മന്ത്രിസ്ഥാനമില്ല!; കേരള കോൺഗ്രസ്(ബി) - എൻ.സി.പി ലയനതീരുമാനത്തിൽ വർക്കിങ് ചെയർമാൻ കെ.ബി. ഗണേഷ് കുമാറിന് എതിർപ്പ്; സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗത്തിൽ നിന്നും ഗണേഷ് കുമാർ ഇറങ്ങി പോയി

കേരള കോൺഗ്രസ്-ബിയെ എൻ.സി.പിയിൽ ലയിപ്പിക്കുന്നതിൽ വർക്കിങ് ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ എതിർപ്പുമായി രംഗത്ത്. പാർട്ടി ചെയർമാൻകൂടിയായ പിതാവ് ആർ. ബാലകൃഷ്ണ പിള്ള പങ്കെടുത്ത മലബാർ മേഖല നേതൃയോഗത്തിൽനിന്ന് അദ്ദേഹം ഇറങ്ങിപ്പോയി. ലയനവിഷയത്തിൽ മലബാറിലെ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം തേടി കോഴിക്കോട്ട് ബാലകൃഷ്ണ പിള്ള വ്യാഴാഴ്ച വിളിച്ചുചേർത്ത പ്രമുഖ സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗത്തിലാണ് സംഭവം. സമാപന പ്രസംഗം നടത്താൻ കാത്തുനിൽക്കാതെയാണ് ഗണേഷിന്റെ ബഹിഷ്കരണം.
കേരള കോൺഗ്രസ്-ബി ആയിത്തന്നെ പാർട്ടി ഇടതുമുന്നണിയുടെ ഭാഗമായി മാറുമെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് അദ്ദേഹം വ്യക്തമാക്കി. ഇൗയിടെയായി മാധ്യമങ്ങളിൽ കാണുന്നതുപോലെ ഒരേർപ്പാടിനും കേരള കോൺഗ്രസ്-ബി ഇല്ല. മുന്നണിയിൽ പ്രവേശിക്കാൻ വളഞ്ഞ വഴിയുടെ കാര്യമില്ല. മതേതര ജനാധിപത്യ പാർട്ടിയായ കേരള കോൺഗ്രസ്-ബിക്ക് ശക്തമായ ജനകീയ അടിത്തറയുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു. നമ്മുടെ ഭാഗമാകാൻ ആരെങ്കിലും വരുന്നതല്ലാതെ നമ്മൾ ആരുടെയും ഭാഗമാകാൻ പോകില്ലെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ചിലരും ലയനത്തിൽ എതിർപ്പ് അറിയിച്ചു.
എൻ.സി.പി കേന്ദ്രനേതൃത്വം സമ്മതം മൂളിയതോടെയാണ് ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ വീണ്ടും ലയനനീക്കം നടക്കുന്നത്. എൻ.സി.പിക്ക് സംസ്ഥാന മന്ത്രിസഭയിൽ സ്ഥാനമില്ലാതിരുന്നപ്പോൾ ലയനത്തിലൂടെ ഗണേഷ് കുമാറിനെ മന്ത്രിപദവിയിലെത്തിക്കാനുള്ള നീക്കം പാളിപ്പോയിരുന്നു. ഇപ്പോൾ ഇടതുമുന്നണി പ്രവേശനമാണ് പിള്ളയെ ലയനത്തിന് പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇടമലയാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ വി.എസും സി.പി.ഐയും എതിർക്കുമെന്ന ആശങ്ക നേതാക്കളിൽ പലർക്കുമുണ്ട്. യോഗത്തിനെത്തിയ ജില്ല നേതാക്കളിൽ പലരും പാർട്ടിയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. പാർട്ടിയുടെ ഭാവിക്കും പ്രവർത്തകരുടെ അഭിപ്രായത്തിനും വിലകൽപിക്കുമെന്ന് ബാലകൃഷ്ണ പിള്ള മറുപടി നൽകി. രാത്രി സംസ്ഥാന ഭാരവാഹികൾ യോഗം ചേർന്ന് ലയനകാര്യം വീണ്ടും ചർച്ചചെയ്തു.
https://www.facebook.com/Malayalivartha

























