ത്രി കടക്ക് പുറത്തു പറഞ്ഞപ്പോൾ നിലപാടിൽ തങ്ങൾ സർക്കാരിനൊപ്പമാണ് നിൽക്കുന്നതെന്ന് വരെ ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചൊവ്വാഴ്ച യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തി സർക്കാർ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കാനാണു നീക്കം.
മനു അഭിഷേക് സിങ്‌വിക്കു പകരം കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ബോർഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയിൽ വന്ന കാലം മുതൽ ഹാജരായിരുന്ന അഭിഭാഷക ബീന മാധവൻ ബോർഡിന്റെ മലക്കംമറിച്ചിലിനെ തുടർന്നു പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.
യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുമ്പോൾ ബോർഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതിൽ നേരിട്ട വൈഷമ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും ശബരിമലയിലെ തൽസ്ഥിതി റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്. ബോർഡിന്റെ മുതിർന്ന അഭിഭാഷകരുമായി കമ്മിഷണർ എൻ.വാസു നാളെ ഡൽഹിയിൽ ചർച്ച നടത്തും.
സർക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചാണ് പിണറായി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോർഡ് സ്വീകരിച്ചുവന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്.ഈ സാഹചര്യത്തിൽ വളരെ ശക്തമായ പ്രതിഷേധത്തിന് കാഹളം മുഴങ്ങുവോ എന്നും,ഇത് രാഷ്ട്രീയ വൽക്കരിച്ചു ചേരിപ്പോര് വർദ്ധിക്കാൻ ഇടയാകുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം.
https://www.facebook.com/Malayalivartha

























