ഭക്തന്മാർ കാണിക്ക ഇട്ടില്ലെങ്കിൽ ദേവസ്വം ബോർഡിന്റെ അടിത്തറ തകരുമെന്ന ചിന്തയൊന്നും വേണ്ടെന്ന് പിണറായി വിജയൻ. കഴിഞ്ഞ ദിവസം തൃശൂരിൽ എൽ.ഡി. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി യോഗം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്, ഒരമ്പലത്തിലും പണം കൊടുക്കരുതെന്നുള്ള വ്യാപക പ്രചാരണം നടക്കുന്നുണ്ട്, ഇത് ദേവസ്വം ബോർഡിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് എന്നാണ് . ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കുന്നത് നിർത്തി വച്ച് സാമ്പത്തികമായി ദേവസ്വം ബോർഡിന്റെ അടിത്തറ തകർക്കാനുള്ള പദ്ധതി . എന്നാൽ ഇതുകൊണ്ടൊന്നും സർക്കാരോ ദേവസ്വം ബോർഡോ തകരാൻ പോകുന്നില്ല . അമ്പലങ്ങളിലെ കാണിക്കയിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി മാത്രമാണ് ഉപയോഗിക്കുന്നത് . സർക്കാരിലേക്ക് ഒരു പൈസ പോലും അതിൽ നിന്നും എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു . ഒരു അമ്പലത്തിലും കാണിക്കയിടരുതെന്ന് പറയുന്ന ആർ.എസ്.എസ്സുകാരുടെ വാക്കുകൾ വിശ്വാസികൾ ആരും മുഖവിലയ്ക്ക് എടുക്കില്ല. അതുകൊണ്ടു തന്നെ വരുമാനം ഇല്ലാതാകാനും പോകുന്നില്ല. ഇനിയിപ്പോ അങ്ങനെ ക്ഷേത്രങ്ങൾക്ക് വരുമാനമില്ലാതായാൽ തന്നെ ആ ചിലവ് സർക്കാർ ഏറ്റെടുക്കും. അമ്പലങ്ങളിൽ വരുമാനം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്.വരുമാനം കുറഞ്ഞാൽ തങ്ങളുടെ ശമ്പളം ലഭിക്കുമോ എന്നുള്ള ആധി ശാന്തിക്കാർക്കും മറ്റു ജീവനക്കാർക്കും ഉണ്ടാകുന്നത് സ്വാഭാവികം . അവർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നൂറു ശതമാനവും വിശ്വസിക്കാം ..അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പും അദ്ദേഹം നൽകി. . ബോർഡിന്റെ സാമ്പത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതൽ ഇതുവരെ വരുമാനത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. . ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.മുൻവർഷങ്ങളെ അപേക്ഷിച്ച് ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീർത്ഥാടകർ കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയെങ്കിലും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകൾക്കുമായി ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. വഞ്ചിയിൽ ലഭിച്ച കാണിക്ക മാത്രമാണ് ഇനി എണ്ണി തിട്ടപ്പെടുത്താനുള്ളത്.